മോദിക്കൊപ്പം അയോധ്യയില്‍ ! രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു
രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഒാഫിസ് ആണ് ഇക്കാര്യം അറിയിച്ചത്. നൃത്യ ഗോപാൽ ദാസിന് അടിയന്തര ചികിത്സ നൽകാൻ നിർദേശിച്ചതായും ഒാഫിസ് അറിയിച്ചു.
ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇദ്ദേഹവും വേദിയിൽ ഉണ്ടായിരുന്നു. നൃത്യ ഗോപാൽ ദാസിനെ കൂടാതെ യു.പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവത്, ഇവര്‍ക്ക് പുറമേ 135 പുരോഹിതരും ചടങ്ങിനുണ്ടായിരുന്നു. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. എന്നാൽ, മോദി അടക്കമുള്ളവരുമായി ഇടപഴകിയ നൃത്യ ഗോപാൽ ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി അമിത് ഷാ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ചടങ്ങിന് ദിവസങ്ങൾക്ക് മുമ്പ്, പുരോഹിതൻ പ്രദീപ് ദാസിനും, രാമജന്മഭൂമി സമുച്ചയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 14 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വിഷയത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടുതൽ വിവരങ്ങൾ തേടി. മഥുര ജില്ലാ മജിസ്ട്രേറ്റിനോടും മേദാന്ത ആശുപത്രിയുടെ ഡോ. ട്രിഹാനോടും അദ്ദേഹം സംസാരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
നൃത്യ ഗോപാൽ ദാസ് ഇപ്പോൾ മഥുരയിലാണ് ഉള്ളത്. മഹന്തിന് പനി ഉണ്ടെന്ന വിവരം ലഭിച്ചപ്പോൾ, ഒരു സംഘം ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു. മരുന്നുകൾ നൽകിയിട്ടുണ്ട്. പനി സാധാരണ നിലയിലാണ്. അദ്ദേഹത്തിന് നേരിയ ശ്വാസതടസ്സം ഉണ്ട്. ഓക്സിജന്റെ അളവും പരിശോധിച്ചു. ഗുരുതരമായ ഒന്നും തന്നെയില്ല. ആന്റിജൻ പരിശോധന നടത്തിയപ്പോൾ കോവിഡ് ബാധയുള്ളതായി കണ്ടെത്തിയാതായി മഥുര ജില്ലാ മജിസ്‌ട്രേറ്റ് സർവാഗ്യ രാം മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2003 മുതൽ രാമജന്മഭൂമി ന്യാസിൻ്റെ തലവനാണ് നൃത്യ ഗോപാൽ ദാസ്.രാമക്ഷേത്ര നിർമാണത്തിനായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) രൂപം കൊടുത്ത, അയോധ്യ ആസ്ഥാനമായ ട്രസ്റ്റാണിത്.
https://www.facebook.com/Malayalivartha