മേജര്‍ ജനറല്‍ തലത്തില്‍ ഇരു സേനകളും ഇന്നല നടത്തിയ ചര്‍ച്ചയും പരാജയം; അതിര്‍ത്തിയില്‍ ചൈനീസ് കെട്ടിടങ്ങള്‍ ഉയരുന്നു; തോക്കുകള്‍ ഉപയോഗിക്കാന്‍ അനുമതി; തിരിച്ചടിക്കുമെന്ന് സൈന്യം

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ് ചൈന. പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ എളുപ്പം പൊളിച്ചു നീക്കാന്‍ കഴിയാത്ത താല്‍ക്കാലിക കെട്ടിടങ്ങള്‍ ചൈന നിര്‍മിച്ചു. ഉപഗ്രഹദൃശ്യങ്ങളില്‍ നിന്നാണ് ഈ കാര്യം വ്യക്തമായിരിക്കുന്നത്. പാംഗോങ്ങില്‍ നിന്ന് ഉടനെങ്ങും പിന്‍മാറില്ലെന്ന സന്ദേശമാണ് ഇതിലൂടെ ചൈന നല്‍കുന്നതെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. അങ്ങെനെയാണ് എങ്കില്‍ ഈ നടക്കുന്ന ചര്‍ച്ചകള്‍ കൊണ്ടൊന്നും ഒരു ഫലവുമില്ല. തിരിച്ചടിച്ച് കരുത്ത് തെളിയിക്കുക തന്നെ. എന്തായാലും ആ രീതിയിലേക്കു തന്നെയാണ് കാര്യങ്ങള്‍ പോകുന്നത്. പ്രദേശത്ത് ഇന്ത്യയും സേനാ സന്നാഹം ഗണ്യമായി വര്‍ധിപ്പിച്ചു. സേനാ വാഹനങ്ങളും ആയുധങ്ങളുമടക്കമുള്ള സന്നാഹങ്ങളുമായി ഇത്രയും അടുത്ത് ഇരു സേനകളും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുന്നത് ഗൗരവമേറിയ സാഹചര്യമാണ്.
ഇതിനിടെ, വ്യോമസേനയില്‍ പുതുതായി ചേര്‍ന്ന സേനാംഗങ്ങളെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള മുന്‍നിര താവളങ്ങളിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. ഹൈദരാബാദിനു സമീപം ദുന്ദിഗല്‍ സേനാ അക്കാദമിയിലെ പാസിങ് ഔട്ട് പരേഡ് വീക്ഷിച്ച ശേഷം സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. സാധാരണനിലയില്‍ അക്കാദമിയില്‍ നിന്ന് പാസായതിനു ശേഷമുള്ള ഏതാനും ആഴ്ചകളുടെ അവധി റദ്ദാക്കിയാണ്, എത്രയും വേഗം അതിര്‍ത്തിയിലേക്കു നീങ്ങാനുള്ള നിര്‍ദേശം.
അതുപോലെതന്നെ അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമം ഉണ്ടായാല്‍ ഇന്‍സാസ് യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും നേരിടാനുള്ള അനുമതി കമാന്‍ഡര്‍മാര്‍ക്കുനല്‍കിയിരിക്കുകയാണ് കരസേന. അതിര്‍ത്തിയില്‍ വെടിവയ്പ് പാടില്ലെന്ന 1996 ലെ ഇന്ത്യ ചൈന കരാറില്‍ നിന്നാണ് ഇന്ത്യ പിന്മാറുന്നത്. ലഡാക്കില്‍ ചൈനീസ് സേന കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. കടന്നുകയറ്റ നീക്കങ്ങളില്‍ നിന്നു ചൈന പിന്മാറും വരെ ഈ നയം തുടരും. സമാധാനം പുനഃസ്ഥാപിച്ചാല്‍ മുന്‍ രീതിയിലേക്കു മടങ്ങും. നടപടി ആക്രമണ സന്നദ്ധതയല്ല; രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതലാണ്.
അതിര്‍ത്തിയില്‍ ഇതുവരെ നിലനിന്നിരുന്ന മര്യാദകള്‍ ഇനിയില്ലെന്നും ചൈനയുടെ ഏതു പ്രകോപനത്തെയും അതേ രീതിയില്‍ നേരിടുമെന്നും സേനാ, നയതന്ത്ര ചര്‍ച്ചകളില്‍ ഇന്ത്യ അറിയിച്ചു.
ഇതിനിടെ, ഒരു ഡിവിഷന്‍ (15,000 സൈനികര്‍) ഉണ്ടായിരുന്ന കിഴക്കന്‍ ലഡാക്കിലേക്ക് ഇന്ത്യ 2 ഡിവിഷന്‍ (30,000) സൈനികരെക്കൂടി എത്തിച്ചു. പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ ചൈന നടത്തുന്ന പടയൊരുക്കത്തിന്റെ കൂടുതല്‍ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ത്യയുടെ ഭാഗത്തേക്ക് ചൈനീസ് സേന 8 കിലോമീറ്ററോളം അതിക്രമിച്ചു കയറിയതോടെ നാലാം മലനിരയില്‍ (ഫിംഗര്‍ 4) സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലാണ്. ഇവിടെ 500 മീറ്റര്‍ അകലത്തില്‍ ഇരു സേനകളും ടെന്റുകളടക്കം സ്ഥാപിച്ച് നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്.
മേജര്‍ ജനറല്‍ തലത്തില്‍ ഇരു സേനകളും ഇന്നലെയും ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരം ഉരുത്തിരിഞ്ഞില്ല.
മുന്‍പ് നടന്നതു പോലെ കോര്‍ കമാന്‍ഡര്‍മാര്‍ (ലഫ്. ജനറല്‍ റാങ്ക്) തമ്മില്‍ ചര്‍ച്ച വേണ്ടിവരുമെന്നും പാംഗോങ് മലനിര, ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ സംഘര്‍ഷം രൂക്ഷമാണെന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
110 കിലോമീറ്റര്‍ 45,000 സൈനികര്‍
രണ്ടു ഡിവിഷന്‍ കൂടി എത്തിയതോടെ ഗല്‍വാന്‍ ഹോട് സ്പ്രിങ്‌സ് പാംഗോങ് പ്രദേത്തെ 110 കിലോമീറ്ററില്‍ കാവലിന് 45,000 സേനാംഗങ്ങളായി. ഗല്‍വാന്‍ താഴ്വര, പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ വന്‍ സന്നാഹമൊരുക്കി ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ അനിവാര്യമാണെന്നാണു സേനയുടെ വിലയിരുത്തല്‍. അതിര്‍ത്തി ധാരണകള്‍ അതിനു തടസ്സമാവില്ല.
https://www.facebook.com/Malayalivartha
























