ചൈന കരുതിയിരുന്നോ ; രാജ്യസുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതല്‍; അതിര്‍ത്തിയിലെ പ്രകോപനത്തെ ആയുധംവെച്ച് നേരിടാം, വെടിവെപ്പ് ഉണ്ടാകില്ലെന്ന കരാറില്‍ നിന്ന് ഇന്ത്യ പിന്മാറി

അതിര്‍ത്തിയില്‍ വെടിവെപ്പ് ഉണ്ടാകില്ലെന്ന ഇന്ത്യ- ചൈന കരാറില്‍ നിന്നും ഇന്ത്യ പിന്മാറി. ലഡാക്ക് ഗല്‍വാനില്‍ കഴിഞ്ഞ ദിവസം ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നു കയറിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
ഇതോടെ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം ഉണ്ടായാല്‍ ഇന്‍സാസ് യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും നേരിടാനുള്ള അനുമതി കരസേന കമാന്‍ഡര്‍മാര്‍ക്കു നല്‍കി. കടന്നുകയറ്റ നീക്കങ്ങളില്‍ നിന്നു ചൈന പിന്മാറും വരെ ഈ നയം തുടരും. സമാധാനം പുനഃസ്ഥാപിച്ചാല്‍ മുന്‍ രീതിയിലേക്കു മടങ്ങും. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതലാണ്. അതിര്‍ത്തിയില്‍ ഇതുവരെ നിലനിന്നിരുന്ന മര്യാദകള്‍ ഇനിയില്ലെന്നും ചൈനയുടെ ഏതു പ്രകോപനത്തെയും അതേ രീതിയില്‍ നേരിടുമെന്നും നയതന്ത്ര ചര്‍ച്ചകള്‍ക്കിടെ ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ഒരു ഡിവിഷനില്‍ 15,000 സൈനികര്‍ ഉണ്ടായിരുന്ന കിഴക്കന്‍ ലഡാക്കിലേക്ക് ഇന്ത്യ 2 ഡിവിഷന്‍ (30,000) സൈനികരെക്കൂടി എത്തിച്ചു. പാങ്ങോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ 500 മീറ്റര്‍ അകലത്തില്‍ ഇരു സേനകളും ടെന്റുകളടക്കം സ്ഥാപിച്ച് നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. വിഷയത്തില്‍ ഇരു രാജ്യങ്ങളുടേയും മേജര്‍ ജനറല്‍ മാര്‍ ശനിയാഴ്ചയും ചര്‍ച്ച നടത്തി.
അതേസമയം രണ്ടു ഡിവിഷന്‍ കൂടി എത്തിയതോടെ ഗല്‍വാന്‍ ഹോട് സ്പ്രിങ്‌സ് പാംഗോങ് പ്രദേത്തെ 110 കിലോമീറ്ററില്‍ കാവലിന് 45,000 സേനാംഗങ്ങളായി. ഗല്‍വാന്‍ താഴ്‌വര, പാങ്ങോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ വന്‍ സന്നാഹമൊരുക്കി ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ അനിവാര്യമാണെന്നാണു സേനയുടെ വിലയിരുത്തല്‍.ലഡാക്കിലെ ആക്രമണത്തിന് ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ഒരുങ്ങിക്കോളാന്‍ സേനാമേധാവികള്‍ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദ്ദേശം നൽകിയിരുന്നു . ഉന്നതതല യോഗത്തിലാണ് രാജ്‌നാഥ് സിംഗ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ലഡാക്കിലായാലും മറ്റേത് അതിര്‍ത്തിമേഖലയിലായാലും ചൈനയുടെ അതിസാഹസികപ്രവര്‍ത്തനങ്ങള്‍ക്ക് തക്ക മറുപടി നല്‍കാന്‍ ഇന്ത്യന്‍ സേനകളോട് പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു. കര, വ്യോമാതിർത്തികളിലും സമുദ്ര മേഖലയിലും ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സേനകൾക്ക് സർക്കാർ നിർദ്ദേശം നൽകി. ചൈനീസ് കടന്നുകയറ്റങ്ങളോട് യാതൊരു മയവുമില്ലാതെ തിരിച്ചടി നൽകാൻ സർക്കാർ നിർദ്ദേശം നൽകി.
ജൂണ്‍ 15ന് ഗാല്‍വാന്‍ വാലിയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ ആര്‍മിയും 35ലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജന്‍സും പറയുന്നുണ്ടെങ്കിലും ചൈന ഇത് സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും നടത്തിയിട്ടില്ല.
ഞായറാഴ്ച ലേയില്‍ സമ്പൂര്‍ണ ലോക്ഡൗണായിരുന്നു. കോവിഡ് പടരുന്നതിന്റെ കൂടി സാഹചര്യത്തിലായിരുന്നു അത്.
പട്ടാള വണ്ടികള്‍ മാത്രമാണ് അനുവദിച്ചത്. ഫൈറ്റര്‍ ജെറ്റുകളും സൈനിക വാഹനങ്ങളുടെയും ശബ്ദം മാത്രമാണ് ലെ പട്ടണത്തില്‍ ഞായറാഴ്ച ഉണ്ടായിരുന്നത്.
കുടുതല്‍ സൈനിക വാഹനങ്ങള്‍ ലേ മേഖലയിലേക്ക് തിരിച്ചതോടെ ശ്രീനഗര്‍ ലെ ഹൈവേയിലുടെയുള്ള സിവിലിയില്‍ വാഹനങ്ങള്‍ നിരോധിച്ചു. അതിനിടെ പ്രത്യേക സാഹചര്യങ്ങളില്‍ ഫീല്‍ഡ് കമാന്റര്‍മാര്‍ക്ക് തോക്കുകള്‍ ഉപയോഗിക്കാനുള്ള ഉത്തരവിടാമെന്ന രീതിയില്‍ സൈന്യം വ്യവസ്ഥകളില്‍ മാറ്റം വരുത്തി. അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.1996 ലും 2005 ലും ഇരു രാജ്യങ്ങളുമുണ്ടാക്കിയ ധാരണ പ്രകാരം നിയന്ത്രണ രേഖയുടെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ തോക്കുകള്‍ ഉപയോഗിക്കില്ലെന്ന് ഇരു രാജ്യങ്ങളും കരാറിലെത്തിയിരുന്നു. ദശബാദങ്ങളായി നിലനില്‍ക്കുന്ന വ്യവസ്ഥകളിലാണ് ഇന്ത്യ ഇതോടെ മാറ്റം വരുത്തിയത്
https://www.facebook.com/Malayalivartha
























