രാസശാലയിലെ വാതകച്ചോർച്ചയിൽ ഒട്ടേറെ ജീവൻ രക്ഷിച്ചത് പൊലീസും നാവികസേനയുമല്ല; അപകട സൈറൺ പോലും മുഴങ്ങാത്തിടത്ത് മൊബൈൽ ഗെയിം ‘പബ്ജി’ നൂറുകണക്കിനു ജീവൻ കാത്തു!

രാസശാലയിലെ വാതകച്ചോർച്ചയിൽ ഒട്ടേറെ ജീവൻ രക്ഷിച്ചത് പൊലീസും നാവികസേനയുമല്ല; അപകട സൈറൺ പോലും മുഴങ്ങാത്തിടത്ത് മൊബൈൽ ഗെയിം ‘പബ്ജി’ നൂറുകണക്കിനു ജീവൻ കാത്തു!
ഗ്രാമവാസിയായ പാതല സുരേഷ് എന്ന യുവാവാണ് പബ്ജി രക്ഷകനായ കഥ പറയുന്നത്. ‘ഞാനുറങ്ങുകയായിരുന്നു. എല്ലാ ദിവസവും പാതിരാത്രി വരെ പബ്ജി കളിക്കുന്ന സുഹൃത്ത് കിരൺ രണ്ടരയോടെ വിളിച്ച് രാസവസ്തുവിന്റെ കടുത്ത മണം വരുന്നതായി പറഞ്ഞു. അവന്റെ വീട്ടിലേക്ക് പ്ലാന്റിൽനിന്ന് 200 മീറ്റർ മാത്രമേ അകലമുള്ളൂ. ഉടൻ ഞാനും കിരണും മറ്റു കൂട്ടുകാരെ ഫോണിൽ വിളിച്ചു. പ്ലാന്റിലെ സുരക്ഷാജീവനക്കാരനെ വിളിച്ചപ്പോൾ ‘വാതകം ചോർന്നു, ഓടി രക്ഷപ്പെട്ടോളൂ’ എന്നായിരുന്നു മറുപടി.
ഒരു തെരുവുനായ ചോര ഛർദിക്കുന്നതു കണ്ടു. ഞങ്ങൾ വീടുകൾ കയറിയിറങ്ങി എല്ലാവരെയും വിളിച്ചുണർത്തി. 4 കിലോമീറ്ററോളം ഓടി ഉയർന്ന പ്രദേശത്തു കയറിനിന്നു. അൽപനേരം ശുദ്ധ വായു ശ്വസിച്ചതോടെ ആശ്വാസമായി. ആയിരത്തിലേറെ ആളുകളെ സുരക്ഷിതമായി മാറ്റാൻ ഞങ്ങൾക്കു കഴിഞ്ഞു.
ഗ്രാമത്തിലേക്കു തിരികെപ്പോയി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. എന്റെ പരിചയക്കാരിൽ പലരുമാണു ജീവൻ വെടിഞ്ഞും ബോധമറ്റും കിടക്കുന്നതു കണ്ടത്. ഉറക്കത്തിലായതിനാൽ ഇവർ ഒന്നും അറിയാത്തതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല. കിരൺ ഉണർന്നിരിക്കുകയല്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാകുമായിരുന്നു.
ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആർക്കും ആശുപത്രിയിൽ പോകേണ്ടി വന്നില്ല. പക്ഷേ, കിരണിനു ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. അവൻ ഇപ്പോഴും ആശുപത്രിയിലാണ്. എല്ലാവരെയും രക്ഷിക്കാൻ കാരണക്കാരനായെങ്കിലും ഞങ്ങളോടൊപ്പം ഓടിയെത്താൻ അവനു കഴിഞ്ഞില്ല’– സുരേഷ് പറഞ്ഞു.
എൽജി പോളിമേഴ്സിൽ വിഷബാഷ്പ ചോർച്ച പുലർച്ചെയായതു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. പ്ലാന്റിനു ചുറ്റുമുള്ള ഗ്രാമങ്ങളിൽ മിക്കവരും ഉറക്കത്തിലായിരുന്നു.
ആശുപത്രിയിൽ കഴിയുന്നവരിലേറെയും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്. ഗ്രാമങ്ങളിലെ ഒട്ടേറെ പുരുഷൻമാർ പ്ലാന്റിലെ ജീവനക്കാരായതിനാൽ വിഷവാതകത്തെ പ്രതിരോധിക്കാൻ ശേഷിയുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
അന്തരീക്ഷത്തിലെ വിഷസാന്നിധ്യം ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു. വീടുകളുടെ വാതിൽ പൊളിച്ചു കടന്നാണു പലരെയും പൊലീസ് ആശുപത്രിയിലെത്തിച്ചത്. ലോക്ഡൗണിൽ അടച്ചിട്ടിരുന്നതിനാൽ പ്ലാന്റിൽ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
പ്ലാസ്റ്റിക് – ഡിസ്പോസിബിൾ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയാണ് ഈ പ്ലാന്റിൽ നിർമിക്കുന്നത്. ദ്രവരൂപത്തിൽ സൂക്ഷിച്ചിരുന്ന അസംസ്കൃത വസ്തു സംഭരണി തകർന്നു ബാഷ്പമായി പുറത്തേക്കു വന്നതാണ് അപകട കാരണമെന്നു വ്യവസായ മന്ത്രി എം. ഗൗതം റെഡ്ഡി പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി. വെന്റിലേറ്ററിൽ ചികിത്സയിലുള്ളവർക്ക് 10 ലക്ഷവും ചികിത്സയിലുള്ള മറ്റുള്ളവർക്ക് ഒരു ലക്ഷവും വീതം നൽകും. ചികിത്സ കഴിഞ്ഞു മടങ്ങിയവർക്ക് 25,000 രൂപ വീതവും സമീപ ഗ്രാമങ്ങളിലുള്ളവർക്ക് 10,000 രൂപ വീതവും ലഭിക്കും. പശുക്കളെ നഷ്ടമായവർക്കു പശുവിന്റെ വിലയും..
വിശാഖപട്ടണം അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുമായി ചർച്ച നടത്തി. ആവശ്യമായ സഹായങ്ങൾ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
വിശാഖപട്ടണം ഓർമിപ്പിച്ചത് ഭോപാൽ വാതക ദുരന്തത്തിന്റെ യാതനകൾ. 1984 ഡിസംബർ 3നു പുലർച്ചെ ഭോപാലിലെ യൂണിയൻ കാർബൈഡ് പ്ലാന്റിൽനിന്ന് മീതൈൽ ഐസോസൈനേറ്റ് എന്ന വിഷവാതകം ചോർന്ന് ആയിരങ്ങൾ മരിച്ചു. വിഷബാധയേറ്റ പതിനായിരങ്ങൾ ഇപ്പോഴും ദൂഷ്യഫലങ്ങൾ അനുഭവിച്ചു ജീവിതം തള്ളിനീക്കുന്നു. ദുരിതബാധിതർക്കു മികച്ച ചികിത്സ നൽകുന്നതിലും നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിലും ഭരണസംവിധാനം ശുഷ്കാന്തി കാട്ടിയില്ലെന്നു വിമർശനം ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha
























