വേദനയുണങ്ങും മുമ്പ് മറ്റൊരു ദുരന്തം? തലനാരിഴയ്ക്ക് അതിഥി തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ച് ലോക്കോ പൈലറ്റ്, ആ വേദന മായുന്നതിന് മുന്നേ ഞെട്ടിച്ച് മറ്റൊന്ന്

മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 14 പേര്‍ ട്രെയിനിടിച്ച് മരിച്ചതായുള്ള വാർത്ത കൊറോണ ഭീതിക്കിടയിൽ ഏറെ വേദനയോടെയാണ് രാജ്യം കേട്ടത്. മധ്യപ്രദേശിലേക്ക് റെയില്‍ ട്രാക്ക് വഴി നടന്നു പോവുകായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സംഘം ട്രാക്കില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് ലഭ്യമായത്.
എന്നാൽ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ ഉറങ്ങുന്നതിനിടെ ട്രെയിനിടിച്ച് അതിഥി തൊഴിലാളികള്‍ മരണപ്പെട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ആ വേദനയുണങ്ങും മുമ്പ് മറ്റൊരു ദുരന്തം, ഒഴിവായത് ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ. റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്ന അതിഥി തൊഴിലാളികളുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ലോക്കോ പൈലറ്റ്. പൂനെയില്‍ വെള്ളിയാഴ്ച രാത്രിയാണ് ലോക്കോ പൈലറ്റിന്‍റെ കൃത്യമായ ഇടപെടല്‍ മൂലം 20 ഓളം അതിഥി തൊഴിലാളികള്‍ക്ക് ജീവന്‍ തിരികെ ലഭിച്ചത്.
സംഭവത്തെ കുറിച്ച് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നതിങ്ങനെയാണ്: ഉരുളിക്കും ലോണിക്കും ഇടയിലുള്ള പാതയിലൂടെ നടക്കുകയായിരുന്നു അതിഥി തൊഴിലാളികള്‍. ഇതിനിടെ എതിര്‍ വശത്ത് നിന്ന് ചരക്ക് ട്രെയിന്‍ പാഞ്ഞു വരികയായിരുന്നു. ഏകദേശം രാത്രി ഏഴ് മണിയായിരുന്നു അപ്പോള്‍. റെയില്‍വേ ട്രാക്കിലൂടെ ചിലര്‍ നടക്കുന്നത് സോളാപുര്‍ ഡിവിഷനില്‍ നിന്നുള്ള ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.
എന്നാൽ വലിയ ലഗേജുമായി നടക്കുകയായിരുന്നു അവര്‍. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് പിടിക്കുകയായിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് 100 മീറ്റര്‍ മാത്രം അകലെ വന്നു ട്രെയിന്‍ നിന്നുവെന്ന് റെയില്‍വേ വൃത്തങ്ങള്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.ട്രെയിന്‍ നിന്നതോടെ പുറത്തിറങ്ങിയ ലോക്കോ പൈലറ്റും ഗാര്‍ഡും കണ്‍ട്രോള്‍ ഓഫീസുമായി ബന്ധപ്പെട്ട് തൊഴിലാളികളെ ട്രാക്കില്‍ നിന്ന് മാറ്റുകയും ചെയ്തു. ഇതേതുടർന്ന് റെയില്‍പാളത്തിലൂടെ നടക്കുന്നതിന്‍റെ അപകടവും ഇവരെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.
എന്നാൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗണ്‍ സമയത്ത് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ രാജ്യത്ത് ഇതുവരെ 42 അതിഥി തൊഴിലാളികള്‍ റോഡപകടങ്ങളില്‍ മരിച്ചതായി സേവ് ലൈഫ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുകയുണ്ടായി. മാര്‍ച്ച് 24ന് കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ മേയ് 3 വരെ സംഭവിച്ച റോഡപകടങ്ങളാണു റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്. ഈ കാലയളവില്‍ രാജ്യത്ത് 140 പേരാണു റോഡപകടങ്ങളില്‍ ആകെ മരിച്ചത്. ഇതില്‍ 30 ശതമാനവും കുടിയേറ്റ തൊഴിലാളികളാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഇവരൊക്കെയും തന്നെ നടന്നോ ബസുകളിലും ട്രക്കുകളിലും ഒളിച്ചിരുന്നോ ആണ് ഭൂരിഭാഗം ആളുകളും സ്വന്തം നാട്ടിലെത്താന്‍ ശ്രമിച്ചത്. കുടിയേറ്റ തൊഴിലാളികളില്‍ എട്ടു പേര്‍ ട്രക്കുകളും കാറുകളും കൂട്ടിയിടിച്ചുള്ള അപകടത്തിലാണു മരിച്ചത്. രാജ്യത്തുടനീളം 600 ഓളം റോഡപകടങ്ങളാണ് ലോക്ഡൗണിന്റെ രണ്ടു ഘട്ടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. 42 കുടിയേറ്റ തൊഴിലാളികളെ കൂടാതെ 17 അവശ്യവിഭാഗ ജീവനക്കാരും അപകടങ്ങളില്‍ മരിച്ചതായാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























