കത്തിയമർന്ന ഡൽഹിയിൽ പുതിയ പോലീസ് മേധാവി ; കലാപത്തില്‍ പോലീസിനെതിരെ വ്യാപക വിമര്‍ശനം നിലനില്‍ക്കെ ഡല്‍ഹി പോലീസ് കമ്മീഷണറായി എസ്.എന്‍. ശ്രിവാസ്തവയെ നിയമിച്ചു

കലാപമുണ്ടായ വടക്കുകിഴക്കൻ ഡൽഹി പതുക്കെ സമാധാന അന്തരീക്ഷത്തിലേക്ക് മാറുകയാണ്. നിലവിലെ കണക്കുകൾ അനുസരിച്ച് മരണം 38 ആയി. സംഘർഷ ബാധിത മേഖലകൾ അതീവ സുരക്ഷയിലാണ്. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ ഒരു പരുതി വരെ സാധിച്ചിരുന്നില്ല. സംസ്ഥാനത്തിന്റെ ക്രമസമാധാനപാലനത്തിന്റെ പരിപൂർണചുമതല ഡൽഹി പോലീസിന്റെ കൈകളിൽ സുരക്ഷിതമല്ലെന്ന് പ്രതിപക്ഷം ഒന്നടങ്കം കുറ്റപ്പെടുത്തുകയാണ്.
കലാപത്തില്‍ പോലീസിനെതിരെ വ്യാപക വിമര്‍ശനം നിലനില്‍ക്കെ ഡല്‍ഹി പോലീസ് കമ്മീഷണറായി എസ്.എന്‍. ശ്രിവാസ്തവയെ നിയമിച്ചു. നിലവിലെ കമ്മീഷണര്‍ അമൂല്യ പട്‌നായിക് നാളെ സര്‍വീസില്‍നിന്ന് വിരമിക്കും. ശ്രീവാസ്തവ ഉടന്‍ തന്നെ ചുമതലയേറ്റെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡല്‍ഹി കലാപം വ്യാപിക്കുന്നത് തടയാന്‍ പൊലീസ് നടപടികള്‍ കാര്യക്ഷമമായിരുന്നില്ലെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഡല്‍ഹി പൊലീസിന് പ്രൊഫഷണല്‍ സമീപനമില്ലെന്നും, പരിശീലനക്കുറവുണ്ടെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. വിവാദപ്രസംഗങ്ങളില്‍ ഉത്തരവിന് കാത്തുനില്‍ക്കാതെ ഉചിതമായ നടപടി എടുക്കണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഡല്‍ഹി കലാപത്തെത്തുടര്‍ന്ന് ശ്രീവാസ്തവയെ ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയിലെ പ്രത്യേക കമ്മീഷണറായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കമ്മീഷണര്‍ സ്ഥാനം കൂടി നല്‍കാന്‍ ആഭ്യന്തരമന്ത്രായലം തീരുമാനിച്ചത്. 1985 ബാച്ച് അരുണാചല്‍ പ്രദേശ്- ഗോവ-മിസോറാം-യൂണിയന്‍ ടെറിട്ടറി ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ശ്രീവാസ്തവ.
1.7 കോടിയോളം ജനങ്ങൾ ഉൾക്കൊള്ളുന്ന 1500 ചതുരശ്രകിലോമീറ്ററോളം വരുന്ന താരതമ്യേന ചെറിയൊരു സംസ്ഥാനമാണ് ഡൽഹി. അതിൽ 700 ചതുരശ്ര കിലോമീറ്ററോളം നഗരപ്രദേശമാണ്. ഇന്ത്യയിലെ ഏറ്റവുമധികം ജനവാസമുള്ള മെട്രോ നഗരം കൂടിയാണ് ഡൽഹി. സംസ്ഥാനത്തിന്റെ ക്രമസമാധാനപാലനത്തിന്റെ പരിപൂർണചുമതല ഡൽഹി പോലീസിനാണ്.
ഡൽഹി ഒരു ദേശീയ തലസ്ഥാന പ്രദേശം (നാഷണൽ ക്യാപിറ്റൽ ടെറിട്ടറി) ആയതുകൊണ്ട് മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വിരുദ്ധമായി ക്രമസമാധാന പാലനം കേന്ദ്രത്തിന്റെ പരിഗണനപ്പട്ടികയിൽ വരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് ദില്ലിപോലീസിനെ നേരിട്ട് നിയന്ത്രിക്കുന്നത്. ദില്ലിയിൽ ഒരു ക്രമസമാധാനപ്രശ്നം ഉണ്ടായാൽ അതിന്റെ പ്രഥമ ഉത്തരവാദി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. നിലവിൽ അമിത് ഷായാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി.
കുറ്റാന്വേഷണം, ക്രിമിനൽ കുറ്റങ്ങൾ നിയന്ത്രിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ട്രാഫിക് നിയന്ത്രിക്കുക എന്നിവയാണ് ഡൽഹി പൊലീസിന്റെ ചുമതലകളിൽ പ്രധാനപ്പെട്ട നാലെണ്ണം. 'സിറ്റിസൺസ് ഫസ്റ്റ്' അഥവാ 'പൗരന്മാർക്ക് പ്രഥമ പരിഗണന' എന്നാണ് പ്രവർത്തന മുദ്രാവാക്യം.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഇത്തരം പ്രത്യേകതകളൊക്കെ ഡൽഹി പോലീസിനുണ്ടെങ്കിലും അമിത് ഷായുടെ ഡൽഹി പൊലീസ് തങ്ങളുടെ ഈ പ്രവർത്തന തത്വത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്നും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട് ദില്ലിയുടെ മുഖ്യമന്ത്രിയായ തന്നോടാണ് ഡൽഹി പൊലീസ് റിപ്പോർട്ട് ചെയ്യേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നുമാണ് അരവിന്ദ് കെജ്‌രിവാൾ പരസ്യമായി പലവട്ടം പറഞ്ഞിട്ടുള്ളത്. ക്രമസമാധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ, പരാതി പറയാൻ തന്റെയടുത്ത് നിത്യം നിരവധി ഡൽഹി നിവാസികൾ വരാറുണ്ട് എന്നും അവരുടെ പരാതികൾക്കുമുന്നിൽ നിസ്സഹായനാണ് താൻ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. NDMC , കന്റോൺമെന്റ് പ്രദേശങ്ങൾ വേണമെങ്കിൽ കേന്ദ്രം നോക്കിക്കോട്ടെ എന്നും ബാക്കിയുള്ള പ്രദേശങ്ങളുടെ ക്രമസമാധാന ചുമതല മാത്രം കിട്ടിയാലും തരക്കേടില്ല എന്നും കെജ്‌രിവാൾ മുമ്പ് പറഞ്ഞിട്ടുണ്ട്. ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ ഇതേ നിർദേശം സമർപ്പിച്ചിരുന്നു. എന്നാൽ അന്നും അത് പരിഗണിക്കപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയോട് നേരിട്ട് ഒരു ഉത്തരവാദിത്തവും ഇല്ലാത്തതാണ് ചുമതല ക്രമസമാധാനപാലനത്തിൽ പൊലീസിൽ പരാജയപ്പെട്ടതെന്നും അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്.
കലാപങ്ങളോടുള്ള പൊലീസിന്റെ സമീപനത്തിൽ ദില്ലിയിൽ പലരും അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കൃത്യമായ ഒരു നേതൃത്വത്തിന്റെ കുറവ് ഇന്ന് ദില്ലി പൊലീസിനുണ്ട് എന്ന് മുൻ ദില്ലി പൊലീസ് കമ്മീഷണർ നീരജ് കുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha