രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈനയെന്ന ഗുരുതര ആരോപണവുമായി ബി ജെ പി ; രാജീവ് ഗാന്ധി ഫൗണ്ടേഷന് ഇന്ത്യയിലെ ചൈനീസ് എംബസി പണം നല്‍കിയതിന്റെ രേഖകള്‍ പുറത്തുവിട്ടു; വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ബിജെപിയുടെ സോഷ്യല്‍ മീഡിയ ടീം ; വെട്ടിലായി കോൺഗ്രസ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും നേതൃത്വം നൽകുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈനയെന്ന് ആരോപണം. രാജീവ് ഗാന്ധി ഫൗണ്ടേഷന് ഇന്ത്യയിലെ ചൈനീസ് എംബസി പണം നല്‍കിയതിന്റെ രേഖകള്‍ ബിജെപി പുറത്തുവിട്ടു.
അതിര്‍ത്തിയില്‍ ചൈനയും ഇന്ത്യയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിനിടെ ഉന്നയിച്ചിരിക്കുന്ന ആരോപണം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്ന് വിലയിരുത്തുന്നു. ബിജെപിയുടെ സോഷ്യല്‍ മീഡിയ ടീമാണ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള ഫൗണ്ടേഷന്റെ അധ്യക്ഷ പദവി അലങ്കരിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന നേതാക്കളായ രാഹുല്‍ ഗാന്ധി, പി ചിദംബരം, പ്രിയങ്ക ഗാന്ധി എന്നിവരാണ് ബോര്‍ഡിലെ അംഗങ്ങള്‍.
2005-06 കാലഘട്ടത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ രേഖയാണ് ബിജെപി പുറത്തുവിട്ടത്. ഇന്ത്യയിലെ ചൈനീസ് എംബസിയില്‍ നിന്ന് സംഭാവന വാങ്ങിയതിന്റെതാണ് രേഖ. ഒട്ടേറെ പേര്‍ സംഘടനയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഇതിലാണ് ചൈനീസ് എംബസിയുടെ പേരും പറയുന്നത്.
നിരവധി സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവന സ്വീകരിച്ചിട്ടുണ്ട് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍. എന്നാല്‍ നിലവില്‍ ചൈനയുമായി തര്‍ക്കമുള്ള സാഹചര്യത്തിലാണ് ബിജെപി പഴയ രേഖയുമായി വന്നിരിക്കുന്നത്. പണം ലഭിച്ച ശേഷം രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനക്ക് അനുകൂലമായ ചില പഠനങ്ങള്‍ നടത്തിയെന്നും ബിജെപി ആരോപിച്ചു.
ഇന്ത്യയും ചൈനയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ആവശ്യകത സംബന്ധിച്ച് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഒട്ടേറെ പഠനം നടത്തിയിരുന്നു. ഇത് സംഭാവന ലഭിച്ചതിനുള്ള പ്രത്യുപാകാരമാണെന്ന് ബിജെപി സോഷ്യല്‍ മീഡിയ വിഭാഗം മേധാവി അമിത് മാളവ്യ അവകാശപ്പെടുന്നു.
ചൈനയുമായി ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെയും വ്യാപാര പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെയും ആവശ്യകത രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഊന്നിപ്പറഞ്ഞിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ചൈനയാണ് ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ ലാഭം കൊയ്യുന്നത്. ഇക്കാര്യം അവഗണിച്ചാണ് ഇന്ത്യയ്ക്ക് നേട്ടമുണ്ടാകുമെന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ കണ്ടെത്തിയത്- അമിത് മാളവ്യ പറയുന്നു.
ചൈനയുടെ സംഭാവന ലഭിച്ച ശേഷം ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സ്വീകരിച്ചത്. ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി 33 ഇരട്ടിയാകാന്‍ ഇടയാക്കി. ഇത് സംഭാവനയല്ല, കൈക്കൂലിയാണ്. കോണ്‍ഗ്രസും ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ 2008ല്‍ ധാരണയുണ്ടാക്കിയോ എന്നും അമിത് മാളവ്യ ചോദിച്ചു.
കോണ്‍ഗ്രസും ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ രഹസ്യ ബന്ധം നിലനില്‍ക്കുന്നുണ്ട്. ഇത് രാജ്യത്തെ ജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് മറച്ചുവയ്ക്കുകയായിരുന്നു. രാജ്യ താല്‍പ്പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് എല്ലാ ധാരണകളും പരസ്യമാക്കണം. 90 ലക്ഷം രൂപയാണ് ചൈനയില്‍ നിന്ന് സംഭാവന സ്വീകരിച്ചിരിക്കുന്നതെന്നും അമിത് മാളവ്യ ആരോപിച്ചു.
https://www.facebook.com/Malayalivartha

























