മഹാരാഷ്ട്രയിൽ ആയിരത്തോളം കോവിഡ് ബാധിതരെ 'കാണാനില്ല' ; പലരും നൽകുന്നത് വ്യാജ മേൽവിലാസം; വൈറസിനെ തോല്പിച്ച് ധാരാവി

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 1,32,075 ആയതിനിടെ, മുംബൈയിൽ 1,000 രോഗികളെ കണ്ടെത്താൻ കഴിയാത്തതിൽ ആശങ്ക. പുതിയ രോഗികൾ 3,870. ഇന്നലെ 101 പേർ മരിച്ചതോടെ മൊത്തം മരണം 6,085 ആയി. കോവിഡ് പെരുകുന്നതിനിടെ, പരിശോധനാ കേന്ദ്രത്തിൽ കൃത്യമായ വിലാസം നൽകാത്തതാണു രോഗികളെ കണ്ടെത്താൻ കഴിയാത്തതിനു കാരണമെന്നു മുംബൈ കോർപറേഷൻ പറയുന്നു. ചിലരാകട്ടെ, പോസീറ്റിവാണന്ന് അറിയുമ്പോൾ മുങ്ങുകയാണ്.
അതിനിടെ, തമിഴ്നാട്ടിൽ കേരളത്തിൽ നിന്നെത്തിയ 16 പേരുൾപ്പെടെ ഇന്ന് 2,532 പേർക്കു കോവിഡ്. ആകെ രോഗികൾ 59,377. ഇതിൽ, 41,172 പേരും ചെന്നൈയിലാണ്. ഇന്നലെ 53 പേർ കൂടി മരിച്ചതോടെ ആകെ മരണം 757 ആയി. ഇതിൽ 601 മരണവും ചെന്നൈയിൽ. കേരളത്തിൽ നിന്നെത്തിയ 60 പേർക്കാണിതുവരെ തമിഴ്നാട്ടിൽ രോഗബാധ.
ഡിഎംകെ എംഎൽഎ വസന്ത് കാർത്തികേയനും (43) കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി കെ.പി. അൻപഴകൻ, എംഎൽഎ കെ.പളനി എന്നിവർ ചികിൽസയിൽ തുടരുന്നു. ഡിഎംകെ എംഎൽഎ ജെ. അൻപഴകൻ കോവിഡ് ബാധിച്ചു മരിച്ചതു ദിവസങ്ങൾക്കു മുൻപാണ്.
കർണാടകയിൽ 453 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവീഡ് ബാധിതർ 9,150. ഇന്നലെ 5 പേർ കൂടി മരിച്ചതോടെ മരണം 137. കോവിഡ് ചികിൽസയ്ക്കായി 518 സ്വകാര്യ ആശുപത്രികൾക്ക് അനുമതി. നിംഹാൻസിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) 2 രോഗികൾക്കും ജീവനക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് രോഗികൾ 13.
മഹാരാഷ്ട്രയിൽ 88 പേർക്കു കൂടി രോഗം കണ്ടെത്തിയതോടെ കോവിഡ് ബാധിച്ച പൊലീകാർ 40,28 ആയി. 47 പേർ മരിച്ചു. തമിഴ്നാട്ടിൽ 1500 പൊലീസുകാർക്കും കുടുംബാംഗങ്ങൾക്കും കോവിഡ്. ഒരാൾ മരിച്ചു. കർണാടകയിൽ 3 പൊലീസുകാരാണു മരിച്ചത്. ബെംഗളൂരുവിൽ മാത്രം 38 പൊലീസുകാർക്കു രോഗം.
കോവിഡ് ബാധിച്ചു ഗുരുതര നിലയിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി അറിയിച്ചു. പ്ലാസ്മ തെറപ്പിയെ തുടർന്ന് ശരീരത്തിലെ ഓക്സിജന്റെ നില വർധിച്ചെന്നു ഡോക്ടർമാർ പറയുന്നു. ഐസിയുവിൽ നിന്ന് ഇന്നു വാർഡിലേക്കു മാറ്റാൻ സാധിക്കുമെന്നാണു പ്രതീക്ഷ.അതേസമയം ഇന്ത്യയിൽ ഏറ്റവും കോവിഡ് ഏറ്റവും രൂക്ഷമായി ബാധിക്കപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന മുംബൈയിൽ അപകടകരമായി തന്നെ രോഗികൾ ഉയർന്നു. ഇതിനിടെ ലോകത്തെ തന്നെ ഏറ്റവും വലിയ ചേരികളിൽ ഒന്നെന്ന് അറിയപ്പെടുന്ന ധാരാവിയിലും രോഗം പടർന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലും അപര്യാപ്തമായ ഇവിടത്തെ രോഗ ബാധ വലിയ ആശങ്കയാണ് അധികൃതരിൽ ഉണ്ടാക്കിയത്. എന്നാൽ കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഇവിടെത്തോ രോഗ വ്യാപനം ഒരു പരിധി വരെ കുറയ്ക്കാനായെന്നാണ് ഇപ്പോൾ അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ബൃഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനു (ബിഎംസി) കീഴില്‍ നടപ്പിലാക്കിയ വൈറസ് പ്രതിരോധ പദ്ധതിയില്‍ രോഗസാദ്ധ്യതയുള്ളവരെ കണ്ടെത്താനും നിരീക്ഷണത്തില്‍ വയ്ക്കാനും രോഗബാധിതര്‍ക്ക് ശരിയായ ചികിത്സ നല്‍കാനും സാധിച്ചതിലൂടെയാണു കോവിഡ് രോഗനിരക്ക് ഗണ്യമായി കുറയ്ക്കാനായത്. ജനസാന്ദ്രത കൂടിയ ധാരാവിയില്‍ 80 ശതമാനം പേരും പൊതു കക്കൂസുകള്‍ ഉപയോഗിക്കുന്നതടക്കം നിരവധി പ്രതിസന്ധികളാണു ബിഎംസി അഭിമുഖീകരിച്ചത്.
https://www.facebook.com/Malayalivartha
























