ഇതാണ് ഇന്ത്യ...തോൽപ്പിക്കാനാവില്ല ..എനിക്ക് രണ്ട് പേരക്കുട്ടികളുണ്ട് ..അവരെയും ആർമിയിലേക്ക് വിടും കൊല്ലപ്പെട്ട സൈനികന്‍റെ പിതാവ് പറയുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു

ഇന്ത്യക്കാരുടെ ആത്മവീര്യം ചോർത്താൻ ചൈനക്കെന്നല്ല ഒരു ശത്രു രാജ്യത്തിനും കഴിയില്ല. ഇതിന്റെ നേർക്കാഴ്ചയാണ് ഗാൽവൻ താഴ്‍വരയിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികന്‍റെ പിതാവ്..
തന്‍റെ രണ്ട് പേരക്കുട്ടികളെയും സൈന്യത്തിൽ ചേർക്കുമെന്നാണ് അദ്ദേഹം പറയുന്നത് . കിഴക്കൻ ലഡാക്കിലുണ്ടായ ഇന്ത്യ- ചൈന സംഘർഷത്തിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശി കുന്ദൻ കുമാറിന്‍റെ അച്ഛനാണ് മകന്‍റെ മരണ വാർത്തയ്ക്ക് പിന്നാലെ കൊച്ചുമക്കളെയും സൈന്യത്തിൽ ചേർക്കുമെന്ന് പറഞ്ഞത്.
കുന്ദൻ കുമാറിന്‍റെ മരണ വാർത്തയോട് പ്രതികരിക്കവെയായിരുന്നു പിതാവിന്‍റെ വാക്കുകൾ. 'എന്‍റെ മകൻ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചു. എനിക്ക് രണ്ട് പേരക്കുട്ടികളുണ്ട്. അവരെയും ഞാൻ അയക്കും' അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രി നടന്ന സംഘർഷത്തിലായിരുന്നു കുന്ദൻ കുമാർ ഉൾപ്പെടെ 20 സൈനികർക്ക് ജീവൻ നഷ്ടമായത്. ബിഹാറിലെ സഹർസയിലാണ് കുന്ദൻ കുമാറിന്‍റെ വീട്.
കുന്ദൻ കുമാറിന് പുറമെ കേണൽ സന്തോഷ് ബാബു (ഹൈദരാബാദ്), നദുറാം സോറൻ (മയൂർബഞ്ച്), മന്ദീപ് സിങ്ങ് (പട്യാല), സത്നാം സിങ് (ഗുരുദാസ്പുർ), കെ പളനി (മധുരൈ), സുനിൽ കുമാർ (പറ്റ്ന), ബിപുൽ റോയ് (മീററ്റ് സിറ്റി), ദീപക് കുമാർ (റീവ- മധ്യപ്രദേശ്), രാജേഷ് ഒറങ് (ബിർങും) കുന്ദൻ കുമാർ ഓജ (ജാർഖണ്ഡ്), ഗണേഷ് റാം (ഛത്തീഗഡ്), ചന്ദ്രകാന്ത പ്രധാൻ (ഒഡീഷ), അങ്കുഷ് (ഹമിർപുർ), ഗുർബീന്ദർ (പഞ്ചാബ്), ഗുർതേജ് സിങ് (മാനസ), ചന്ദൻ കുമാർ (ഭോജ്പുർ), അമൻ കുമാർ (ബിഹാർ), കിഷോർ സിങ് (വൈശാലി), ഗണേഷ് ഹൻസ്ദ (ജാർഖണ്ഡ്) എന്നിവർക്കാണ് സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
അതേസമയം സൈനികരുടെ ജീവത്യാഗം പാഴാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിട്ടുണ്ട്. സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല; തക്ക മറുപടി കൊടുക്കാന്‍ ഇന്ത്യയ്ക്കറിയാം-എന്നാണ് പ്രധാനമന്ത്രി പറഞ്ഞത് ..
രാജ്യത്തിന്‍റെ ഐക്യവും പരമാധികാരവും പരമപ്രധാനമാണെന്നും സൈനികർ പോരാടിയാണ് അതിർത്തിയിൽ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'തിരിച്ചടിക്കാൻ ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഉചിതമായ മറുപടി നൽകാൻ രാജ്യം പ്രാപ്‌തമാണ്. അയൽ രാജ്യങ്ങളുമായി എക്കാലവും മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും' മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിനിടെ പറഞ്ഞു.
ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചത് അങ്ങേയറ്റം വേദനാകരവും അസ്വസ്ഥതാജനകവുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പ്രതികരിച്ചിരുന്നു
https://www.facebook.com/Malayalivartha






















