കിഴക്കൻ ലഡാക്കിൽ ഡെപ്സാങ്ങിനു സമീപവും ചൈനയുടെ പടയൊരുക്കം; ഒരേസമയം പലയിടങ്ങളിൽ പോർമുഖം തുറക്കാനുള്ള ചൈനയുടെ നീക്കമെന്ന് സംശയം ; ചൈന ഏതാനും സേനാ വാഹനങ്ങൾ അതിർത്തിയിൽ നിന്നു നീക്കി

കിഴക്കൻ ലഡാക്കിൽ ഗൽവാൻ, ഹോട് സ്പ്രിങ്സ്, പാംഗോങ് എന്നിവയ്ക്കു പുറമേ ഡെപ്സാങ്ങിനു സമീപവും ചൈനയുടെ പടയൊരുക്കം. ലഡാക്ക് അതിർത്തിയിൽ ഒരേസമയം പലയിടങ്ങളിൽ പോർമുഖം തുറക്കാനുള്ള നീക്കമാണു ചൈനയുടേതെന്ന് ഇന്ത്യൻ സേന വിലയിരുത്തുന്നു. സേനാ നീക്കlത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ഗൽവാനിൽ പ്രകോപനം തുടരുമ്പോഴും ചൈന ഏതാനും സേനാ വാഹനങ്ങൾ അതിർത്തിയിൽ നിന്നു നീക്കി. എന്നാൽ, കഴിഞ്ഞ 15ന് ഏറ്റുമുട്ടലുണ്ടായ ഗൽവാനിലെ പട്രോൾ പോയിന്റ് 14നു സമീപം സ്ഥാപിച്ച ചൈനീസ് ടെന്റുകൾ നീക്കിയിട്ടില്ല. ഘട്ടംഘട്ടമായി സന്നാഹങ്ങൾ പിൻവലിക്കാൻ 22നു ചേർന്ന കമാൻഡർമാരുടെ യോഗത്തിൽ ഇരുപക്ഷവും ധാരണയിലെത്തിയിരുന്നു. ഇരു സേനകളും പട്രോളിങ് നടത്തുന്ന അതിർത്തിയിൽ ടെന്റുകൾ സ്ഥാപിക്കാൻ പാടില്ലെന്നാണു ചട്ടം.
ഇതിനിടെ, ഗൽവാൻ താഴ്‌വര പൂർണമായി തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു ചൈന പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. നിയന്ത്രണ രേഖയ്ക്ക് (എൽഎസി) ഏതാനും കിലോമീറ്റർ അകലെ, ഇന്ത്യയുടെ ഭാഗത്തു ഷ്യോക് –ഗൽവാൻ നദികൾ സംഗമിക്കുന്നിടം വരെ തങ്ങളുടേതാണെന്നാണു ചൈനയുടെ വാദം.
സംഘർഷം തുടരുന്ന പാംഗോങ് മേഖലയിൽ 8 കിലോമീറ്റർ അതിക്രമിച്ചു കയറിയ ചൈന, നാലാം മലനിരയിൽ ടെന്റുകളടക്കം സ്ഥാപിച്ചിട്ടുണ്ട്. ഗൽവാൻ, ഹോട് സ്പ്രിങ്സ്, ഡെപ്സാങ് എന്നിവിടങ്ങളിലെ തർക്കം പരിഹരിച്ചശേഷം പാംഗോങ്ങിലെ കാര്യം പരിഗണിക്കാമെന്ന നിലപാടിലാണു ചൈന. സംഘർഷം ഏറ്റവും മൂർധന്യാവസ്ഥയിലുള്ളത് പാംഗോങ്ങിലാണ്.
ഇന്ത്യ, ചൈന സൈന്യങ്ങള്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഈ വര്‍ഷം ആദ്യം ഏറ്റുമുട്ടിയത് മേയ് ആദ്യവാരമെന്ന് റിപ്പോര്‍ട്ട്. പാങ്‌ഗോങ് സോ തടാകത്തിന് സമീപമാണ് ഈ ഏറ്റുമുട്ടലുണ്ടായത്. ജൂണ്‍ 15ന് ഗാല്‍വാനിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ചൈനയുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.
വിദേശകാര്യ മന്ത്രാലയം ആദ്യമായി ഈ സംഭവം പരാമര്‍ശിക്കുകയും ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വീദോങ്, വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ സംഭവം വിശദീകരിക്കുന്നുണ്ട്. ചൈനീസ് എംബസി വെബ്‌സൈറ്റില്‍ അഭിമുഖത്തിന്റെ ട്രാന്‍സ്‌ക്രിപ്റ്റ് ഉണ്ട്. ഗാല്‍വാന്‍ താഴ്‌വരയിലെ പട്രോളിംഗ് പോയിന്റ് 14ല്‍ (പിപി 14) പാങ്‌സോയ്ക്ക് സമാനമായ ഏറ്റുമുട്ടലുണ്ടായിരുന്നു. ജൂണ്‍ 15ലേത് പോലെ രൂക്ഷമായ ഏറ്റുമുട്ടലായിരുന്നില്ല അതെന്ന് മാത്രം.
മേയ് ആദ്യ വാരം ഇന്ത്യയുടെ സ്വാഭാവിക പട്രോളിംഗ് കേന്ദ്രത്തില്‍ കടന്നുകയറാനുള്ള ചൈനയുടെ ശ്രമം ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചതായും കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ഈ സംഘര്‍ഷം പരിഹരിച്ചത് എന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മേയ് ആറിന് രാത്രി ഇന്ത്യന്‍ സേന ഗാല്‍വാന്‍ താഴ്‌വരയില്‍ നിയന്ത്രണരേഖ ലംഘിച്ച് ചൈനീസ് പ്രദേശത്തേയ്ക്ക് വന്നതായും സംഘര്‍ഷമുണ്ടാക്കിയതായും ചൈനീസ് അംബാസഡര്‍ ആരോപിച്ചു. മേയ് ആറിന് ഗാല്‍വാന്‍ താഴ് വരയില്‍ ആദ്യ ഏറ്റുമുട്ടലുണ്ടായെന്നും മേയ് 5നും 6നും പാങ് സോയില്‍ ഏറ്റുമുട്ടലുണ്ടായെന്നും ചൈനീസ് അംബാസഡര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























