ഓര്‍മ്മകളില്‍ ആവേശമായി ജസ്വന്ത് സിങ് റാവത്ത്; ഒറ്റയ്ക്ക് ആയിട്ടും'റിട്രീവ്' ഓര്‍ഡര്‍ അനുസരിക്കാതെ 300 ചൈനീസ് സൈനീകരെ കൊന്നുതള്ളിയ ശേഷം നെഞ്ചും വിരിച്ച് മരണത്തെ ഏറ്റുവാങ്ങിയ ഇന്ത്യന്‍ വീരന്‍

ഈ പറയാന്‍ പോകുന്നത് കഥയല്ല. ഒരു ഇന്ത്യന്‍ പട്ടാളക്കാരന്റെ ജീവിതമാണ്. മരണത്തെ പേടിയില്ലാതെ 300 ചൈനീസ് പട്ടാളത്തെ ഒറ്റക്കു കൊന്ന വീര നായകന്റെ ജീവിതം. 'ജസ്വന്ത് സിങ് റാവത്ത്'. ഒരു എന്നു രാവും പകലും ചൈനീസ് പടയുടെ കടന്നുകയറ്റത്തെ ഇന്ത്യന്‍ മണ്ണില്‍ കടക്കാന്‍ വിടാതെ കൊന്നു തള്ളിയ വീരശൂരനായകന്‍. 1962ലെ ഇന്തോ-ചൈന യുദ്ധത്തിനു ശേഷം ഭാരതം മരണാന്തര മഹാവീരചക്രം കൊടുത്ത് ആദരിച്ചിരുന്നു. തന്ത്രപ്രധാനമായ ഷേലാ പാസ് പിടിക്കാനുള്ള ചൈനീസ് ആര്‍മിയുടെ ശ്രമം എഴുപത്തിരണ്ട് മണിക്കൂറോളമാണ് ഈ വീരന്‍ തടഞ്ഞു വച്ചത്. മുന്നൂറ് ചൈനീസ് പട്ടാളക്കാരാണ് അന്ന് നൂറനാങ്ങില്‍ കൊല്ലപ്പെട്ടത്.
1962 ഒക്ടോബര്‍ 20. ചൈന ഒരിക്കലും ഇന്ത്യയെ ആക്രമിക്കില്ല എന്ന വിശ്വാസം തെറ്റിയ ദിവസം. കിഴക്കന്‍ അതിര്‍ത്തിയില്‍ നമുക്കുണ്ടായിരുന്ന സൈന്യത്തിന്റെ എത്രയോ മടങ്ങായിരുന്നു അതിരു കടന്ന് കുതിച്ചു കയറി വന്ന ചീനപ്പട. സൈനികമായോ മാനസികമായോ ഒട്ടും തയാറല്ലായിരുന്ന ഇന്ത്യന്‍ സേന, പക്ഷേ പകച്ചു നിന്നില്ല. അസാധാരണമായ ധൈര്യവും യുദ്ധവീര്യവും കൊണ്ടാണ് എണ്ണത്തില്‍ പല മടങ്ങ് ഉണ്ടായിരുന്ന ചൈനീസ് പട്ടാളത്തെ നമ്മള്‍ പ്രതിരോധിച്ചു നിര്‍ത്തിയത്. നൂറനാങ് വാലിയിലെ കല്ലുകള്‍ പോലും ആ നവംബര്‍ യുദ്ധത്തിന്റെ കഥ പറയും.തവാങ് പിടിച്ചടക്കി അവിടുത്തെ ബുദ്ധവിഹാരത്തിലെ പ്രസിദ്ധമായ ബുദ്ധവിഗ്രഹത്തിന്റെ കയ്യും ഛേദിച്ച് ഷേലാ പാസ് പിടിച്ചെടുത്ത് താഴെ സമതലത്തിലേക്കിറങ്ങാന്‍ മുന്നേറിയ ചൈനീസ് സൈന്യം പക്ഷേ പതിനായിരത്തിലധികം അടി ഉയരത്തില്‍ ഇത്തരമൊരു ചെറുത്തു നില്‍പ് പ്രതീക്ഷിച്ചതേയില്ല. 1962 നവംബര്‍ പതിനേഴിനായിരുന്നു അത്.
നാലാം ഗഡ്വാള്‍ റൈഫിള്‍സിനായിരുന്നു നൂറനാങ് പോസ്റ്റിന്റെ ചുമതല. ആദ്യത്തെ മൂന്ന് ആക്രമണങ്ങളും വിജയകരമായി തടയാനായെങ്കിലും ഇന്ത്യന്‍ ബങ്കറിന്റെ നാല്പത് മീറ്റര്‍ മാത്രം അകലെ ചൈനക്കാര്‍ സ്ഥാപിച്ച മീഡിയം മെഷീന്‍ ഗണ്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കാന്‍ തുടങ്ങി. കനത്ത വെടിവെയ്പ്പിനിടയിലൂടെ, നിലത്തിഴഞ്ഞു ചെന്ന് നേരിട്ടാക്രമിച്ച് ആ മെഷീന്‍ ഗണ്‍ കൈവശപ്പെടുത്തി ജസ്വന്തും കൂട്ടുകാരനും. വെടിയേറ്റിട്ടും അത് വലിച്ച് സ്വന്തം ട്രഞ്ചിലെത്തിച്ചു. പിന്നത്തെ നീണ്ടു നിന്ന ശക്തമായ വെടിവയ്പ് കണ്ട്, ഒരു മുഴുവന്‍ ബറ്റാലിയനെയാണ് തങ്ങള്‍ നേരിടുന്നതെന്നു ചൈനക്കാര്‍ തെറ്റിദ്ധരിച്ചു. കാരണം അവര്‍ക്ക് മുന്നൂറു ജീവനാണ് നഷ്ടപ്പെട്ടത്. നമുക്കാകട്ടെ രണ്ടു പേര്‍ മാത്രം.അവസാനം ഒരാള്‍ മാത്രമായപ്പോള്‍ പോലും 'റിട്രീവ്' അഥവാ പിന്മാറൂ എന്ന ഓര്‍ഡര്‍ ജസ്വന്ത് അനുസരിച്ചില്ല എന്നാണ് കേള്‍വി. അവസാന ശ്വാസം വരെ ഒറ്റയ്ക്കുനിന്നു ചൈനാപ്പട്ടാളത്തെ ചെറുത്തു. നൂറനാങ് പ്രതിരോധം ഇന്ത്യ -ചൈന യുദ്ധത്തിന്റെ ഗതി തിരിച്ചുവിട്ടു. സമാധാന ചര്‍ച്ചകള്‍ക്ക് നമുക്ക് കൂടുതല്‍ സമയം ലഭിച്ചു. കഠിനമായ മലമ്പാതകള്‍ കയറി കയറി 13,700 അടി മുകളിലുള്ള ഷേലാ പാസില്‍ ഞാന്‍ എത്തിയതും ഒരു നവംബര്‍ മാസമായിരുന്നു. 'ജസ്വന്ത് ഗഡ്' എന്നാണ് ഇപ്പോള്‍ ഇവിടം വിളിക്കപ്പെടുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ ജസ്വന്ത് സിങ് സ്മാരകവുമുണ്ട്. പതിനായിരത്തിലധികം അടി ഉയരത്തില്‍, കൊടും തണുപ്പില്‍ ഹിമക്കാറ്റില്‍ മഞ്ഞിനൊപ്പം അനേകം വീരകഥകളും ഇവിടെ പാറി നടക്കുന്നു.. അവയെല്ലാം ഈ മഞ്ഞുമലനാട്ടുകാരുടെ രക്ഷകനായ ആ ഒറ്റയാള്‍ പട്ടാളത്തെക്കുറിച്ചാണ്.. ഒരു ലജന്‍ഡാണ് 'ജസ്വന്ത് ബാബ' ഇന്ന്. കിഴക്കന്‍ ഹിമാലയ അതിരുകള്‍ ഇപ്പോഴും കാക്കുന്ന അദൃശ്യനായ കാവല്‍ക്കാരന്‍.
https://www.facebook.com/Malayalivartha

























