കോവിഡ്; സൗത്തേഷ്യയില്‍ ഒന്‍പത് ലക്ഷത്തോളം കുരുന്നുകള്‍ മരിച്ചുവിഴുമെന്ന് യുനിസെഫ് റിപ്പോര്‍ട്ട്; ഏറ്റവും അധികം മരണങ്ങള്‍ ഇന്ത്യയിലും പാകിസ്ഥാനിലും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗത്തേഷ്യയില്‍ ഒന്‍പത് ലക്ഷത്തോളം കുരുന്നുകള്‍ മരിച്ചുവീഴുമെന്ന് യു.എന്‍ സംഘടനയായ യുനിസെഫിന്റെ റിപ്പോര്‍ട്ട്. ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തെ അടിസ്ഥാനത്തിലാണ് യുനിസെഫിന്റെ റിപ്പോര്‍ട്ട്. അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ അഞ്ച് വയസിനും അതില്‍ താഴെയും പ്രായമുള്ള 8,81,000 കുട്ടികള്‍ മരിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ മരണങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയിലും പാകിസ്ഥാനിലും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് 19 സൗത്തേഷ്യയിലെ 600 ദശലക്ഷം കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്ന തലക്കെട്ടിലാണ് യുനിസെഫ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പൊതുജനാരോഗ്യ സംവിധാനങ്ങള്‍ കോവിഡ് പശ്ചാത്തലത്തില്‍ അപകടകരമായ അവസ്ഥയിലെത്തിയതിനെ തുടര്‍ന്ന് കുട്ടികളില്‍ അഞ്ചാം പനി, ന്യൂമോണിയാ തുടങ്ങിയ രോഗങ്ങള്‍ ബാധിക്കപ്പെടാം. കൂടാതെ കോവിഡിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘതങ്ങള്‍ കാരണം കടുത്ത ദരിദ്രത്തില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കും. ഇത്തരത്തില്‍ 120 ദശലക്ഷം കുട്ടികള്‍ അടുത്ത ആറുമാസത്തിനിടെ സൃഷ്ടിക്കപ്പെടും. 2016 ലെ കണക്കനുസരിച്ച് എട്ട് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലായി 240 ദശലക്ഷം കുട്ടികള്‍ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഇതില്‍ 155 ദശലക്ഷത്തിലധികം പേര്‍ ഇന്ത്യയില്‍ മാത്രം താമസിക്കുന്നവരാണെന്നും കണ്ടെത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാപ്പെടാമെന്ന് ചൂണ്ടികാണിക്കപ്പെടുന്നത്.
കോവിഡിനെ തുടര്‍ന്ന് സര്‍ക്കാരുകളുടെ ശ്രദ്ധ ഈ രംഗത്തേക്ക് മാത്രമായി ചുരങ്ങിരിക്കുകയാണ്. ഇതിന്റെ പാര്‍ശ്വഫലമായിട്ടാണ് നിരവധി കുട്ടികള്‍ക്ക് മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സ കിട്ടാതെ പോകുന്നത്. കൂടെ ദാരിദ്രവും രൂക്ഷമായിരിക്കുകയാണ്. രാജ്യവ്യപകമായ ലോക്ഡൗണും പൊതുഗതാഗതം നിര്‍ത്തിവച്ചതും സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നാണ് യുനിസെഫ് പറയുന്നത്. മാതൃനവജാതശിശു പരിചരണം വിഴ്ചവരുന്നതോടെ 36,000 ത്തിലധികം അമ്മമാര്‍ മരിക്കുമെന്ന് പഠനം പറയുന്നു. ജനസാന്ദ്രതയും മോശം പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളും മൂലം ഇന്ത്യയിലും പാകിസ്ഥാനിലും മാതൃമരണങ്ങളില്‍ ഭൂരിഭാഗവും നടക്കും. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും മരണനിരക്ക് ഗണ്യമായി വര്‍ദ്ധിച്ചു.
വന്‍തോതില്‍ തൊഴില്‍ നഷ്ടവും വരുമാനം കുറയുന്നതും കാരണം ദരിദ്ര കുടുംബങ്ങള്‍ക്ക് അവരുടെ കുട്ടികള്‍ക്ക് വേണ്ട പോഷകാഹാരം നല്‍കാന്‍ സാധിക്കാതെ വരും. ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നത് പ്രതേകിച്ചും നഗരപ്രദേശങ്ങളിലെ ആളുകളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥക്ക് കാരണമാകും. മുമ്പ് സര്‍ക്കാര്‍ നടത്തുന്ന ഉച്ചഭക്ഷണ പരിപാടികളെ ആശ്രയിച്ചിരുന്ന ധാരാളം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് സ്‌കൂളുകള്‍ അടച്ചതോടെ അതിനുള്ള സാഹചര്യവുമില്ലാതായിരിക്കുകയാണ്. ഇന്ത്യയിലെ നല്ലൊരു ശതമാനം കുട്ടികളുടെ പോഷകാഹാകം ലഭിക്കുന്നതിനുള്ള സാധ്യതയും ഉച്ചഭക്ഷണ പദ്ധതികളായിരുന്നു. കൂടാതെ ഇന്ത്യയിലെ ലോക്ഡൗണ്‍ ്പ്രാഥമിക, സെക്കന്‍ഡറി സ്‌കൂളുകളില്‍ ചേര്‍ന്നിട്ടുള്ള 247 ദശലക്ഷത്തിലധികം സ്‌കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനത്തിനായുള്ള ഡിജിറ്റല്‍ വഴികളിലേക്ക് പ്രകടമായ മാറ്റം റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാല്‍ ദരിദ്രരെ സംബന്ധിച്ച് ഇത് സാധ്യവുമല്ല.
https://www.facebook.com/Malayalivartha

























