സ്വന്തം ശരീരത്തിൽ കോവിഡ് മരുന്ന് പരീക്ഷണം ; പരീക്ഷണത്തിനിടെ മാനേജര്‍ മരിച്ചു; കുഴഞ്ഞുവീണ കമ്ബനി ഉടമ ആശുപത്രിയില്‍

നിലവില്‍ കൊറോണ വൈറസ് ബാധയ്ക്ക് എതിരെ മരുന്ന് കണ്ടെത്തിയിട്ടില്ല. ഇന്ത്യയിലും വിവിധ ലോകരാജ്യങ്ങളിലുമായി പരീക്ഷണം നടന്നുവരികയാണ്. ഈ മഹാമാരിയെ പിടിച്ചു കിട്ടാനായി എത്രയും പെട്ടന്ന് വാക്സിനേഷൻ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ.
ഇപ്പോഴിതാ സ്വന്തമായി നിർമിച്ച കോവിഡ് പ്രതിരോധ മരുന്ന് സ്വയം പരീക്ഷിച്ചയാൾ മരിച്ചു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത് . തമിഴ്‌നാട്ടില്‍ ഔഷധ നിര്‍മ്മാണ കമ്ബനിയിലെ മാനേജര്‍ ആണ് മരിച്ചത്. കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ഇദ്ദേഹവും കമ്ബനിയുടെ ഉടമയും ചേര്‍ന്ന് മരുന്ന് വികസിപ്പിച്ചെടുത്തതായി അവകാശവാദം ഉന്നയിച്ചിരുന്നു. പരീക്ഷണം എന്ന നിലയില്‍ മരുന്ന് കഴിച്ച മാനേജറും കമ്ബനിയുടെ ഉടമയും കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 47 വയസുകാരനായ മാനേജറുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഫാര്‍മസിസ്റ്റും പ്രൊഡക്ഷന്‍ മാനേജറുമായ കെ ശിവനേശനാണ് മരിച്ചത്. ചെന്നൈയ്ക്ക് സമീപമുളള പെരുങ്കുടിയാണ് സ്വദേശം. പരീക്ഷണത്തിന്റെ ഭാഗമായി മരുന്നിന്റെ നല്ലൊരു ഭാഗവും കഴിച്ച ശിവനേശന്‍ ചെന്നൈയിലെ പ്രമുഖ ആശുപത്രിയിലാണ് മരിച്ചത്. അല്‍പ്പം മരുന്നു തുളളികള്‍ മാത്രം കഴിച്ച 67 വയസുകാരനായ കമ്ബനി ഉടമ രാജ്കുമാറിന്റെ നില തൃപ്തികരമാണ്. ഇദ്ദേഹം ചികിത്സയിലാണെന്ന് പൊലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചു.
സോഡിയം നൈട്രേറ്റ് കലർത്തിയ ലായനിയാണു ഇവർ മരുന്നായി പരീക്ഷിച്ചത്. ചുമയ്ക്കുള്ള സിറപ്പാണു കമ്പനിയിൽ പ്രധാനമായും നിർമിക്കുന്നത്. ലോക്ഡൗൺ ആയതിനാൽ ഇതിന്റെ ഉദ്പാദനം കുറച്ചിരുന്നു. തുടർന്നാണു ഇരുവരും ചേർന്നു കോവിഡ് മരുന്നു നിർമിച്ചു സ്വന്തം ശരീരത്തിൽ പരീക്ഷിച്ചത്.
ലോകത്തെ മുൾമുനയിൽ നിർത്തുകയാണ് കോവിഡ് വൈറസ്. ഇതിന് എന്നാണൊരു ശമനം എന്ന ചോദ്യത്തിനു ലളിതമായി ഒറ്റ ഉത്തരമേയുള്ളൂ: ഫലപ്രദവും ചെലവു കുറഞ്ഞതുമായ വാക്സിൻ ലോകത്ത് എല്ലാവർക്കും ലഭ്യമാകുന്ന ആ നിമിഷം മുതൽ. ലോക രാഷ്ട്രങ്ങൾ വാക്സിൻ കണ്ടെത്താനുള്ള മത്സരത്തിലാണ്.
കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡി പേറ്റന്റ് ഘട്ടത്തിലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി നഫ്തലി ബെനറ്റ് വ്യക്തമാക്കിയിരുന്നു. വൈറസിനെ നിർവീര്യമാക്കാൻ കഴിയുന്ന ആന്റിബോഡിയുടെ ഗവേഷണം വിജയകരമായി പൂർത്തിയായത് ഇസ്രയേലിലെ ബയളോജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടി(ഐഐബിആർ)ലാണ്. രാജ്യാന്തര കമ്പനികളുടെ പങ്കാളിത്തത്തോടെ വൻതോതിലുളള ഉത്പാദന ഘട്ടത്തിലേക്ക് ഉടൻ കടക്കും.
യുഎസിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ വികസിപ്പിച്ച വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ നൽകിത്തുടങ്ങി. ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിൽ ജർമൻ കമ്പനി ബയോഎൻടെക്കിന്റെ പങ്കാളിത്തത്തോടെയാണു പരീക്ഷണം നടക്കുന്നത്. ആന്റിബോഡി ചികിത്സ ഏതാനും മാസങ്ങൾക്കുള്ളിൽ ലഭ്യമാകുമെന്നു റിജെനെറോൻ ഫാർമസ്യൂട്ടിക്കൽസ്. ജൂണിൽ ക്ലിനിക്കൽ ട്രയൽ തുടങ്ങും. എബോളയ്ക്ക് ഉപയോഗിച്ച റെംഡെസിവിയർ മരുന്നിന്റെ ഉൽപാദനം കൂട്ടുമെന്നു ഗിലിയഡ് സയൻസസ്.
മോഡേന കമ്പനി വികസിപ്പിച്ച വാക്സിൻ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലേക്ക് ഉടൻ കടക്കും. മൂന്നാം ഘട്ട ട്രയലും കഴിഞ്ഞ് അടുത്ത വർഷം വിപണിയിലെത്തിക്കാനാകുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.
ഇറ്റലിയിൽ കൊറോണ വൈറസിനെ നിർവീര്യമാക്കാൻ ശേഷിയുള്ള ഏതാനും വാക്സിനുകൾ വികസിപ്പിച്ചതായി ടാകിസ് കമ്പനി അവകാശപ്പെട്ടിട്ടുണ്ട്. റോമിലെ സ്പലൻസാനി ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ വാക്സിനുകൾ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിൽ എലികളിൽ ആന്റിബോഡി ഉണ്ടാക്കാനായെന്നും അവ മനുഷ്യശരീരത്തിലും ഫലപ്രദമാകുമെന്നുമാണ് അവകാശവാദം.
ലോകമെമ്പാടുനിന്നും വാക്സിൻ പരീക്ഷണത്തിനു സ്വയംസന്നദ്ധരായവരെ തേടി മുന്നോട്ട് വന്നിരിക്കുകയാണ് ഫ്രാൻസിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സനോഫി. ബ്രിട്ടിഷ് കമ്പനിയായ ഗ്ലാക്സോ സ്മിത്ക്ലൈനുമായി ചേർന്ന് സെപ്റ്റംബറിലാണു ക്ലിനിക്കൽ ട്രയൽ തുടങ്ങുന്നത്.
https://www.facebook.com/Malayalivartha
























