ഇതും പെറ്റമ്മയോ.....? : അടിച്ചുപൊളിക്കാൻ കാശില്ലാത്തതിനാൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു
മുംബൈയിൽ പോയി അടിച്ചു പൊളിക്കണമെന്ന ആഗ്രഹം സാധിക്കാനായി രണ്ടു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വിറ്റ യുവതിയെ പോലീസ് പിടികൂടി. ഹൈദരാബാദ് സ്വദേശിയായ ഷെയ്ഖ് സിയാഖാനാണ് അന്വേഷണത്തിനൊടുവിൽ പോലീസ് പിടിയിലായത്.
രണ്ടുമാസം പ്രായമുളള ആൺകുഞ്ഞിനെ 45,000 രൂപയ്ക്കാണ് ഇവർ വിറ്റത്. കുഞ്ഞിനെ പൊലീസ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം വിൽപ്പനയ്ക്ക് കൂട്ടുനിന്നുവെന്ന് കരുതുന്ന അഞ്ചുപേരും അറസ്റ്റിലായിട്ടുണ്ട്.
നിസ്സാര കാര്യത്തിന് ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്ക് കഴിയുകയായിരുന്നു ഷെയ്ഖ് സിയാഖാൻ. മുംബയിൽ പോകണമെന്നത് ഇവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഭർത്താവിനോട് പലവട്ടം പറഞ്ഞിട്ടും കാര്യമുണ്ടായില്ല.
ഇതോടെ കിട്ടിയ അവസരം വിനിയോഗിക്കാൻ തീരുമാനിച്ചപ്പോഴാണ് കുട്ടി ഒരു തടസമാണെന്ന് കണ്ടത്. ഒപ്പം യാത്രയ്ക്കും അടിച്ചുപൊളിക്കാനുമായി ആവശ്യത്തിന് പണവും കൈയിലില്ലെന്ന് മനസിലായി. ഇതോടെയാണ് കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചത്. വിൽപ്പന ഉറപ്പിക്കാൻ രഹസ്യമായിട്ടായിരുന്നു കരുനീക്കങ്ങൾ നടത്തിയത്.
ഏറെ വിശ്വാസമുളള ചില ഇടനിലക്കാരെ കണ്ടെത്തി അവരെ കാര്യങ്ങൾ ധരിപ്പിച്ചു. ഒടുവിൽ 45,000 രൂപയ്ക്ക് വില നിശ്ചയിച്ച് കച്ചവടം ഉറപ്പിച്ച് കുഞ്ഞിനെ കൈമാറുകയും ചെയ്തു. എന്നാൽ സിയാഖാന്റെ പക്കൽ കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് ഭർത്താവാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിൽപ്പന നടത്തിയതെന്ന് വ്യക്തമായത്.
https://www.facebook.com/Malayalivartha