ചരിത്രത്തിലാദ്യമായി ക്വാറന്റീനില്‍ പോയ വ്യക്തി പുരിയിലെ ജഗനാഥനോ? രഥയാത്രക്ക് മുമ്പ് 15 ദിവസം ക്ഷേത്രം അടച്ചിടും, ഭഗവാന്റെ പനിയും ജലദോഷവും മാറാനാണ് ഈ അടച്ചിടലെന്നും വിശ്വാസം. രഥയാത്ര അതിനുശേഷം നടക്കുന്ന ചടങ്ങ്, രഥയാത്ര ഇന്ന് ആരംഭിച്ചു
ചരിത്രത്തിലാദ്യമായി ക്വാറന്റീനില്‍ പോയത് ചിലപ്പോള്‍ പുരിയിലെ ജഗനാഥനായിരിക്കും. ഗോകുലത്തില്‍ നിന്നും വൃന്ദാവനത്തിലേക്കുള്ള ശ്രീകൃഷ്ണന്റെ യാത്രയെ അനുസ്മരിക്കുന്നതാണ് പുരിയിലെ രഥയാത്രയെന്നാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാല്‍ ക്ഷേത്രത്തിലെ മറ്റൊരു വിശ്വാസം കൂടി പുരിയിലെ രഥയാത്രക്കുണ്ട്. ക്ഷേത്ര വിശ്വാസ പ്രകാരം ഭഗവാന്‍ ജഗനാഥന് പനിയും ജലദോഷവും വരുമത്രെ. അപ്പോള്‍ 15 ദിവസത്തോളം ക്ഷേത്രം അടച്ചിടുകയും ചെയ്യും. ഭഗവാനും സഹോദങ്ങളും ചികിത്സയില്‍ കഴിയുന്നതിന് വേണ്ടിയാണ് ക്ഷേത്രം താത്കാലികമായി അടച്ചിടുന്നത്. ഇവിടത്തെ ആചാരം അനുസരിച്ച് ജ്യേഷ്ഠ പൗര്‍ണമി നാളില്‍ തീര്‍ഥജലം കൊണ്ട് അഭിഷേകം നടത്തുമ്പോള്‍ ഭഗവാനും സഹോദരങ്ങള്‍ക്കും ജലദോഷവും പനിയും പിടിപെടുമത്രെ. അതുകൊണ്ട് ഇവരെ ചികിത്സിക്കാനാണ് ക്ഷേത്രം അടച്ചിടുന്നത്. ഏലക്ക, കരയാമ്പു, കുരുമുളക്, ജാതിക, റോസ് വാട്ടര്‍, തുളസിയില, ചന്ദനം, ശര്‍ക്കര, ഗംഗാജലം എന്നിവ ചേര്‍ന്നുണ്ടാക്കുന്ന കധ എന്ന പ്രത്യേക മരുന്നു നല്‍കിയാണ് ഇവരെ ശുശ്രൂഷിക്കുന്നത്. ഇവരുടെ അസുഖം മാറിക്കഴിഞ്ഞ് ഇവരെ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് രഥയാത്രയെന്നും വിശ്വാസമുണ്ട്. അങ്ങനെയെങ്കില്‍ ചരിത്രത്തില്‍ ആദ്യമായി ക്വാറന്റീന്‍ അനുഷ്ടിക്കുന്നത് പുരിയെ ജഗനാഥനാണെന്നും പറയാം. ഈ സാഹചര്യത്തില്‍ കൂടിയാകും ആദ്യം കേസ് പരിഗണിച്ചപ്പോള്‍ രഥയാത്ര അനുമതി നിക്ഷേധിച്ച സുപ്രീ കോടതി ചീഫ് ജസ്റ്റിസ് എസ്.ഐ ബോബ്‌ഡെ അനുമതി നല്‍കിയാല്‍ ഭഗവാന്‍ പോലും ക്ഷമിക്കില്ലെന്ന പരാമര്‍ശം നടത്തിയത്.ലക്ഷകണക്കിന് വിശ്വാസികളാണ് ആഷാഢമാസത്തില്‍ നടക്കുന്ന പത്തു ദിവസം നീണ്ടു നില്‍ക്കുന്ന രഥയാത്രയില്‍ പങ്കെടുക്കുന്നത്. ജഗനാഥോത്സവം എന്നും അറിയപ്പെടുന്ന ഈ ചടങ്ങില്‍ ജഗനാഥേശ്വരന്‍, ബലരാമന്‍, സുഭദ്ര എന്നിവരെ വഹിച്ചുകൊണ്ടുള്ള രഥമാണ് എഴുനള്ളിക്കുന്നത്. ഈ രഥങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും രണ്ടു മൈല്‍ അകലെയുള്ള ഗുണ്ടിച്ചബാരി എന്ന സ്ഥത്തേക്കാണ് പോകുന്നത്. ഏഴു ദിവസം ഈ വിഗ്രഹങ്ങള്‍ അവിടുത്തെ ക്ഷേത്രത്തില്‍ സൂക്ഷിച്ചതിനു ശേഷം പിന്നീട് ജഗനാഥ ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്യും. ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ആളുകളുടെ എണ്ണത്തിനും തിരക്കിനും അനുസരിച്ച് പുരിയില്‍ നിന്നും ഗുണ്ടിച്ച ബാരിയിലേക്ക് രഥം എത്തുന്നവാനെടുക്കുന്ന സമയത്തിന് വ്യത്യാസമുണ്ടാകും. കര്‍ശന നിയന്ത്രണങ്ങളുമായിയാണ് ഇന്ന് രഥയാത്ര ആരംഭിച്ചത്. സുപ്രീം കോടതി ഇന്നലെ വൈകുന്നേരമാണ് രഥയാത്ര നടത്തുന്നതിനുള്ള അനുമതി നല്‍കിയത്. ഈ സാഹചര്യത്തില്‍ ഓഡീഷ സര്‍ക്കാര്‍ കനത്ത നിയന്ത്രണങ്ങള്‍ ഇന്നലെ തന്നെ പുരിയില്‍ ഏര്‍പ്പെടുത്തി. രഥയാത്ര നടക്കുന്ന സ്ഥലങ്ങള്‍ ഇന്നലെ രാത്രി തന്നെ അണുവിമുക്തമാക്കി. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഒരു രഥം വലിക്കാന്‍ 500 പേര്‍ മാത്രമേയുണ്ടാകുവെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കാനും ഇതില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ സാഹചര്യങ്ങളില്‍ ഒരു തരത്തിലുള്ള ഇളവും അനുവദിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. സാഹചര്യങ്ങള്‍ നിയന്ത്രണാതീതമാണെന്ന് ഒഡീഷ സര്‍ക്കാരിന് തോന്നിയാല്‍ വേണമെങ്കില്‍ യാത്രയും ഉത്സവവും നിര്‍ത്തിവയ്ക്കമെന്നും സുപ്രീം കോടതി വ്യക്തമാക്കിട്ടുണ്ട്. ഇന്ന് ജഗനാഥ ഭഗവാന് ക്ഷേത്രത്തിന് പുറത്തേക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ 12 വര്‍ഷത്തിന് ശേഷം മാത്രമെ ഇനി രഥോത്സവം നടക്കാന്‍ സാധിക്കുമായിരുന്നുള്ളുവെന്നാണ് ക്ഷേത്ര ആചാരം. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്നു തന്നെ രഥോത്സവം നടത്താന്‍ അനുമതി നല്‍കാന്‍ സുപ്രീകോടതി നിര്‍ബന്ധിതമായത്. ഇതിന് അനുകൂലമായ നിലപാടാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയില്‍ സ്വീകരിച്ചതും.
"