ഇത് അപകടകരം... മധ്യപ്രദേശിന് തലവേദനയായി ഉജ്ജയിൻ കോവിഡിൽ കൈ വിടുമോ

കോവിഡ് പ്രതിരോധത്തിൽ മധ്യപ്രദേശിനു പുതിയ തലവേദനയായി ഉജ്ജയിൻ. ഇവിടെ ലോകരാജ്യങ്ങളെക്കാൾ ഉയർന്ന മരണ നിരക്ക് രേഖപ്പെടുത്തിയതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ദേശീയ മരണ നിരക്ക് 3.34% ആണെന്നിരിക്കെ ഉജ്ജയിനിൽ 19.54% ആണിത്. ഇവിടെ കോവിഡ് സ്ഥിരീകരിച്ച 220 ൽ 62 പേരും മരിച്ചു.
കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുംബൈ, ഡൽഹി, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങൾ മുന്നിലാണെങ്കിലും ഇവിടങ്ങളിൽ മരണനിരക്ക് ഇത്രയധികമില്ല. മുംബൈ: 3.91%, ഡൽഹി: 1.08%, അഹമ്മദാബാദ്: 6.29% എന്നിങ്ങനെയാണ് മരണനിരക്ക്. രോഗം തിരിച്ചറിയുന്നതിലും ചികിത്സ തേടുന്നതിലും അടക്കം വരുന്ന കാലതാമസം അടക്കം പല ഘടകങ്ങൾ കൊണ്ടാകാം മരണനിരക്ക് ഉയരുന്നത്.
കോവിഡ് മരണനിരക്ക് ലോകത്താകെ: 6.8%
ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ:
∙യുകെ (14%), ഫ്രാൻസ് (14%), ഇറ്റലി (13%),
∙സ്പെയിൻ (10.11%), യുഎസ്എ (5.95%),
ലോകരാജ്യങ്ങളിൽ ഏറ്റവും കുറവ്:
റഷ്യ(0.9%), ഇന്ത്യ: 3.34%
∙കേരളം: 0.7%
∙ബംഗാൾ: 9.75%
∙ഗുജറാത്ത്: 6.06%
∙മധ്യപ്രദേശ്: 5.9%
∙കർണാടക: 4.2%
∙മഹാരാഷ്ട്ര: 3.8%
രോഗികളുടെ എണ്ണത്തിലുണ്ടകുന്ന വർധന സാമൂഹ്യ വ്യാപനം നടന്നോയെന്ന സംശയം ഉയർത്തുന്നുണ്ട്. കോൺഗ്രസും ബിജെപിയും തമ്മിലുണ്ടായ അധികാരവടംവലിയാണ് മധ്യപ്രദേശിൽ കോവിഡ് പ്രതിരോധം പ്രതിസന്ധിയിലാക്കിയത്. മന്ത്രിസഭ മറിച്ചിടുന്നതിൽ ബിജെപിയും അധികാരം നിലനിർത്തുന്നതിൽ കോൺഗ്രസും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ കോവിഡ് പ്രതിരോധം പാളി.
കമൽനാഥ് സർക്കാർ വീണ മാർച്ച് 20ന് ജബൽപ്പുരിലാണ് മധ്യപ്രദേശിലെ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ജനുവരി 25നാണ് മധ്യപ്രദേശ് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് കോവിഡ് സംബന്ധിച്ച ആദ്യ മുന്നിറയിപ്പ് നൽകിയത്. എന്നിട്ടും മുൻകരുതൽ നടപടി സ്വീകരിച്ചില്ല.ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾ കോവിഡ് പ്രതിരോധത്തിന് സ്വയം സജ്ജമായപ്പോൾ മധ്യപ്രദേശിൽ രാഷ്ട്രീയ കുതിരക്കച്ചവടമായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ ഉറ്റതോഴനായ തുൾസിറാം സിലാവത്ത് ആയിരുന്നു ആരോഗ്യമന്ത്രി. ഏത് നിമിഷവും അധികാരമാറ്റം ഉണ്ടാകുമെന്നതിനാൽ സിലാവത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെട്ടില്ല.
മാർച്ച് 23ന് ശിവരാജ്‌സിങ് ചൗഹാൻമാത്രം മുഖ്യമന്ത്രിയായി അധികാരമേറ്റിട്ടും പ്രതിരോധ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ കാലയളവിൽ ആരോഗ്യവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ കോവിഡ് പടർന്നുപിടിച്ചു. ആരോഗ്യമന്ത്രിപോലും ഇല്ലാത്ത സംസ്ഥാനമെന്ന ആക്ഷേപം ശക്തമായതോടെ അടുത്തിടെ അഞ്ച് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. രോഗബാധിതരുടെ ഔദ്യോഗിക കണക്കുകളിൽ ഗുരുതര വൈരുധ്യങ്ങളുണ്ടെന്ന് ആരോപിച്ച് ആരോഗ്യപ്രവർത്തകരും പ്രതിപക്ഷവും രംഗത്തെത്തി.
തമിഴ്നാട്ടിൽ കോവിഡ് രോഗികൾ 6009. ഇന്നലെ മാത്രം 600 പേർക്കാണ് സ്ഥിരീകരിച്ചത്. ഇവരിൽ 399 പേർ ചെന്നൈയിൽനിന്ന്. നഗരത്തിലെ കൂടുതൽ രോഗികൾ കോടമ്പാക്കം മേഖലയിൽ. ഇന്നലെ രോഗം കണ്ടെത്തിയവരിൽ കൂടുതൽ കോയമ്പേട് മാർക്കറ്റുമായി ബന്ധമുള്ളവർ.
ഇതുവരെയുള്ള രോഗബാധിതരിൽ 1589 പേർ കോയമ്പേടിലെ വ്യാപാരികളും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ്. മൂന്നു പേർ കൂടി മരിച്ചതോടെ ആകെ മരണം 40. രോഗ മുക്തി നേടിയവർ 1605. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾ 4361.
മുംബൈയിൽ കരസേനയെ വിന്യസിക്കുമെന്ന പ്രചാരണം തള്ളി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുംബൈ, പുണെ മേഖലകളിൽ ലോക്ഡൗൺ മാസാവസാനം വരെ നീട്ടുമെന്നു സൂചന. സംസ്ഥാനത്ത് 37 പേർ കൂടി മരിച്ചു. ആകെ മരണം 731. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1089 പേർക്ക്. ആകെ രോഗികൾ 19063. കോവിഡ് രോഗികൾക്കൊപ്പം മൃതദേഹങ്ങൾ പൊതിഞ്ഞുകെട്ടി സൂക്ഷിച്ച സംഭവം പുറത്തുവന്നതിനു പിന്നാലെ മുംബൈ കോർപറേഷൻ കമ്മിഷണർ പ്രവീൺ പർദേശിയെ നഗരവികസന വകുപ്പിലേക്കു മാറ്റി.
ധാരാവി ചേരിയിൽ രോഗികൾ 808. ഇവിടെ 26 പേരാണു മരിച്ചത്. ആർതർ റോഡ് ജയിലിൽ 77 തടവുകാർക്കും 26 ജയിൽ ജീവനക്കാർക്കും കോവിഡ്. 800 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ നിലവിൽ 2,600 തടവുകാരുണ്ട്.
കർണാടകയിൽ 48 പേർക്കു കൂടി രോഗബാധ. ഇവരിൽ 6 പേർ ബെംഗളൂരുവിൽനിന്ന്. സംസ്ഥാനത്തെ ആകെ രോഗബാധിതർ 753. പുതിയ രോഗികളിൽ 13 വയസ്സിനു താഴെയുള്ള 10 കുട്ടികളുമുണ്ട്. ചികിത്സയിലുള്ളവർ 346. പ്രതിഷേധം വ്യാപകമായതിനെത്തുടർന്ന് അതിഥി തൊഴിലാളികൾക്ക് ജൻമ നാടുകളിലേക്കു യാത്ര ചെയ്യാനുള്ള പ്രത്യേക ട്രെയിനുകൾ പുനരാരംഭിച്ചു.
ചെരിപ്പുകുത്തികളുടെ കുടുംബങ്ങൾക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ചു. നിർമാണ തൊഴിലാളികൾക്ക് നേരത്തെ അനുവദിച്ച 2000 രൂപയ്ക്കു പുറമെ 3000 രൂപ കൂടിയും ബാർബർമാർ, അലക്കു തൊഴിലാളികൾ, ഓട്ടോ- ടാക്സി ഡ്രൈവർമാർ തുടങ്ങിയവർക്ക് 5000 രൂപ വീതവും ധനസഹായം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























