പൊതുവേദിയിലെത്തിയത് കിം ജോങ് ഉൻ അല്ല ? പല്ലും തലമുടിയും ചെവിയുമെല്ലാം വ്യത്യാസമെന്ന് സംശയം

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന തരത്തിലുള്ളതുൾപ്പടെ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. മൂന്ന് ആഴ്‌ച നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ എല്ലാ സംശയങ്ങൾക്കും മറുപടിയായി മേയ് രണ്ടിന് കിം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു.
ഉത്തരകൊറിയയിലെ സണ്‍ചോന്‍ നഗരത്തില്‍ പുതുതായി നിർമ്മിച്ച വളം നിർമ്മാണ ശാലയുടെ ഉദ്ഘാടത്തിനാണ് കിം ജോങ് എത്തിയത്. ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മേയ് രണ്ടിനായിരുന്നു സംഭവം. സഹോദരി കിം യോ ജോങ്ങിനും രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പമാണ് കിം ജോങ് ഉൻ ചടങ്ങിനെത്തിയതെന്നാണ് റിപ്പോർട്ട്. വ്യവസായ കേന്ദ്രം കിം ജോങ് നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങൾ കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ജനങ്ങൾ ആഘോഷത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു
എന്നാലിപ്പോൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് കിം ജോങ് അല്ലെന്നും അദ്ദേഹത്തോട് രൂപസാമ്യമുള്ള അപരൻ ആണെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിൽ പലരും പറയുന്നത്. മനുഷ്യാവകാശ പ്രവർത്തക ജെന്നിഫർ സെങ് അടക്കം ഈ സംശയം ആരോപിക്കുന്നുണ്ട് .
അഡോള്‍ഫ് ഹിറ്റ്ലര്‍, സദ്ദാം ഹുസൈൻ എന്നിവരെ പോലെ കിമ്മും ബോഡി ഡബിള്‍ പ്രയോഗിക്കുന്നുവെന്നാണ് ഇക്കൂട്ടരുടെ വാദം..ഏറ്റവും ഒടുവില്‍ പൊതുവേദിയിലെത്തിയ കിമ്മിന്റെ ചിത്രവും പഴയ ചിത്രവും തമ്മില്‍ താരതമ്യപ്പെടുത്തിയാണ് ഇവരുടെ വാദം നടക്കുന്നത്.
കിമ്മിന്റെ പഴയ ചിത്രവും പുതിയ ചിത്രവും തമ്മില്‍ പല്ലുകളിലും ചെവിയുടെ ആകൃതിയിലും വ്യത്യാസമുണ്ടെന്നാണ് കണ്ടെത്തല്‍. കിമ്മിന്റെ പല്ലുകൾ ഇരുഫോട്ടോകളിലും വ്യത്യസ്തമായി കാണുന്നുവെന്നാണ് ബ്രിട്ടീഷ് പാർലമെന്റിലെ മുൻ അംഗം ലൂയിസ് മെൻഷ് ട്വീറ്റ് ചെയ്തത്. മുടിയിഴകളിലും പല്ലുകളിലും ചെവികളിലും രൂപത്തിലും വലിയ വ്യത്യാസമുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ
ഏപ്രില്‍ 15നു മുത്തച്ഛനും മുന്‍ സര്‍വാധിപതിയുമായ കിം ഇല്‍ സുരാഗിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുകാത്തിരുന്നതോടെയാണ് കിം വാര്‍ത്തകളില്‍ നിറഞ്ഞത്. അതേസമയം, കിമ്മിന്റെ പ്രത്യേക ട്രെയിൻ രാജ്യത്തെ റിസോര്‍ട്ട് ടൗണായ വോന്‍സാനില്‍ പ്രത്യക്ഷപ്പെട്ടതായി വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉത്തരകൊറിയ മോണിറ്ററിങ് പ്രൊജക്ട് സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.
കിം കുടുംബത്തിനായി പ്രത്യേകം തയാറാക്കിയ സ്‌റ്റേഷനില്‍ ഏപ്രില്‍ 21 മുതല്‍ 23 വരെ ട്രെയിന്‍ പാര്‍ക്ക് ചെയ്തതായി ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് മുൻപ് 2014-ല്‍ കിം ആറാഴ്ചയോളം പൊതുവേദിയില്‍ വന്നില്ല. പിന്നീട് ഒരു ചൂരല്‍വടിയുമായാണ് പ്രത്യക്ഷപ്പെട്ടത്. കാല്‍ക്കുഴയിലെ ഒരു മുഴ നീക്കംചെയ്യാന്‍ ശസ്ത്രക്രിയ നടത്തി എന്നാണ് പിന്നീട് വാര്‍ത്ത പുറത്തുവന്നത്
https://www.facebook.com/Malayalivartha
























