ശ്രദ്ധിക്കുക!കോവിഡ് ലക്ഷണങ്ങളുടെ കൂട്ടത്തിൽ ഇനി മണവും രുചിയും; ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ മണം, രുചി എന്നിവ തിരിച്ചറിയാനാകാത്തത് കോവിഡ് 19 ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ മണം, രുചി എന്നിവ തിരിച്ചറിയാനാകാത്തത് കോവിഡ് 19 ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്ഫോമിന്റെ ഡാറ്റ അനുസരിച്ച് കോവിഡ് 19ന്റെ ലക്ഷണങ്ങളുടെ സാധ്യത ഇങ്ങനെയാണ്. പനി - 27 ശതമാനം, ചുമ - 21 ശതമാനം, തൊണ്ടവേദന - 10 ശതമാനം, ശ്വാസതടസം - 8 ശതമാനം, തളർച്ച - 7 ശതമാനം, മൂക്കൊലിപ്പ് - 3 ശതമാനം, മറ്റ് ലക്ഷണങ്ങൾ - 24 ശതമാനം എന്നിങ്ങനെയാണ് പറയുന്നത്.
പെട്ടെന്നു രുചിയും മണവും അറിയാനുള്ള ശേഷി നഷ്ടപ്പെടുന്നത് കോവിഡ് ലക്ഷണങ്ങളായി കണക്കാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ ആലോചന. ഈ ലക്ഷണങ്ങളുമായി എത്തുന്നവരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കണമെന്ന നിര്‍ദേശം മന്ത്രാലയം ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് സൂചന.
കഴിഞ്ഞയാഴ്ച ചേര്‍ന്ന കോവിഡ് കര്‍മ സമിതി യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍ ഇതില്‍ സമാവയത്തിലെത്താന്‍ യോഗത്തിനായില്ല. കോവിഡ് പോസിറ്റിവ് ആയ ഒട്ടേറെപ്പേര്‍ രുചിയും ഗന്ധവും നഷ്ടപ്പെട്ടതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഈ രണ്ടു ലക്ഷണങ്ങളെയും വൈറസ് ബാധയുടെ സൂചനകളായി കാണണമെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്.
പ്രായമായവർക്ക് കോവിഡ് ബാധിക്കുകയാണെങ്കിൽ നിരവധി ലക്ഷണങ്ങൾ കാണാം. ക്ഷീണം, ചലനാത്മകത നഷ്ടപ്പെടൽ, വയറിളക്കം, വിശപ്പില്ലായ്മ, സന്നി എന്നിവയാണ് മുതിർന്നവരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. എന്നാൽ, മുതിർന്നവരിൽ കണ്ടുവരുന്ന പോലെ കുട്ടികളിൽ പനിയോ ചുമയോ കാണാൻ കഴിയില്ലെന്നും മന്ത്രാലയം പറഞ്ഞു.
ഐസിഎംആര്‍ മെയ് 18ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നിലവില്‍ രാജ്യത്ത് പരിശോധന നടത്തുന്നത്. വിദേശത്തുനിന്നു മടങ്ങുന്നവരില്‍ ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍, ഇവരുടെ സമ്പര്‍ക്കത്തില്‍ ഉള്ളവര്‍, ജലദോഷപ്പനിയുമായി ആശുപത്രിയില്‍ എത്തുന്നവര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൡ ഏര്‍പ്പെടുന്നവരില്‍ ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കണമെന്നാണ് നിലവിലെ മാര്‍ഗരേഖ പറയുന്നത്.
പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടുന്ന പക്ഷം പനി, ചുമ, തൊണ്ടവേദന, ശ്വാസ തടസം എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കൊപ്പം രുചി, ഗന്ധം എന്നിവ നഷ്ടമാവുന്നവര്‍ക്കും കോവിഡ് പരിശോധന നടത്തും
വൈറസ് ബാധിതനായുണ്ടാകുന്ന വളരെ അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതെന്നും ഇതില്‍ വ്യക്തമാക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്ത് വരുന്ന ഡ്രോപ്പ്‌ലെറ്റുകള്‍ വഴിയാണ് രോഗം പകരുന്നത്. ഈ ഡ്രോപ്പ്‌ലെറ്റുകള്‍ ഏതെങ്കിലും പ്രതലത്തില്‍ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. ഇതറിയാതെ മറ്റൊരാള്‍ ആ പ്രതലത്തില്‍ സ്പര്‍ശിക്കുകയും അതേ കൈ ഉപയോഗിച്ച് കണ്ണ്, മൂക്ക് എന്നിവയില്‍ അറിയാതെ സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ വൈറസ് ബാധയുണ്ടാകും.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് കോവിഡ് 19 ഗുരുതരമായി ബാധിക്കുക. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ എന്നീ രോഗങ്ങളുളളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ അപകട സാധ്യത കൂടുതലായിരിക്കും. രാജ്യം അന്വേഷണാത്മകമായ തെറാപ്പികള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.
റെംഡെസിവിര്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ടോസിലിസുമാബ്, പ്ലാസ്മ തെറാപ്പി എന്നിവ പ്രത്യേക സാഹചര്യങ്ങളില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്നും കേന്ദ്രമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















