ഇന്ത്യയിൽ സമൂഹവ്യാപനം! സർക്കാർ പറയുന്നതൊക്കെയും പച്ചക്കള്ളം; തെളിവുകൾ ഇതാ... വേണ്ടത് ജാഗ്രത!

അപകടം തൊട്ടു മുൻപിൽ തന്നെ. ഓരോ ദിവസം കൂടും തോറും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രാജ്യത്ത് പ്രകടമാകുന്നത്. രോഗികളുടെ എണ്ണം കൂടുമ്പോളും രാജ്യത്ത് സമൂഹ വ്യാപനം ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്രം.
ഇന്ത്യയിൽ സമൂഹവ്യാപനം ഇല്ലെന്ന നിലപാട് ആവർത്തിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനുമെതിരെ വിദഗ്ധർ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. രാജ്യത്തു പലയിടത്തും സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ സത്യം അംഗീകരിച്ചേ മതിയാകൂ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
വൈറോളജി, പൊതുജനാരോഗ്യം, മെഡിസിൻ രംഗങ്ങളിലെ പ്രമുഖരാണ് സാമൂഹ്യവ്യാപനം ഉണ്ടായെന്ന വളരെ പ്രധാനമായ നിഗമനത്തിലെത്തിയിരിക്കുന്നത്. ഇന്ത്യയിൽ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് അതിനെതിരെ വിദഗ്ധർ രംഗത്തെത്തിയത് എന്നതുകൊണ്ടും സംഭവത്തിന്റെ ഗൗരവം എത്രത്തോളം ഉണ്ടെന്ന കാര്യത്തിൽ സംശയം വേണ്ട. രാജ്യത്ത് പല ഭാഗങ്ങളിലും സമൂഹവ്യാപനം നടന്നെന്നതിൽ യാതൊരു സംശയവുമില്ലെന്ന് എയിംസ് മുൻ ഡയറക്ടർ ഡോ. എം.സി.മിശ്ര വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി.
‘ആളുകൾ കൂട്ടമായി പലായനം ചെയ്യുന്നതും ലോക്ഡൗൺ മാറിയതും കേസുകളുടെ എണ്ണം കൂടാൻ കാരണമായി. ഇതുവരെ കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്ന സ്ഥലങ്ങളിൽ പോലും കോവിഡ് എത്തി. ഈ സത്യം അംഗീകരിക്കാനും ജനങ്ങളെ കൂടുതൽ ജാഗരൂകരാക്കാനും സർക്കാർ തയാറാകണം. സീറോ സർവേയുടെ ഭാഗമായി ഇന്ത്യ പോലൊരു രാജ്യത്ത് 26,400 പേരുടെ മാത്രം സാംപിൾ എടുത്തത് അപര്യാപ്തമാണ്. രാജ്യത്തിന്റെ ജനസംഖ്യയും വൈവിധ്യവും കണക്കിലെടുത്തു വേണം പരിശോധനകൾ നടത്താൻ’എന്നും ഡോ. എം.സി.മിശ്ര വ്യക്തമാക്കി.
ഇന്ത്യ വളരെ നേരത്തെ തന്നെ സമൂഹവ്യാപന ഘട്ടത്തിൽ എത്തിയതായി പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ ചൂണ്ടിക്കാട്ടി. ഇത് ആരോഗ്യവിദഗ്ധർ അംഗീകരിക്കുന്നില്ല. എന്നാൽ ഐസിഎംആറിന്റെ സ്വന്തം പഠനത്തിൽ തന്നെ 40 ശതമാനം രോഗികൾക്കും വിദേശ യാത്രയുടെയോ മറ്റു രോഗികളുമായി ഇടപഴികയതിന്റെയോ ചരിത്രമില്ലായിരുന്നു. ഇതു സമൂഹവ്യാപനമല്ലാതെ മറ്റെന്താണ് എന്നാണ് ഷാഹിദ് ജമീൽ ചോദിക്കുന്നത്. സമൂഹവ്യാപനത്തിനു ലോകാരോഗ്യ സംഘടന പോലും വ്യക്തമായ നിർവചനം നൽകിയിട്ടില്ലെന്നും ആ വാക്കിനെക്കുറിച്ചല്ല, രോഗ നിയന്ത്രണ നടപടികളിലാണു ശ്രദ്ധിക്കുന്നതെന്നും ഐസിഎംആർ ഡയറക്ടർ പറഞ്ഞു.
വ്യാകരണം നോക്കിയിരിക്കാതെ, ഫീൽഡിൽ കാര്യമായി പ്രവർത്തിച്ചില്ലെങ്കിൽ ‘അനുഭവിക്കേണ്ടി’ വരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ രംഗത്തുവന്നിരുന്നു. ഡൽഹിയിൽ സമൂഹവ്യാപനമുണ്ടെന്ന സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെ അഭിപ്രായത്തെക്കുറിച്ചായിരുന്നു അഗർവാളിന്റെ പരാമർശം. വാക്കിന്റെ ഘടനയോ വ്യാകരണമോ അല്ല പ്രശ്നമെന്നും കർശന നിയന്ത്രണ നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, ഇന്ത്യയിൽ രോഗബാധ പരമാവധിയിൽ എത്താനിരിക്കുന്നതേയുള്ളൂവെന്നു പഠനവും പുറത്തുവന്നു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കോവിഡ് കൂടുതൽ രൂക്ഷമാകുമെന്നാണു ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. പല സംസ്ഥാനങ്ങളിലും പല സമയത്താകും വർധന. തീവ്രവും അപകടകരമാവുമായ രണ്ടാം തരംഗം വരാനിരിക്കുന്നതേയുള്ളൂവെന്നാണു മുന്നറിയിപ്പ്. ജൂലൈയിലോ ഓഗസ്റ്റിലോ രോഗികൾ പരമാവധിയാകുമെന്ന് ഗംഗാറാം ആശുപത്രി ഉപാധ്യക്ഷൻ ഡോ. എസ്.പി.ബയോത്ര പറഞ്ഞു. കോവിഡ് പ്രതിരോധത്തിനുള്ള കേന്ദ്ര സർക്കാരിന്റെ കർമസമിതി അംഗവും എയിംസ് ഡയറക്ടറുമായ ഡോ. രൺദീപ് ഗുലേറിയ ഇക്കാര്യം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പോലും രോഗികളുടെ എണ്ണം കൂടുമ്പോളും രാജ്യത്ത് സമൂഹ വ്യാപനം ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും.
https://www.facebook.com/Malayalivartha






















