ചെന്നൈ നഗരത്തില്‍ കോവിഡ് പടര്‍ന്നുപിടിച്ചതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പൊതുശൗചാലയങ്ങളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി

ചെന്നൈ നഗരത്തില്‍ കോവിഡ് പടര്‍ന്നുപിടിച്ചതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പൊതുശൗചാലയങ്ങളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി. നഗരത്തില്‍ നിരവധിയാളുകളാണ് പൊതുശൗചാലയം ഉപയോഗിക്കുന്നത്. ഇത് കൊറോണ വൈറസ് പടരുന്നതിന് കാരണമായി. അദ്ദേഹം വ്യക്തമാക്കി. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ അധികൃതര്‍ ശൗചാലയങ്ങളില്‍ നിരന്തരം അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ടെന്നും പളനിസാമി അറിയിച്ചു.
കോര്‍പറേഷന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പളനിസാമി. ജനസംഖ്യ കൂടിയ പ്രദേശങ്ങളും ഇടുങ്ങിയ തെരുവുകളും വൈറസ് ബാധയുടെ മറ്റൊരു കാരണമായതായി അദ്ദേഹം പറഞ്ഞു. ദിവസം 12,000ത്തോളം സാമ്പിളുകള്‍ പരിശോധിക്കുന്നതുകൊണ്ടാണ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത്. ജനങ്ങള്‍ ഇക്കാര്യത്തില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. 4000 കിടക്കകളുള്ള ആശുപത്രി ചെന്നൈയില്‍ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചെന്നൈ നഗരത്തില്‍ പൊടുന്നനെ കോവിഡ് വ്യാപനം അധികരിക്കാനുള്ള കാരണങ്ങളില്‍ പ്രധാനം നാലുദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെന്ന് നിഗമനം. നഗരങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതിനെത്തുടര്‍ന്നാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കിയത്. എന്നാല്‍, ചെന്നൈപോലുള്ള ജനസാന്ദ്രത കൂടിയ നഗരത്തില്‍ ഇത് വന്‍ തിരിച്ചടിയായിമാറി. ഏപ്രില്‍ 26 മുതല്‍ 29 വരെയാണ് ചെന്നൈ, കോയമ്പത്തൂര്‍, മധുര നഗരങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടായിരുന്നത്. ഈ ദിവസങ്ങളിലും അതിനുശേഷവും ചെന്നൈയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ പൊടുന്നനെ ഇരട്ടിയിലധികം വര്‍ധനവുണ്ടായി.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാത്രം ചെന്നൈയില്‍ മാത്രം 200-ലേറെ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 26-ന് ലോക്ഡൗണ്‍ തുടങ്ങുന്നതിനു മുന്നോടിയായി 25-ന് ജനങ്ങള്‍ കൂട്ടമായി കടകളിലും ചന്തകളിലും സാധനങ്ങള്‍ വാങ്ങാനെത്തി. ഇങ്ങനെ പുറത്തിറങ്ങിയവരില്‍ നിരവധിപേര്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 300 ഏക്കറോളം വരുന്ന കോയമ്പേട് മാര്‍ക്കറ്റാണ് അസുഖം പടരാനുള്ള മറ്റൊരു പ്രധാന കേന്ദ്രം.
3000 കടകളുള്ള കോയമ്പേട് മാര്‍ക്കറ്റില്‍വന്ന 215 പേരാണ് ഒറ്റദിവസംകൊണ്ട് കോവിഡ് രോഗികളായിമാറിയത്. ഇത്രയധികം കേസുകള്‍ വന്നതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുക എന്നത് അധികൃതര്‍ക്ക് തലവേദനയായി. കോയമ്പേട് മാര്‍ക്കറ്റില്‍ എത്തിയവരുമായി ബന്ധമുള്ള ചിലര്‍ കേരളത്തില്‍വരെ എത്തിയിട്ടുണ്ടെന്നാണ് സൂചന.
കൈതച്ചക്ക ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളുമായി കേരളത്തില്‍നിന്ന് നിരവധി വ്യാപാരികള്‍ കോയമ്പേട് മാര്‍ക്കറ്റില്‍ എത്താറുണ്ട്. ആളുകള്‍ ഒത്തുചേരുന്നത് തടയാന്‍ ചെന്നൈയില്‍ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ വീഴ്ചയുണ്ടായതായും ആരോപണമുണ്ട്. നിയമവിരുദ്ധമായ ഇത്തരം നടപടികള്‍ ചെന്നൈയുടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കി.
ഡല്‍ഹിയില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയവരും തിരുവികനഗര്‍ മേഖലയില്‍നടന്ന വീടുകളിലെ പ്രാര്‍ഥനായോഗവും പ്രാദേശിക ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും ചെന്നൈയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി.
ഈ സമയത്താണ് കോയമ്പേട് രോഗം പടര്‍ത്തി ഭീതിസൃഷ്ടിച്ചത്. രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത രോഗികളുടെ എണ്ണം ചെന്നൈയില്‍ കൂടുന്നതും ആശങ്കയുണ്ടാക്കുന്നു. ഇവിടെ 98 ശതമാനത്തോളം പേരിലും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല എന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.
എന്തായാലും ചെന്നൈയില്‍ അതിവേഗത്തില്‍ രോഗനിര്‍ണയം നടക്കുന്നുണ്ട്. പ്രതിരോധ നടപടികളും മുന്നേറുന്നു. പക്ഷേ, ജനങ്ങള്‍ നിയമം ലംഘിക്കുന്നത് തടയുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വന്‍വീഴ്ചകളാണ് ഉണ്ടാവുന്നത് എന്നാണ് പ്രധാന ആരോപണം.
https://www.facebook.com/Malayalivartha

























