ലോകത്തെ ഏറ്റവും മലിനമായ 30 നഗരങ്ങൾ എടുത്താൽ അതിൽ 21 എണ്ണവും ഇന്ത്യയിൽ.....കാലാവസ്ഥാ വ്യതിയാനവും നഗരവത്കരണവുമാണ് വായുവിന്‍റെ ഗുണനിലാവാരം കുറയുന്നതിന് കാരണമാകുന്നതെന്നാണ് എയര്‍വഷ്വല്‍സ് ശേഖരിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്
വീണ്ടും നാണക്കേടിന്‍റെ പട്ടികയില്‍ ഒരു സ്ഥാനം കൂടി ഇന്ത്യയ്ക്ക് . ലോകത്തെ ഏറ്റവും മലിനമായ 30 നഗരങ്ങൾ എടുത്താൽ അതിൽ 21 എണ്ണവും ഇന്ത്യയിൽ...വായുമലിനീകരണവുമായി ബന്ധപ്പെട്ട നടത്തിയ തെരഞ്ഞെടുപ്പിലാണ് ഇന്ത്യക്ക് ഇത്ര നാണം കെട്ട പദവി ലഭിച്ചിരിക്കുന്നത്
തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യന്‍ നഗരങ്ങള്‍ വായുമലിനീകരണത്തില്‍ മുന്നിലെത്തുന്നത്.അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചൈനീസ് നഗരങ്ങളില്‍ മലിനീകരണത്തോത് കുറഞ്ഞിട്ടുണ്ട്. ഐക്യു എയര്‍ വിഷ്വല്‍സിന്‍റെ 2019-ലെ വായു ഗുണനിലവാര റിപ്പോര്‍ട്ടിലാണ് ആകാശം മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യ സ്ഥാനം പിടിച്ചത്
വായുമലിനീകരണം ഏറ്റവും രൂക്ഷമായ നഗരങ്ങളില്‍ ആദ്യ പത്തില്‍ ആറും ഇന്ത്യന്‍ നഗരങ്ങളാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ് ലോകത്തിലെ ഏറ്റവും മലിനമായ ആകാശമുള്ള നഗരം. 2019-ല്‍ ഗാസിയാബാദിലെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 110.2 ആയിരുന്നു. ആരോഗ്യപരമെന്ന് യുഎസ് എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി നിര്‍ദേശിച്ച അളവിനേക്കാള്‍ രണ്ട് മടങ്ങ് കൂടുതലാണിത്. കഴിഞ്ഞ നവംബറില്‍ എക്യുഐ ലെവല്‍ 800 ന് മുകളിലെത്തിയതിനെ തുര്‍ന്ന് ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അപകടകരമായ എക്യുഐ ലെവലിനേക്കാള്‍ മൂന്നിരട്ടിയായിരുന്നു ഇത്. കാണ്‍പൂര്‍, ഫരിദീബാദ്, ഗയ, വരാണസി, പാറ്റ്‍ന എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ള മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.
അന്തരീക്ഷമലിനീകരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഏറ്റവും മലിനമായ നഗരങ്ങളെ കണ്ടെത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട നഗങ്ങളിലെല്ലാം 'PM2.5' എന്ന മാരകമായ വിഷാംശം വന്‍ തോതില്‍ അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്നതായി കണ്ടെത്തി ..2.5 മൈക്രോമീറ്റര്‍ വ്യാസമുള്ള ഇവ മനുഷ്യരുടെയും മറ്റു ജീവികളുടെയും ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും എത്തും . സള്‍ഫേറ്റ്, നൈട്രേറ്റ്, ബ്ലാക്ക് കാര്‍ബണ്‍ തുടങ്ങിയ മലിനീകരണ വസ്‍തുക്കള്‍ അടങ്ങിയ പിഎം 2.5 കണങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ കൂടുന്നതിനനുസരിച്ച് വായു മലിനീകരണ തോതും വര്‍ധിക്കുന്നു.. ഇവ ശ്വാസകോശ രോഗങ്ങളുണ്ടാകാനും പ്രതിരോധശക്തി കുറയാനും കാരണമാകും
. ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹി 12-ാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാന നഗരമാണ് ന്യൂഡല്‍ഹി.
പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും നഗരങ്ങളും മലിനനഗരങ്ങളുടെ പട്ടികയിലുണ്ട്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക അഞ്ചാം സ്ഥാനത്താണ്. പട്ടികയിലെ നഗരങ്ങളില്‍ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങള്‍ ഡല്‍ഹിയും ധാക്കയുമാണ്. പാകിസ്ഥാനിലെ ഗുജ്‍റന്‍വാല, ഫൈസാബാദ്, റായ്‍വിന്‍ഡ് എന്നിവ ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന നഗരങ്ങളാണ്. മേഖലയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ തെക്കന്‍ ഏഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, പശ്ചിമേഷ്യ എന്നീ പ്രദേശങ്ങളിലാണ് മലിനീകരണത്തോത് കൂടുതല്‍.
ലോകത്തിലെ മലിനമാക്കപ്പെട്ട നഗരങ്ങളില്‍ മുന്നിലാണെങ്കിലും ഇന്ത്യന്‍ നഗരങ്ങളില്‍ വായു മലിനീകരണം കുറയുകയാണെന്നാണ് എയര്‍വിഷ്വലിന്‍റെ കണക്കില്‍ പറയുന്നത്. 2018-ലെക്കാള്‍ 20 ശതമാനമാണ് ഇന്ത്യയില്‍ വായു മലിനീകരണത്തില്‍ കുറവുണ്ടായത്. ഇന്ത്യയിലെ 98 ശതമാനം നഗരങ്ങളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മലിനീകരണത്തോത് കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം, നല്ല കാലാവസ്ഥ, വായു ശുദ്ധമായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയാണ് ഇതിന് കാരണം.
കാലാവസ്ഥാ വ്യതിയാനവും നഗരവത്കരണവുമാണ് വായുവിന്‍റെ ഗുണനിലാവാരം കുറയുന്നതിന് കാരണമാകുന്നതെന്നാണ് എയര്‍വഷ്വല്‍സ് ശേഖരിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ലോകത്തിന്‍റെ പല ഭാഗത്തുമുണ്ടായ കാട്ടുതീയും പൊടിക്കാറ്റും അന്തരീക്ഷത്തെ വന്‍തോതില്‍ മലിനമാക്കി. ഫോസില്‍ ഇന്ധനം കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ വികിരണമാണ് കാലാസ്ഥയെ പ്രതിസന്ധിയിലാക്കുന്ന പ്രധാന വില്ലന്‍. ഇതു തന്നെയാണ് മലിനമായ വായുവിനും കാരണം. ലോകത്ത് നിരവധി രാജ്യങ്ങളാണ് ഇപ്പോഴും കല്‍ക്കരിയെ വന്‍തോതില്‍ ആശ്രയിക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും വായു ഗുണനിലവാരത്തെക്കുറിച്ചുള്ള ബോധം വര്‍ധിച്ചിട്ടുണ്ടെന്നും ചിലയിടങ്ങളില്‍ മലിനീകരണം കുറയുന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നും ഐക്യു എയര്‍ വായു ഗുണനിലവാര ഡയറക്ടര്‍ യാന്‍ ബോക്വിലോഡ് പറയുന്നു. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധമുണ്ടാകുന്നുണ്ട്.ഇത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു്
https://www.facebook.com/Malayalivartha