ബംഗളൂരു സംഘർഷത്തിൽ അറസ്റ്റിലായ യുവാവ് ആശുപത്രിയിൽ വച്ചു മരണപ്പെട്ടു; ഇയാളുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന് അധികൃതർ

ബംഗളൂരുവിൽ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ യുവാവ് ആശുപത്രിയിൽ വച്ചു മരണപ്പെട്ടു. കെജി ഹല്ലി സ്വദേശിയായ സയ്യദ് നദീം എന്ന 24കാരനാണ് മരിച്ചത്. അതേസമയം ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആണ്.
ഓഗസ്റ്റ് 12ന് രാവിലെയാണ് സയ്യദിനെ അറസ്റ്റ് ചെയ്തത്. സംഘർഷത്തിൽ പരുക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ ബംഗളൂരു ബൗറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറ്റിൽ ദ്വാരം കണ്ടെത്തിയതിനെ തുടർന്ന് സയ്യദിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതിന് പിന്നാലെ സയ്യദിന്റെ രക്തസമ്മർദം ഉയരുകയും ശനിയാഴ്ച വൈകിട്ടോടെ ആരോഗ്യനില വഷളായി നെഞ്ചുവേദനയും വയറുവേദനയും ശ്വാസ തടസവും ഇയാൾക്ക് അനുഭവപ്പെട്ടു. ഇതിനു പിന്നാലെയായിരുന്നു മരണം.
ചൊവ്വാഴ്ച രാത്രി ബനസ് വദി സബ്ഡിവിഷനിലാണ് സംഘർഷം ഉണ്ടായത്. കോൺഗ്രസ് എംഎൽഎ അഖണ്ഡ് ശ്രീനിവാസ മൂർത്തിയുടെ അനന്തരവൻ നവീന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്. മുഹമ്മദ് നബിയെ മോശമാക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് നവീൻ പങ്കുവച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 200 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























