പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് റഷ്യയിൽ ; 75 ഇന്ത്യന്‍ സൈനികര്‍ മോസ്‌കോയില്‍; ചൈന വിഷയം ചര്‍ച്ചയായേക്കും; യുദ്ധവിമാനങ്ങൾ അതിവേഗം ലഭ്യമാക്കും; ചൈനാ അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ യോഗം ചേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ചൈന അതിർത്തിയിൽ സംഘർഷം കനത്തതോടെ പ്രതിരോധ രംഗത്ത് റഷ്യയുടെ പിന്തുണ തേടി ഇന്ത്യ. റഷ്യയിൽനിന്നു വാങ്ങുന്ന 33 യുദ്ധവിമാനങ്ങൾ അതിവേഗം ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ത്രിദിന സന്ദർശനത്തിനായി റഷ്യയിലെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇക്കാര്യം ചർച്ച ചെയ്യും. ഇതിനു പുറമേ, ടി90 ടാങ്കുകളുടെ നിർമാണത്തിനാവശ്യമായ ഉപകരണങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടും
രണ്ടാം ലോക മഹായുദ്ധത്തില്‍ വിജയം നേടിയതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 24നുള്ള വിജയദിന പരേഡില്‍ പങ്കെടുക്കാനാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മോസ്‌കോ സന്ദര്‍ശിക്കുന്നത് .രണ്ടാം ലോക മഹായുദ്ധത്തില്‍ റഷ്യയും സഖ്യകക്ഷികളും പ്രകടിപ്പിച്ച ധീരതയെയും ത്യാഗത്തെയും ആദരിക്കുന്നതിനാണ് പരേഡ് സംഘടിപ്പിക്കുന്നത്. റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയിഗുവാണ് പരേഡില്‍ പങ്കെടുക്കാന്‍ രാജ്‌നാഥിനെ ക്ഷണിച്ചത്.
പരേഡില്‍ പങ്കെടുക്കുന്നതിന് മൂന്നു സേനാവിഭാഗങ്ങളിലും പെട്ട 75 ഇന്ത്യന്‍ സൈനികര്‍ മോസ്‌കോയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് സിഖ് ലൈറ്റ് ഇന്‍ഫന്ററി റെജിമെന്റിലെ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കലാണ് വിജയദിന പരേഡിലെ ഇന്ത്യന്‍ പങ്കാളിത്തം. മെയ് ഒമ്പതിനാണ് പരേഡ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും കൊറോണ വ്യാപനം മൂലം മാറ്റിവയ്ക്കുകയായിരുന്നു. സന്ദര്‍ശനത്തില്‍ ചൈനയുടെ അതിര്‍ത്തി പ്രകോപനത്തിലും ചര്‍ച്ച ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ടി90 ടാങ്കുകളുടെ നിർമാണത്തിനാവശ്യമായ ഉപകരണങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കണമെന്ന് റഷ്യയോട് ഇന്ത്യ ആവശ്യപ്പെടും
1 മിഗ് 29, 12 സുഖോയ് 30 വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. അതിർത്തിയിൽ വ്യോമസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമാണ് ഇവ രണ്ടും. 6000 കോടി രൂപയുടേതാണു കരാർ. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന വിമാനങ്ങളുടെ പരിഷ്കരിച്ച പതിപ്പാണിത്. റ ഷ്യയിൽ നിന്നു വാങ്ങുന്ന എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈൽ വേഗം ലഭ്യമാക്കാനും ഇന്ത്യ ശ്രമം തുടങ്ങി. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യോമ പ്രതിരോധ കവചമൊരുക്കുന്ന എസ് 400 ട്രയംഫിന്റെ 5 മിസൈൽ യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. ആദ്യത്തേത് ഈ വർഷം ലഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. റഷ്യയിൽ നിന്ന് 2014 ൽ വാങ്ങിയ ഇതേ മിസൈൽ യൂണിറ്റുകളാണ് ഇന്ത്യൻ വ്യോമാതിർത്തിയിൽ ചൈന സജ്ജമാക്കിയിരിക്കുന്നത്.
ശത്രു വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ മിസൈൽ ഉപയോഗിച്ചു തകർക്കാൻ കെൽപ്പുള്ളതാണ് എസ് 400 ട്രയംഫ്. ദീർഘ – മധ്യദൂര മിസൈലുകൾ, അത്യാധുനിക റഡാറുകൾ, വിക്ഷേപണത്തറ എന്നിവയുൾപ്പെട്ട എസ് 400 ഒരേ സമയം 80 ലക്ഷ്യങ്ങളെ തകർക്കും. 400 കിലോമീറ്റർ പരിധിയിൽ വ്യോമ പ്രതിരോധം ഉറപ്പാക്കും. റഡാർ കണ്ണുകൾ 600 കിലോമീറ്റർ നിരീക്ഷിക്കും.
അതിനിടെ ചൈനാ അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യോഗം ചേർന്നു. ചൈനയുടെ എതിർപ്പു വകവയ്ക്കാതെ റോഡ് അടക്കമുള്ളവയുടെ നിർമാണവുമായി മുന്നോട്ടു പോകാനാണു തീരുമാനം. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പ്രതിനിധികളും പങ്കെടുത്തു. ലഡാക്കിലെ ലേയിലുള്ള സേനാ കേന്ദ്രത്തെ ദൗലത് ബേഗ് ഓൾഡിയിലുള്ള വ്യോമതാവളവുമായി ബന്ധിപ്പിച്ച് അതിർത്തിയോടു ചേർന്നുള്ള റോഡ് നിർമാണം ഇന്ത്യ നിർത്തിവയ്ക്കണമെന്നാണു ചൈനയുടെ ആവശ്യം.
https://www.facebook.com/Malayalivartha

























