ഛത്തീസ്ഗഢിലും വിഷവാതകചോര്‍ച്ച; ഏഴു തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആന്ധ്രപ്രദേശിൽ വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോർച്ചയില്‍ മരിച്ചവരുടെ എണ്ണം ഉയരുകയാണ്. വിഷവാതകം ശ്വസിച്ച് മുന്നൂറ്റി പതിനാറ് പേരെയാണ് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 80 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വിശാഖപട്ടണത്തിന് പുറമെ ഛത്തീസ്ഗഢിലും വിഷവാതകചോര്‍ച്ച എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
ഏഴു തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഢിലെ റായ്ഗഢ് ജില്ലയിലെ പേപ്പര്‍ മില്ലിലാണ് സംഭവം. പേപ്പര്‍ മില്ല് തുറന്ന് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ചോരുകയായിരുന്നു. ഗുരുതരമായി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട മൂന്നുപേരെ റായ്പൂരിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. വിഷവാതകം ചോര്‍ന്നത് സംബന്ധിച്ച വിവരമൊന്നും ലഭിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതരാണ് സംഭവം അറിയിച്ചതെന്നും റായ്ഗഢ് പോലിസ് സൂപ്രണ്ട് സന്തോഷ് സിങ് അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്ന മില്ലില്‍ ബുധനാഴ്ച രാത്രിയിലാണ് വിഷവാതകം ചോര്‍ന്നതെന്നാണ് വിവരം.
ശാഖപട്ടണത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലുണ്ടായ വിഷവാതകചോര്‍ച്ച ദുരന്തത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാല്‍ കേസ് എടുത്തു. ആന്ധ്ര പ്രദേശ് സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടിസ് നല്‍കിയ കമ്മീഷന്‍ നാല് ആഴ്ചകള്‍ക്ക് ഉള്ളില്‍ മറുപടി നൽകാനും നിര്‍ദ്ദേശം നല്‍കി. ആന്ധ്രാപ്രദേശ് ചീഫ്സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍ അപകടത്തെക്കുറിച്ചും സര്‍ക്കാര്‍ സ്വീകരിച്ച രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ മറുപടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വൈറസിന്‍റെ ലോക്ഡൗണിന്‍റെയും പശ്ചാത്തലത്തില്‍ നിരവധിപ്പോരായിരുന്നു ഈ പ്രദേശത്ത് വീടുകളിലുണ്ടായിരുന്നത്. അപകടം നടന്നത് പുലര്‍ച്ചെയായിരുന്നതിനാല്‍ പലരും ഉറക്കത്തിലായിരുന്നു.
ഉറക്കത്തിലായിരുന്ന പലരും ശ്വാസംമുട്ടി എഴുന്നേറ്റു. പലരും വീടിന് പുറത്തേക്കിറങ്ങി ഓടി. ഓടിയവരിൽ പലരും റോഡരികിൽ തന്നെ മരിച്ചു വീണു. പരിഭ്രാന്തി നിറഞ്ഞ രംഗങ്ങളാണ് പിന്നീട് അവിടെയുണ്ടായത്. ഇതിന് സമാനമായി 36 വർഷം മുൻപ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വാതക ദുരന്തത്തിനും രാജ്യം സാക്ഷിയായിരുന്നു, ഭോപ്പാൽ വാതക ദുരന്തം.
1984 ഡിസംബർ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച് ഭോപ്പാലിൽ മരണത്തിന് കീഴടങ്ങിയത് പതിനായിരത്തിലധികം ജീവനുകളായിരുന്നു. മൂന്നര പതിറ്റാണ്ടിപ്പുറവും ഭോപ്പാൽ ദുരന്തമുണ്ടാക്കിയ ദുരന്തങ്ങൾ അവസാനിച്ചിട്ടില്ല.
അമെരിക്കൻ കെമിക്കൽ കമ്പനിയായ യൂണിയൻ കാർബൈഡിന്‍റെ ഭോപ്പാലിലെ കീടനാശിനി നിർമാണശാലയിലെ വാതകക്കുഴലുകൾ വൃത്തിയാക്കുന്നതിടെ മീഥൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി. തുടർന്നുണ്ടായ രാസപ്രവർത്തനത്തിൽ സംഭരണിയിൽ ചോർച്ചയുണ്ടായി. രാത്രി പത്തരയോടെ സംഭരണിയിൽ നിന്ന് വിഷവാതകങ്ങൾ ഭോപ്പാലിന്‍റെ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. കണ്ണുകളിൽ നീറ്റലനുഭവപ്പെടത്തിനെതുടർന്ന് ഭോപ്പാൽ ജനത തെരുവിലേക്കിറങ്ങി ഓടി.
നേരം പുലർന്നപ്പോഴേക്കും ഭോപ്പാൽ ഏതാണ്ട് ശവപ്പറമ്പായി മാറിയിരുന്നു. 3787 പേർ മരിച്ചെന്ന് സർക്കാർ പറയുമ്പോൾ മരണസംഖ്യ പതിനായിരം കടന്നതായാണ് അനൗദ്യോഗിക കണക്കുകൾ. 36 വർഷത്തിനിപ്പുറവും ആ ദുരന്തത്തിന്‍റെ പ്രകമ്പനങ്ങൾ അവിടെ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല. ദുരന്തത്തിന്‍റെ പരിണിത ഫലങ്ങൾ 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചുവെന്നാണ് കണക്കുകൾ.
കണ്ണുകളിലൂടെയും ത്വക്കിലൂടെയുമാണ് ഈ വാതകം ശരീരത്തെ ബാധിക്കുന്നത്. ശരീരത്തിൽ എത്തുന്നതോടെ അത് സ്റ്റൈറീൻ ഓക്സൈഡ് ആയി മാറുന്നു. അതോടെ ഇത് അത്യന്തം വിഷമയമാകുന്നു. മനുഷ്യശരീരവുമായി കൂടിയ സാന്ദ്രതയിൽ സമ്പർക്കം വന്നാൽ അത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്. നമ്മുടെ നാഡീവ്യൂഹത്തെയാണ് ഈ വാതകം നേരിട്ട് ബാധിക്കുന്നത്.
തലവേദന, ക്ഷീണം, തളർച്ച, വിഷാദം, കാഴ്ച പ്രശ്നങ്ങൾ, കേൾവി നഷ്ടപ്പെടൽ, പെരിഫെറൽ ന്യൂറോപ്പതി, വൃക്ക- കരൾ എന്നിവയെയും ബാധിക്കും. കാൻസർ പോലുള്ള ദീർഘകാലം സങ്കീർണതകളും ഉണ്ടാകാം.
https://www.facebook.com/Malayalivartha
























