ചൈനയുടെ ഭാഗത്തുനിന്നുള്ള ഭീഷണി നേരിടാന്‍ സൈനിക വിന്യാസം നടത്തുമെന്ന് അമേരിക്ക; അതിര്‍ത്തിയിലേത് വളരെ ഗൗരവമുള്ള പ്രശ്‌നമാണെന്ന് ട്രംപ് ; ജര്‍മ്മനിയില്‍നിന്ന് സൈന്യത്തെ പിൻവലിക്കാനൊരുങ്ങി അമേരിക്ക

ഇന്ത്യ ചൈന തര്‍ക്കത്തില്‍ ഇടപെടാൻ തയ്യാറായി അമേരിക്ക. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ചൈനയുടെ ഭാഗത്തുനിന്നുള്ള ഭീഷണി നേരിടാന്‍ സൈനിക വിന്യാസം നടത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഈ ഭീഷണി നേരിടാനാണ് അമേരിക്ക ജര്‍മ്മനിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ- ചൈന പ്രശ്‌നം വളരെ ഗൗരവമുള്ളതാണെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യയ്ക്കും തെക്കുകിഴക്കന്‍ രാജ്യങ്ങളിലും ഉള്ള ചൈനീസ് ഭീഷണി നേരിടുന്നതിന് വേണ്ടിയാണ് അമേരിക്ക യൂറോപ്പിലെ വിവിവിധ രാജ്യങ്ങളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ജര്‍മ്മനിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കന്‍ തീരുമാനം വലിയ വിവാദമായിരുന്നു. ' യുറോപ്പില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം ആലോചിച്ച് എടുത്തതാണ്.
ഇന്ത്യയ്ക്ക് പുറമെ, വിയറ്റ്‌നാം, ഇന്തോനേഷ്യ മലേഷ്യ, ഫിലിപ്പൈന്‍സ്, സൗത്ത് ചൈന കടല്‍ എന്നിവിടങ്ങളില്‍ ചൈനയുടെ ഭീഷണിയുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി യുറോപ്യന്‍ യൂണിയനെ അറിയിച്ചു.
' ചൈനയുടെ പിപ്പീള്‍സ് ലിബറേഷന്‍ ആര്‍മിയെ ഫലപ്രദമായി നേരിടാന്‍ കഴിയുന്ന രീതിയില്‍ അമേരിക്കന്‍ സൈന്യം നിലയുറപ്പിക്കും. നമ്മുടെ കാലത്തെ വെല്ലുവിളിയാണ് ഇത്. അത് നേരിടാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും'
ചൈന നടത്തുന്ന 'അതിക്രമങ്ങള്‍' മൈക്ക് പോംപിയോ എണ്ണി പറഞ്ഞു. സൗത്ത് ചൈന സീയിലെ ചൈനീസ് കൈയേറ്റങ്ങള്‍, ഇന്ത്യന്‍ അതിര്‍ത്തിയിലെ രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍, ചൈനയുടെ സാമ്പത്തിക നയം എന്നിവയാണ് അദ്ദേഹം എടുത്തുപറഞ്ഞത്. ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടുന്നതിന് അമേരിക്കയും യുറോപ്യന്‍ യൂണിയനും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചൈന ഉയര്‍ത്തുന്ന ഭീഷണിക്കെതിരായ ട്രാന്‍സ് അറ്റ്‌ലാന്റിക്ക് കൂട്ടായ്മ ഉയര്‍ന്നുവരും.
ചൈനയുടെ ഭാഗത്തുനിന്നുള്ള ഭീഷണിയെക്കുറിച്ച് അമേരിക്ക സമഗ്രമായി വിലയിരുത്തി. ഇതിനെ നേരിടാൻ എങ്ങനെയാണ് അമേരിക്കയുടെ വിവിധ സംവിധാനങ്ങളെ ഉപയോഗിക്കേണ്ടതെന്ന കാര്യത്തിലും പരിശോധനയുണ്ടായി. കര വ്യോമ സേനകളെയും രഹസ്യാന്വേഷണ സംവിധാനങ്ങളെയും എങ്ങനെ ഉപയോഗിക്കുമെന്ന കാര്യത്തിലും അമേരിക്ക വിലയിരുത്തലുകൾ നടത്തിയെന്നും പോംപിയോ പറഞ്ഞു.
ചൈനയുടെ 'ഭീഷണി'യെ യൂറോപ്യന്‍ യൂണിയന്‍ വേണ്ട രീതിയില്‍ കാണുന്നില്ലെന്ന പരാതി അമേരിക്കയ്ക്ക് ഉണ്ടായിരുന്നു. ഇത് മറികടക്കാനുള്ള നീക്കമാണ് അമേരിക്ക നടത്തുന്നത്.
ഇന്ത്യ- ചൈന അതിര്‍ത്തിയലെത് വളരെ ഗൗരവമുള്ള പ്രശ്‌നമാണെന്ന് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പറഞ്ഞിരുന്നു
അതിനിടെ അതിര്‍ത്തിയില്‍ ചൈന മെയ് മാസം മുതല്‍ നടത്തിയ സൈനിക വിന്യാസമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്ന് വിശദമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിലപാട് ശക്തിപ്പെടുത്തി. ഇതുവരെ നിലവിലുള്ള എല്ലാകരാറുകളും ലംഘിച്ചാണ് ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യ ആരോപിച്ചു. അത്തരത്തില്‍ ഒരു നീക്കവും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ വകുപ്പ് പറഞ്ഞു. ജൂണ്‍ ആറിന് നടന്ന സൈനിക ഉദ്യോഗസ്ഥ തല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ചൈന തയ്യാറായില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള സമീപകാലത്തെ പ്രശ്‌നങ്ങള്‍ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ശക്തമായ പ്രസ്താവന വിദേശകാര്യ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
അതിനിടെ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറായണെന്ന് ആ രാജ്യത്തിന്റെ ഇന്ത്യയിലെ അംബാസിഡര്‍ സണ്‍ വെയ്‌ഡോങ് പറഞ്ഞു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചൈനീസ് പ്രതിനിധി അനുരഞ്‌നത്തിന്റെ സ്വരം പുറപ്പെടുവിച്ചത്. കിഴക്കന്‍ ലഡാക്കിലെ സ്ഥിതി സങ്കീര്‍ണമാക്കുന്ന നിലപാടില്‍നിന്ന് പിന്തിരിയണമെന്ന് അദ്ദേഹം ഇന്ത്യയോട് ആവശ്യപെട്ടു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ ആറിന് സൈനികചര്‍ച്ചയിലുണ്ടായ ധാരണകളുടെ ലംഘനമാണ് ചൈന ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ നടത്തിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മേയ് മുതല്‍ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണകളുടേയും ചട്ടങ്ങളുടേയും ലംഘനമാണ്.നിയന്ത്രണരേഖയിലെ (LAC-Line of Actual Control) തല്‍സ്്ഥിതി അട്ടിമറിക്കുന്ന വിധമുള്ള യാതൊരു പ്രവര്‍ത്തനങ്ങളും ഇരു ഭാഗത്തുനിന്നുമുണ്ടാകില്ല എന്ന ധാരണ ലംഘിക്കുകയാണ് ചൈന ചെയ്തത്. ഈ വര്‍ഷം ഇതുവരെ ചൈന നിരന്തരം ഇത്തരം പ്രവര്‍ത്തനങ്ങളാണ് നടത്തിയത് - വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യ കൂടുതല്‍ ആര്‍മി, ഐടിബിപി സൈനികരെ വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാല്‍വാന്‍ താഴ് വരയില്‍ ഏറ്റുമുട്ടലുണ്ടായതടക്കമുള്ള തര്‍ക്കമേഖലകളില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇരു സൈന്യങ്ങളും സൈനികതലചര്‍ച്ചയില്‍ ധാരണയിലെത്തിയെങ്കിലും സംഘര്‍ഷാവസ്ഥ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























