ഉദുമല്‍പേട്ട ദുരഭിമാനക്കൊല: വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ച മുഖ്യ പ്രതിയെ മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തനാക്കി

ഉദുമല്‍പേട്ടയില്‍ പട്ടാപ്പകല്‍ ശങ്കര്‍ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തെളിവുകളില്‍ കൃത്രിമം നടന്നെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവിനെ വിട്ടയച്ചതിനൊപ്പം മറ്റ് 5 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചപകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
ദുരഭിമാനക്കൊലക്കേസില്‍ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ച മുഖ്യ പ്രതിയായ, കൊല്ലപ്പെട്ട ശങ്കര്‍ വിവാഹം കഴിച്ച കൗസല്യയുടെ പിതാവ് ചിന്നസാമിയെയാണ് വിട്ടയച്ചത്. കൗസല്യയുടെ അമ്മയുള്‍പ്പെടെ 3 പ്രതികളെ വിട്ടയച്ച വിചാരണക്കോടതി വിധി ജസ്റ്റിസ് എം.സത്യനാരായണന്‍, ജസ്റ്റിസ് എം.നിര്‍മല്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു.
ശങ്കര്‍ വധക്കേസില്‍ ചിന്നസാമിക്കു പുറമെ, ഭാര്യ അന്ന ലക്ഷ്മി, അവരുടെ സഹോദരന്‍ പാണ്ടിദുരൈ എന്നിവരുള്‍പ്പെടെ 11 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ അന്നലക്ഷ്മിയെയും പാണ്ടിദുരൈയും ഉള്‍പ്പെടെ 3 പേരെ വിചാരണക്കോടതി വിട്ടയച്ചിരുന്നു. മറ്റു മൂന്നു പേര്‍ക്കെതിരെ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. ചിന്നസാമിയുള്‍പ്പെടെ 6 പേരെ 2017 ഡിസംബര്‍ 12-ന് തിരുപ്പൂര്‍ ജില്ലാ സെഷന്‍ കോടതിയാണ് വധശിക്ഷയ്ക്കു വിധിച്ചത്.
ഈ വിധിക്കെതിരേ പ്രതികളും അന്ന ലക്ഷ്മിയുള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണു ഹൈക്കോടതി വിധി. ശങ്കറിനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന ജഗദീശന്‍, മണികണ്ഠന്‍, ശെല്‍വകുമാര്‍, കലൈ തമിഴ്വാനന്‍, മദന്‍ എന്ന മൈക്കല്‍ എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമായി കുറച്ചത്. ഇവര്‍ 25 വര്‍ഷത്തില്‍ കുറയാത്ത തടവു ശിക്ഷയനുഭവിക്കണം.
കേസില്‍ തന്റെ പിതാവ് ബി. ചിന്നസ്വാമിയെ വിട്ടയയ്ക്കുകയും മറ്റു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്ത മദ്രാസ് ഹൈക്കോടതി വിധി ഞെട്ടിക്കുന്നതും നിരാശാജനകവുമാണെന്നു കൊല്ലപ്പെട്ട ശങ്കറിന്റെ ഭാര്യ കൗസല്യ പറഞ്ഞു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും. പോരാട്ടം തുടരും. - അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























