ചര്‍ച്ചകള്‍ ഫലം കാണുന്നു; പക്ഷേ ചര്‍ച്ചകള്‍ക്ക് നിലവിലെ പുകച്ചിലിന് പരിഹാരം കാണാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട്; ചൈനീസ് പ്രകോപനം അതിരുവിട്ടാല്‍ വീണ്ടും തിരിച്ചടി ഉണ്ടായേക്കും

കഴിഞ്ഞ തിങ്കളാഴ്ചയാണ് ലഡാക്ക് അതിര്‍ത്തിയിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈന പ്രകോപനം സൃഷ്ടിച്ചത്. ചൈന നടത്തിയ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മേജര്‍ തല ചര്‍ച്ചകള്‍ നടക്കുകയായിരുന്നു.
ഗല്‍വാന്‍ താഴ്വരയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ മൂന്നാംഘട്ട ചര്‍ച്ച പൂര്‍ത്തിയായി. ചര്‍ച്ച ഫലപ്രദമാണെന്നാണ് വിവരം. മേജര്‍ ജനറല്‍ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ചര്‍ച്ച നടത്തിയത്. ഗല്‍വാന്‍ താഴ്വരയിലെ പട്രോളിംഗ് പോയിന്റ് -14 ല്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘത്തിന് 3 ഇന്‍ഫാന്‍ട്രി ഡിവിഷനിലെ കമാന്‍ഡിങ്ങ് ഓഫീസറായ മേജര്‍ ജനറല്‍ അഭിജിത് നേതൃത്വം നല്‍കി. നാലാം റൗണ്ട് ചര്‍ച്ച വെള്ളിയാഴ്ച ഇതേ സ്ഥലത്ത് നടക്കും.
മൂന്നാമത്തെ ചര്‍ച്ച ഫലപ്രദമായിരുന്നെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ അനിശ്ചിതത്വം അവസാനിപ്പിക്കാനും ചില വിഷയങ്ങളില്‍ ഇരുപക്ഷവും തമ്മില്‍ അഭിപ്രായ സമന്വയത്തിലെത്താനും വ്യാഴാഴ്ചത്തെ ചര്‍ച്ച സഹായകമായി. വരാനിരിക്കുന്ന യോഗങ്ങളില്‍ മറ്റു പല കാര്യങ്ങളിലും വ്യക്തത വരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാലും ലഡാക്കില്‍ ഏറ്റുമുട്ടല്‍ നടന്ന മേഖലകളില്‍ സ്ഥിതിഗതികള്‍ ലഘൂകരിക്കാനോ അവ നിര്‍ത്തിവയ്ക്കാനോ ഉള്ള തീരുമാനങ്ങളിലേക്ക് ചര്‍ച്ച മുന്നോട്ട് പോയിട്ടില്ല. അതേസമയം തിങ്കളാഴ്ചത്തെ ഏറ്റുമുട്ടലില്‍ ഒരു സൈനികനെയും കാണാതായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ''ഇന്ത്യന്‍ സൈനികരെ കാണാതായിട്ടില്ലെന്ന് കരസേന ഇന്ന് ഉച്ചയോടെ വ്യക്തമാക്കി''യെന്ന് വിദേശ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഈ വിഷയത്തില്‍ സൈന്യം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. മേജറും ക്യാപ്റ്റനുമടക്കം 10 ഇന്ത്യന്‍ സൈനികര്‍ തിങ്കളാഴ്ച രാത്രി മുതല്‍ ചൈനീസ് കസ്റ്റഡിയിലാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രസ്താവന. തിങ്കളാഴ്ച രാത്രി ഗാല്‍വാനിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 1962 ലെ ചൈന-ഇന്ത്യന്‍ യുദ്ധകാലത്താണ് ഇന്ത്യന്‍ സൈനികരെ ചൈന അവസാനമായി ബന്ദികളാക്കിയത്. അതേസമയം, ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ ഇരു പക്ഷവും സൈന്യത്തെ മുന്നേറ്റത്തിനായി സജ്ജമാക്കുകയാണെന്ന് ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (എഎസ്പിഐ) പ്രസ്താവനയില്‍ പറഞ്ഞു. ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരമാണ് ഇതെന്നും എഎസ്പിഐ പറയുന്നു.
പാങ്കോങ്‌സോ മേഖലയില്‍ വടക്കന്‍ നദീ തീരത്തും സമീപത്തുമുള്ള ''തര്‍ക്ക പ്രദേശങ്ങളില്‍ ചൈനീസ് സേന ഭൂരിപക്ഷമായി മാറിയിരിക്കുന്നു'' എന്ന് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എഎസ്പിഐ പറയുന്നു.
ഇപ്പോള്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഭാവി നടപടികള്‍ സ്വീകരിക്കുക. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
അതേ സമയം ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും മനപ്പൂര്‍വ്വം ചൈന പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഗാല്‍വാന്‍ പ്രദേശത്തു നിന്നും ഇരു രാജ്യങ്ങളിലെയും സൈനികര്‍ പിന്‍വാങ്ങണമെന്നാണ് ധാരണ. എന്നാല്‍ ഇത് ലംഘിച്ച് ചൈന വീണ്ടും സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
"
https://www.facebook.com/Malayalivartha






















