16 മണിക്കൂറിനിടെ തേടിയെത്തിയ രണ്ടു ഫോണ്‍ കോളുകള്‍; ഗാൽവാൻ വാലിയിലെ സൈനികന്റെ വീട്ടിൽ കുടുംബാംഗങ്ങള്‍ അനുഭവിച്ചതു വിവരണാതീതമായ സങ്കടവും സന്തോഷവും; ആശങ്കയ്ക്കിടയാക്കിയത് സൈനികരുടെ പേരുവിവരങ്ങള്‍ കൈകാര്യം ചെയ്‌തതില്‍ സംഭവിച്ച പിഴവ്

16 മണിക്കൂറിനിടെ രണ്ടു ഫോണ്‍ കോളുകള്‍… ബിഹാറിലെ ദിഗ്രാ ഗ്രാമത്തിലെ സൈനികന്‍ സുനില്‍ കുമാറിന്റെ കുടുംബാംഗങ്ങള്‍ മണിക്കൂറുകളുടെ ഇടവേളയില്‍ അനുഭവിച്ചതു വാക്കുകള്‍ക്കു വിവരണാതീതമായ സങ്കടവും സന്തോഷവും.ബുധനാഴ്‌ച ഉച്ചകഴിഞ്ഞായിരുന്നു ലഡാക്കിലെ സൈനിക ആസ്‌ഥാനത്തുനിന്ന് ആദ്യ ഫോണ്‍വിളിയെത്തിയത്. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചവരില്‍ സുനിലുമുണ്ടെന്നായിരുന്നു വിവരം.
ഫോണ്‍ കോളിനു പിന്നാലെ സുനിലിന്റെ ഭാര്യ മേനക അടക്കമുള്ള കുടുംബാംഗങ്ങള്‍ അലമുറയിട്ട് തളര്‍ന്നുവീണു. വിവരം അറിഞ്ഞ് അയല്‍ക്കാരും നാട്ടുകാരും ആശ്വാസവാക്കുകളുമായി വസതിയിലേക്ക് ഒഴുകിയെത്തി. ഭൗതികദേഹം എത്തിക്കുമ്ബോള്‍ ഒരുക്കേണ്ട ക്രമീകരണങ്ങളൊരുക്കി രാത്രി മുഴുവന്‍ നീണ്ട കാത്തിരിപ്പ്. വ്യാഴാഴ്‌ച നേരം പുലര്‍ന്നപ്പോള്‍ സങ്കടം ആഹ്‌ളാദത്തിനും ആശ്വാസത്തിനും വഴിമാറി.വീരമൃത്യു വരിച്ചവരില്‍ സുനില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ഔദ്യോഗിക വിവരത്തിനു പിന്നാലെ താന്‍ സുരക്ഷിതനാണെന്ന് വ്യക്‌തമാക്കി സുനില്‍ തന്നെ ഫോണില്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. സൈനികരുടെ പേരുവിവരങ്ങള്‍ കൈകാര്യം ചെയ്‌തതില്‍ സംഭവിച്ച പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഈ വിവരം ബുധനാഴ്‌ച വൈകിട്ടോടെ സുനിലിന്റെ സഹോദരനെ അറിയിച്ചിരുന്നെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യ, ചൈന സൈന്യങ്ങൾ തമ്മിൽ ഗാൽവാൻ വാലിയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് തന്നെയാണ് ഇന്ന് സമാധാന ചർച്ച നടന്നത്. ചൈനീസ് സൈന്യം ഈ മേഖലയിൽ നിന്ന് പിൻവാങ്ങുന്ന യാതൊരു സൂചനയും ഇതുവരെയില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള നിയന്ത്രണരേഖയ്ക്ക് (LAC - Line of Actual Control) സമീപമാണ് ഈ പ്രദേശം. ഗാൽവാൻ താഴ് വര മുഴുവൻ തങ്ങളുടേതാണ് എന്ന് ചൈന അവകാശപ്പെടുന്നു. ഇന്ത്യ ഇത് അംഗീകരിക്കുന്നില്ല.പാങ്ഗോങ് സോ തടാകവുമായി ബന്ധപ്പെട്ടും കിഴക്കൻ ലഡാക്കിലെ മറ്റ് പ്രദേശങ്ങളുമായി ബന്ധപ്പെട്ടുമുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി ജൂൺ ആറിന് നടത്തിയ ലെഫ്.ജനറൽ ചർച്ചയിൽ ഇരു സൈന്യങ്ങളും പിന്മാറാൻ ധാരണയിലെത്തിയിരുന്നു. പട്രോളിംഗ് പോയിന്റുകളിലും ടെന്റുകളും നിർമ്മിതികളും നീക്കം ചെയ്യാമെന്നും ധാരണയിലെത്തിയിരുന്നു. എന്നാൽ ഇതുണ്ടായില്ല. ഇന്ത്യൻ പട്രോളിംഗ് പോയിന്റിലെ ടെന്റുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരു സൈന്യങ്ങളും തമ്മിൽ ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചത്.
https://www.facebook.com/Malayalivartha






















