ഇന്ത്യയുടെ ഒരിഞ്ചുഭൂമി പോലും ആരുടെയും കൈയിലില്ല; ഇന്ത്യയുടെ മണ്ണ് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി; ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
ഇന്ത്യയുടെ ഒരിഞ്ചുഭൂമി പോലും ആരുടെയും കൈയിലില്ലെന്നും ഇന്ത്യയുടെ മണ്ണ് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ-ചൈന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അതിര്‍ത്തിയില്‍ ഇന്ത്യയുടെ ഒരു പോസ്റ്റും ചൈന പിടിച്ചെടുത്തിട്ടില്ല. സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും. അതിര്‍ത്തിയിലെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. ഇന്ത്യയെ കണ്ണുവെച്ചവരെ പാഠം പഠിപ്പിക്കും. ചൈനയ്ക്ക് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്. ഏത് മേഖലയിലേക്ക് നീങ്ങാനും ഇന്ത്യ സജ്ജമാണ്. ഇന്ത്യന്‍ സേനയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സേനയ്ക്ക് ഉചിതമായ നടപടിക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിയില്‍ ചൈന കടന്നുകയറിയിട്ടില്ല. നമ്മുടെ ഒരു സൈനിക പോസ്റ്റില്‍ പോലും അവര്‍ അധീശത്വം സ്ഥാപിച്ചിട്ടുമില്ല. ചൈനയ്ക്ക് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്കിയെന്നും മോദി വ്യക്തമാക്കി. അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നേരത്തെ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. സേനകളെ യുദ്ധത്തിന് സജ്ജമാക്കാന്‍ സഹകരണത്തിന് തയ്യാറാണെന്നും അവര്‍ പറഞ്ഞു. രഹസ്യാന്വേഷണ വീഴ്ചയില്ലെന്നും ചൈനീസ് കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ഏകാധിപത്യ രാജ്യമായ ചൈന അവര്‍ക്ക് തോന്നുന്നത് ചെയ്യുമെന്നും മറുവശത്ത് നമ്മള്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഇന്ത്യ വിജയിക്കും. "ചൈന തോല്‍ക്കും. ഐക്യത്തോടെ സംസാരിക്കൂ. ഐക്യത്തോടെ ചിന്തിക്കൂ," ഐക്യത്തോടെ പ്രവര്‍ത്തിക്കൂവെന്ന് പറഞ്ഞ മമത കേന്ദ്രത്തിന് പിന്തുണയും പ്രഖ്യാപിച്ചു.
അതേസമയം, പഞ്ചശീല തത്വങ്ങളിലൂന്നിയാണ് സിതാറാം യെച്ചൂരി സംസാരിച്ചത്. സിപിഐയുടെ ഡി രാജയാകട്ടേ ഇന്ത്യയെ യുഎസ് അവരുടെ സഖ്യത്തിലേക്ക് വലിച്ചിറയ്ക്കാന്‍ ശ്രമിക്കന്നതിനെ പ്രതിരോധിക്കണമെന്ന് പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചു. ഉന്നത തല ചര്‍ച്ചകള്‍ക്ക് ഇന്ത്യ മുന്‍കൈയെടുക്കണമെന്ന് യെച്ചൂരി യോഗത്തില്‍ ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തുന്നതിന് നിയന്ത്രണ രേഖ വ്യക്തമായി തിരിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ ജനം ഒരുമിച്ച് നില്‍ക്കണമെന്ന് യച്ചൂരി പറഞ്ഞു. അതേസമയം, കാര്‍ഗില്‍ യുദ്ധം നടന്നതിനുശേഷം വാജ്‌പേയി സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതിന് സമാനമായി കേന്ദ്ര സര്‍ക്കാര്‍ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, വ്യാജവാര്‍ത്തകളും വൈകാരിക സന്ദേശങ്ങളും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലെ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് മുന്‍ തൃപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എല്ലാ ഇന്ത്യാക്കാരോടും ഐക്യത്തോടും അഖണ്ഡതയോടും ഒരുമിച്ച് നില്‍ക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ഗല്‍വാന്‍ താഴ് വരയില്‍ ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റായ രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ചൈന ഗാല്‍വാനില്‍ നടത്തിയത് ആസൂത്രിതമായ ആക്രമണം ആയിരുന്നുവെന്നും സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്നും കൊല്ലപ്പെട്ട ജവാന്‍മാരാണ് അതിന് വില നല്‍കിയതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ വ്യോമസേന തലവന്‍ ആര്‍ കെ എസ് ഭദൗരുയ ലേയിലും ശ്രീനഗറിലും ദ്വിദിന സന്ദര്‍ശനം നടത്തി.
സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് ധനസഹായമായി അഞ്ച് കോടി രൂപ തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒരു വീടും ജോലിയും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് നല്‍കും. കൂടാതെ, കൊല്ലപ്പെട്ട 19 സൈനികരുടേയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായവും തെലങ്കാന മുഖ്യമന്ത്രി കെ സി ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha