പടര്‍ന്നു പന്തലിച്ചതിനു പിന്നിലെ ആ കൈകള്‍ .. ആരാണ് വികാസ് ദുബെ? കൊടുംക്രിമിനലിന്റെ ചരിത്രം ഇങ്ങനെ....
കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ക്രിമിനല്‍ സംഘത്തിന്റെ തലവന്‍ വികാസ് ദുബെക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ് . മകനെ കണ്ടെത്തിയാല്‍ എന്‍കൗണ്ടര്‍ നടത്തി കൊന്നു കളയാമെന്നു വികാസ് ദുബെയുടെ അമ്മയും പറയുന്നു.
ആരാണ് ഈ വികാസ് ദുബെ ?
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് വികാസ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിര്‍ബാധം വിലസാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ അയാള്‍ക്ക് വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നു. കാണ്‍പൂരിലെ ചൗബേപൂര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം ദുബെയുടെ പേരില്‍ 60ല്‍ അധികം കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. പല തവണ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ജാമ്യം സംഘടിപ്പിച്ച് പുറത്ത് കടക്കുകയായിരുന്നു. കൊലപാതകം മാത്രമല്ല ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം 2001ല്‍ പൊലീസ് സ്റ്റേഷനുള്ളില്‍ കടന്നുചെന്ന് ബിജെപി നേതാവും മന്ത്രിയുമായിരുന്ന സന്തോഷ് ശുക്ലയെ വെടിവെച്ചു കൊന്ന കേസിലെ പ്രധാന പ്രതിയാണ് വികാസ്. കൊലപാതകത്തിന് ശേഷം കോടതിയില്‍ കീഴടങ്ങിയ ദുബെ ജാമ്യം കിട്ടി പുറത്ത് വരുകയായിരുന്നു. 2000 -ല്‍ താരാചന്ദ് ഇന്റര്‍ കോളേജിന്റെ വൈസ് പ്രിന്‍സിപ്പല്‍ സിദ്ധേശ്വര്‍ പാണ്ഡേയെ വെടിവെച്ചു കൊന്ന കേസിലെ പ്രതി.തെളിവുസംഘടിപ്പിക്കാന്‍ പോലീസിന് സാധിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചു. 2004 -ല്‍ ഒരു കേബിള്‍ ടിവി വ്യവസായിയെ കൊലപ്പെടുത്തി. 2018 -ല്‍ സ്വന്തം സഹോദരനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസും ഇതില്‍ ഉള്‍പ്പെടുന്നു.
കാണ്‍പൂരിലെ ശിവ്ലി ഗ്രാമത്തിലാണ് ദുബെ വര്‍ഷങ്ങളായി താവളമടിച്ചിരുന്നത്. ഈ വീടിനെ ഒരു കോട്ട പോലെ സന്നാഹപ്പെടുത്തിയിരുന്നു. ദുബെയുടെ സമ്മതമില്ലാതെ ഈ വീടിരിക്കുന്നതിനടുത്തൊന്നും ആര്‍ക്കും പ്രവേശിക്കാന്‍ പോലും കഴിയില്ലായിരുന്നു. മായാവതിയുടെ ബിഎസ്പിയുടെ സഹായത്തോടെയാണ് ദുബെ വളര്‍ന്നു പന്തലിച്ചത്. 2002ല്‍ ബിഎസ്പി ഭരണം വന്നതിനു ശേഷം ഇയാള്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സമ്പാദിച്ചു കൂട്ടി. തന്റെ പ്രദേശത്ത് തെരഞ്ഞെടുപ്പുകളില്‍ ആര് ജയിക്കണമെന്നത് നിശ്ചയിക്കുന്നതും ദുബെയാണ്.
ദുബെയ്‌ക്കെതിരെ അറുപതോളം ക്രിമിനല്‍ കേസുകളാണ് പോലീസ് സ്റ്റേഷനില്‍ ഉള്ളത്.യുപിയിലെ വിവിധ ജില്ലകളില്‍ ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദുബെയുടെ വീട് റെയ്ഡ് നടത്തിയിരുന്നു. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് അദ്ദേഹം വീട് വെച്ചിരുന്നത് എന്ന് കാലങ്ങളായി അക്ഷേപം ഉയര്‍ന്നിരുന്നു എന്നാല്‍ അതിന്മേല്‍ നടപടിയെടുക്കാന്‍ നഗരസഭാ അധികൃതര്‍ മുന്നോട്ട് വന്നത് ഇപ്പോള്‍ ആണ്. ബംഗ്ലാവ് ഇടിച്ചു നിരത്തുന്നതിനിടെ ദുബെയുടെ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.
പൊലീസ് ഈ കേന്ദ്രം തകര്‍ത്തപ്പോഴാണ് ബങ്കറും അതിലെ സ്‌ഫോടകവസ്തുക്കളടക്കമുള്ള ആയുധങ്ങളും കണ്ടെത്തിയത്. വലിയ തോതിലുള്ള ആയുധശേഖരം പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞെന്ന് കാണ്‍പൂര്‍ ഐജി മോഹിത് അഗര്‍വാള്‍ പറയുന്നു. ഇതെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
പൊലീസിനു നേരെ നടന്ന ആക്രമണത്തില്‍ ഇരുന്നൂറിനും മുന്നൂറിനുമിടയില്‍ വെടിയുതിര്‍ക്കലുകള്‍ ദുബേയുടെ ആള്‍ക്കാരുടെ ഭാഗത്തു നിന്നുണ്ടായെന്ന് ഐജി പറയുന്നു. അഞ്ച് പൊലീസ് ആയുധങ്ങള്‍ ഇവര്‍ കൊള്ളയടിക്കുകയുമുണ്ടായി. ഒരു പിസ്റ്റള്‍ മാത്രമാണ് ഇക്കൂട്ടത്തില്‍ തിരികെ കിട്ടിയത്.
ഇന്നലെ രാവിലെയാണ് ദുബെയുടെ താവളം പൊലീസ് തകര്‍ത്തത്. വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയായിരുന്നു തകര്‍ക്കല്‍. ഇതിനായി, ആക്രമണം നടന്ന ദിവസം പൊലീസിനെ തടയാന്‍ ഉപയോഗിച്ച ജെസിബി തന്നെയാണ് ഉപയോഗപ്പെടുത്തിയത്.
പൊലീസ് സംഘം വരുന്നതറിഞ്ഞ് ഗ്രാമത്തിലെ വഴികളിലുടനീളം തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു ദുബെയുടെ ആള്‍ക്കാര്‍. ദുബെയുടെ വീടിനടുത്ത് ജെസിബി കുറുകെയിട്ടാണ് തടസ്സമുണ്ടാക്കിയിരുന്നത്. ഇവിടെ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ പൊലീസുകാര്‍ക്കു നേരെ ദുബെയുടെ സംഘം മട്ടുപ്പാവില്‍ നിന്ന് വെടിവെക്കുകയായിരുന്നു. 30 പൊലീസുകാരാണ് സംഘത്തിലുണ്ടായിരുന്നത്. ദുബെയുടെ സംഘത്തില്‍ അറുപതോളം പേരുണ്ടായിരുന്നു. തലയറുത്തു മാറ്റിയ നിലയിലായിരുന്നു ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ മൃതതദേഹം. കാല്‍വിരലുകള്‍ മുറിച്ചെടുത്തിരുന്നു. കോടാലി ഉപയോഗിച്ചാണ് കാല്‍വിരലുകള്‍ മുറിച്ചെടുത്തതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു.കാണ്‍പൂര്‍ സംഭവത്തിനു ശേഷം ദുബെ ഒളിവിലാണ്. ഇതുവരെ പിടികിട്ടിയിട്ടില്ല.
https://www.facebook.com/Malayalivartha