ശ്രദ്ധാകേന്ദ്രമായി വീണ്ടും അമിത്ഷാ ; രംഗത്ത് വന്നത് മാസങ്ങൾ നീണ്ട നിശബ്ദതയ്ക്ക് ശേഷം ; വെർച്വൽ റാലികളിൽ നിറഞ്ഞ് അമിത് ഷാ ; ഉറ്റുനോക്കി രാജ്യം

കോവിഡ് എന്ന മഹാമാരി നമ്മുടെ ചുറ്റുപാടുകളിലും വരുത്തിയ മാറ്റം പലതാണ്.. ആരോഗ്യപരമായ കാര്യങ്ങൾക്കൊപ്പം തന്നെ നമ്മുടെ പല പ്രവർത്തനങ്ങളും ഓൺലൈൻ ആയി മാറുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ച് പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ പ്രവർത്തങ്ങളും ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട് .ബിജെപിയും വെർച്വൽ റാലി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്
ഏതാനും മാസം നിശ്ശബ്ദനായിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ബിജെപിയുടെ അമരത്തു ശക്തനാവുന്നു. മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച ഇ റാലികളാരംഭിച്ചതോടെ അമിത് ഷാ വീണ്ടും പഴയ ഫോമിലെത്തി. കർണാടകയിൽ യെഡിയൂരപ്പ നിർദേശിച്ച രാജ്യസഭാ സ്ഥാനാർഥികളെ വെട്ടി പുതിയ ആൾക്കാരെ പ്രഖ്യാപിച്ചതോടെ പാർട്ടിയിൽ ഇപ്പോഴും ഹൈക്കമാൻഡ് ആരാണെന്നതും വ്യക്തമായി.
ഹോട്ടൽ വ്യവസായി പ്രകാശ് ഷെട്ടി, നിലവിലെ രാജ്യസഭാംഗം പ്രഭാകർ കോറെ എന്നിവരെയായിരുന്നു യെഡിയൂരപ്പ നിർദേശിച്ചിരുന്നത്. എന്നാൽ കർണാടകയിൽ നിന്നുള്ള ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനു താൽപര്യമുള്ള എറണ്ണ കടാടി, അശോക് ഗസ്തി എന്നിവരെ രാജ്യസഭാ സ്്ഥാനാർഥികളാക്കിയത് അമിത് ഷായുടെ തീരുമാനമായിരുന്നു.
പാർട്ടി അജൻഡയിലുണ്ടായിരുന്ന കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയൽ, മുത്തലാഖ് നിരോധനം, പൗരത്വ ഭേദഗതി നിയമം എന്നിവ നടപ്പാക്കാൻ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ മുൻകയ്യെടുത്ത അമിത് ഷാ പൗരത്വഭേദഗതി നിയമത്തിനെതിരായ സമരം ശക്തിപ്പെട്ടതു മുതൽ താരതമ്യേന നിശ്ശബ്ദനായിരുന്നു. ഡൽഹി തിരഞ്ഞെടുപ്പിലെ പരാജയവും ഇടയ്ക്കു വന്നു.
ഡൽഹി കലാപ കാലത്ത് അജിത് ഡോവൽ ഇറങ്ങി കലാപബാധിത പ്രദേശം സന്ദർശിച്ചതു മുതൽ രാജ്യതലസ്ഥാനത്തും പാർട്ടിക്കുള്ളിലും അഭ്യൂഹങ്ങളുടെ കാലമായി. ലോക്ഡൗൺ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെ കാര്യങ്ങളുടെ നിയന്ത്രണമേറ്റെടുത്തതും ചർച്ചകൾക്കു വഴിവച്ചു.
മേയ് 28ന് ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച യോഗത്തിലാണു രണ്ടര മാസത്തിനുശേഷം അമിത് ഷായുടെ സാന്നിധ്യമുണ്ടായത്. അതിനു മുൻപ് അതിഥിത്തൊഴിലാളികളുടെ വിഷയത്തിൽ കേന്ദ്രസർക്കാർ നിശിത വിമർശനം നേരിട്ട സമയത്ത് മമതാ ബാനർജിയെ കുറ്റപ്പെടുത്തി അദ്ദേഹം കത്തെഴുതി.
കോവിഡ് വ്യാപനവും ലോക്ഡൗണിൽ അതിഥിത്തൊഴിലാളികളുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനു വൻ വീഴ്ച പറ്റിയെന്ന പ്രതിപക്ഷ ആരോപണവും കൂടിയായപ്പോൾ പാർട്ടി പതറിയിരുന്നു. സുപ്രീം കോടതി വിമർശനം കൂടി വന്നപ്പോൾ ചെറുത്തു നിൽപിനു വീണ്ടും അമിത് ഷായെത്തന്നെ ആശ്രയിക്കേണ്ടി വന്നു.
രാജസ്ഥാനിലും ഗുജറാത്തിലും രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാനുള്ള പാർട്ടിയുടെ നീക്കത്തിനു പിന്നിലും അമിത് ഷായാണെന്നു പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. മഹാരാഷ്ട്രയിൽ ബിജെപി ഭരണം വീണ്ടെടുക്കുന്നതിൽ അദ്ദേഹം താൽപര്യം കാണിച്ചില്ലെന്നു നേരത്തേ ആക്ഷേപമുണ്ടായിരുന്നു. ഇത്തവണ മഹാരാഷ്ട്രയിലെ ജനസംവാദ ഇ റാലിയിൽ അമിത് ഷാ പ്രസംഗിച്ചതുമില്ല. രാജ്നാഥ് സിങ്ങാണ് ആ റാലിയിൽ പ്രസംഗിച്ചത്.
എന്തായാലും ദേശീയ രാഷ്ട്രീയത്തിൽ അമിത്ഷാ ഒന്ന് കൂടി കച്ചകെട്ടി ഇറങ്ങുമ്പോൾ പയറ്റുന്ന ചാണക്യ തന്ത്രങ്ങളെ കുറിച്ചാണ് രാജ്യം ഉറ്റു നോക്കുന്നത്. നരേദ്ര മോദിയുടെ ബാക് ബോൺ എന്ന് വിശേഷിപ്പിക്കാവുന്ന അമിത്ഷാ പഴയ ഫോമിലേക്ക് തിരിച്ചെത്തുമ്പോൾ എന്തെല്ലാം തന്ത്രങ്ങളാകും ഒളിപ്പിച്ചു വച്ചത് എന്നറിയാൻ കാത്തിരുന്നേ മതിയാകു
https://www.facebook.com/Malayalivartha






















