ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടണം ; റംസാനുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ഇക്കുറി വേണ്ട; കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടണമെന്ന ആവശ്യവുമായി ബംഗാള്‍ ഇമാം അസോസിയേഷന്‍

ആദ്യം കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ നിന്നും ജനങ്ങള്‍ അതിജീവിക്കട്ടെ': ബാക്കികാര്യങ്ങൾ മുറപോലെ നടന്നുകൊള്ളും. കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടണമെന്ന ആവശ്യവുമായി ബംഗാള്‍ ഇമാം അസോസിയേഷന്‍ മുന്നോട്ട് വന്നിരിക്കുകയാണ്.
രാജ്യം ഒന്നടങ്കം കോവിഡ് ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ റംസാനുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ഇക്കുറി വേണ്ടെന്നു ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തയച്ചിരിക്കുകയാണ് ബംഗാള്‍ ഇമാം അസോസിയേഷന്‍. നിലവിലെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ വേണ്ടായെന്നും ഉത്സവാഘോഷങ്ങള്‍ക്കായി കാത്തിരിക്കാമെന്നുമാണ് ഇമാം അസോസിയേഷന്‍ മുഖ്യമന്ത്രി മമതയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
'മെയ് 25നാണ് റമസാന്‍. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് റമസാന്‍ ആഘോഷം വരുന്നത്. ആദ്യം ജനങ്ങള്‍ രോഗത്തെ അതിജീവിക്കട്ടെ. ഇതിനോടകം തന്നെ ഒരുപാട് കാര്യങ്ങള്‍ ത്യജിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി അതിനായി ഞങ്ങള്‍ തയ്യാറാണ്. എന്നും ഇമാം അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.
മെയ് 17 വരെയുള്ള ലോക്ക്ഡൗണ്‍ മെയ് 21 വരെ സംസ്ഥാനത്ത് നീട്ടിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനം റംസാന്‍ ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ചില ഇളവുകള്‍ അനുവദിക്കാന്‍ മമത സര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . ഈ പശ്ചാത്തലത്തിലാണ് രോഗവ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടണമെന്ന് ബംഗാള്‍ ഇമാം അസോസിയേഷന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
മൂന്നാംഘട്ട ലോക്ഡൗണ് തുടരുമ്പോളും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് ആകെ കോവിഡ് കേസുകൾ 56,342 ആയി ഉയർന്നു. മരണം 1886 ആയി. മഹാരാഷ്ട്രയ്ക്ക് പുറമേ കോവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുകയാണ്. ഗുജറാത്തിൽ മരണം 200 ആയി.
മൂന്നാംഘട്ട ലോക്‌ഡൗണും രാജ്യത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നില്ല എന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര ആശങ്കയായി തുടരുകയാണ്. ഗുജറാത്തിൽ ഇന്നലെ മാത്രം 24 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 390 പുതിയ കേസുകൾ. സംസ്ഥാനത്തു ആകെ കേസുകൾ 7403 ഉം മരണം 449 ഉം ആണ്. മധ്യപ്രദേശിൽ മരണം 200 ആയി. രോഗബാധിതരുടെ എണ്ണം 3341 ആയി ഉയർന്നു.
ഇൻഡോറിൽ രണ്ട് മാസം പ്രായമുള്ള കുട്ടി കോവിഡിൽ നിന്ന് മുക്തി നേടി. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. 152 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗ ബാധിതർ 3579ആയി. മരണം 103. ഡൽഹിയിൽ ഇന്നലെ 338 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യതലസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 6318 ആണ്. ബംഗാളിലും കോവിഡ് കേസുകൾ ഉയരുകയാണ്. ഇതുവരെ 1678 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 88 ആയി. സിഐഎസ്എഫ് ജവാൻ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം സീൽ ചെയ്തു. ബിഹാറിൽ 8 മാസം പ്രായമായ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒഡിഷയിൽ തിരിച്ചെത്തിയവർക്ക് ക്വാറന്റീൻ ദിവസം 28 ആക്കി ഉയർത്തി. അതേസമയം ഒരു വശത്ത് കോവിഡ് മുക്തി നിരക്കും ഉയരുന്നത് ആശ്വാസത്തിന് വക നൽകുന്നുണ്ട്. 29.36 ശതമാനം പേർക്കാണ് ഇപ്പോൾ രോഗം ഭേദമാകുന്നത്.
https://www.facebook.com/Malayalivartha
























