ബി.ജെ.പിക്ക് മുന്നില്‍ മുട്ടുമടക്കി ഫെയ്‌സ്ബുക്ക്; പിന്നില്‍ ബിസിനസ് താല്‍പര്യങ്ങള്‍; ഫെയ്‌സ്ബുക്കിന്‍ പക്ഷപാതം ചര്‍ച്ചയാകുന്നു; ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടിയില്ല; കൂട്ടുനിന്നത് ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍

അമേരിക്കയിലെ വംശീയ അതിക്രമത്തില്‍ പക്ഷപാതമായ നിലപാട് സ്വീകരിച്ചതിനും ട്രംപിന്റെ പ്രസ്താവനയിലെ വസ്തുതാവിരുദ്ധത ചോദ്യം ചെയ്യാതിരുന്നതിലും ഫെയ്ബുക്കിനെതിരെ നേരത്തെ ലോകമാകെ വിവാദം അളികത്തിയിരുന്നു. ഇപ്പോള്‍ ഇതാ ഫെയ്‌സ്ബുക്കിന്റെ പക്ഷാപാത നിലപാട് ഇന്ത്യയിലും ചര്‍ച്ചയാകുകയാണ്. ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഇന്ത്യയിലെ ഫെയ്‌സ്ബുക്കിന്റെ നയങ്ങളില്‍ വെള്ളംചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് ഇന്ത്യയിലെ ഭരണപക്ഷത്തിന് അനുകൂലമായി ഫേയ്‌സ്ബുക്ക് നിലപാട് സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഫേയ്ബുക്കിലെതന്നെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കമ്പനിയുടെ പക്ഷപാത നിലപാട് ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി, ബിജെപി നേതാവിന്റെയും ഹിന്ദു രാഷ്ട്രവാദമുയര്‍ത്തുന്ന സംഘങ്ങളുടേയും വിദ്വേഷ പോസ്റ്റിന് വിലക്കേര്‍പ്പെടുത്തുന്നതിനെ ഇന്ത്യയിലെ ഒരു ഉന്നത ഫേസ്ബുക്ക് ഉദ്യോഗസ്ഥന്‍ എതിര്‍ത്തതായി വെളിപ്പെടുത്തല്‍. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍ അങ്കി ദാസാണ് ബിജെപി നേതാക്കളുടെ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ക്കെതിരെ നടപടി വേണ്ടെന്നു പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
വിവാദ പ്രസ്താവനകളുടെ പേരില്‍ കുപ്രസിദ്ധനായ രാജ സിങ് റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവന ഫെയ്‌സ്ബുക്കിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഫേയ്‌സ്ബുക്ക് തന്നെ വിലയിരുത്തിയിരുന്നു. എന്നാല്‍, ഫെയ്‌സ്ബുക്ക് നയങ്ങള്‍ ലംഘിക്കുന്നതിന്റെ പേരില്‍ മോദിയുടെ പാര്‍ട്ടിയില്‍പ്പെട്ട നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്ന് അങ്കി ദാസ് ജീവനക്കാരോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ബിജെപി നേതാവിന്റെ പോസ്റ്റിനെതിരെ നടപടിയെടുക്കാത്തത്, ഭരണകക്ഷിയോടു ഫെയ്‌സ്ബുക്ക് കമ്പനി നടത്തുന്ന വിശാലമായ പക്ഷപാതിത്വത്തിന്റെ ഭാഗമായാണ് എന്ന് തെലങ്കാന ബിജെപി എംഎല്‍എ ടി രാജ സിങ് പറഞ്ഞു.
സിങിനെതിരെ അപകടകാരികളായ വ്യക്തികള്‍, സംഘടനകള്‍ എന്ന വകുപ്പില്‍ പെടുത്തി നടപടി സ്വീകരിക്കണം എന്നായിരുന്നു കമ്പനിക്കുള്ളില്‍ തന്നെ ഉയര്‍ന്നുവന്ന അഭിപ്രായം. ഫെയ്‌സ്ബുക്കില്‍ നിന്ന് സിങിനെ പുറത്താക്കണമെന്നു തന്നെയായിരുന്നു തീരുമാനം. എന്നാല്‍, അങ്കി ദാസിന്റെ ഇടപെടല്‍ ബിജെപിക്കു കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമാകാമെന്നാണ് പറയുന്നത്. ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുത്താല്‍ രാഷ്ട്രീയപരമായ തിരിച്ചടി നേരിടുമെന്ന് അങ്കി ദാസ് പറഞ്ഞെന്നാണ് ഈ വിവാദത്തെക്കുറിച്ചു പ്രതികരിക്കവെ ഫെയ്‌സ്ബുക്കിന്റെ വക്താവ് ആന്‍ഡി സ്‌റ്റോണ്‍ പറഞ്ഞത്. എന്നാല്‍, അങ്കിയുടെ എതിര്‍പ്പുമാത്രം പരിഗണിച്ചല്ല നടപടി എടുക്കാത്തതെന്നും ആന്‍ഡി പറഞ്ഞു.
വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് വിവാദമായതോടെ സിങിന്റെ പോസ്റ്റിന്റെ കുറച്ചു ഭാഗങ്ങള്‍ ഫെയ്‌സ്ബുക് നീക്കം ചെയ്തിരുന്നു. പിന്നീട് സിങ്ങിന്റെ ഔദ്യോഗിക അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ലെന്നും പറഞ്ഞു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ഉള്ളടക്കമൊന്നും താന്‍ വ്യക്തിപരമായി പോസ്റ്റ് ചെയ്തിട്ടില്ലെന്നും തന്റെ പേജ് എടുത്തുമാറ്റിയെന്നും സിങ് പറഞ്ഞു. രാജ്യത്തുടനീളം തങ്ങളെ പിന്തുണയ്ക്കുന്ന പലരും ഇത്തരം പേജുകള്‍ ഉണ്ടാക്കാറുണ്ട്. അത് തങ്ങള്‍ക്ക് നിയന്ത്രിക്കാനാവില്ല എന്നും സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത തേടാനായി മെസേജ് അയച്ചപ്പോള്‍ ഫെയ്‌സ്ബുക്കിന്റെ ഉദ്യോഗസ്ഥ അങ്കി ദാസ് ഈ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
അതേസമയം, എല്ലാത്തരം വിദ്വേഷക പോസ്റ്റുകളെയും തങ്ങള്‍ എതിര്‍ക്കുന്നുവെന്നാണ് ഫെയ്‌സ്ബുക് വക്താവ് ആന്‍ഡി സ്‌റ്റോണ്‍ പറഞ്ഞത്. അക്രമങ്ങള്‍ക്ക് ഇടയാക്കുന്ന വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷജനകമായ ഉള്ളടക്കങ്ങളും തടയുക എന്നത് ഫെയ്‌സ്ബുക്കിന്റെ നയമാണ്. രാഷ്ട്രീയവും പാര്‍ട്ടി ബന്ധങ്ങളും പരിഗണിക്കാതെ ലോകമൊട്ടുക്കും ഈ നയം നടപ്പാക്കുകയെന്നാണ് കമ്പനിയുടെ നിലപാടെന്നും റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. ഇക്കാര്യത്തില്‍ ഇനിയും പലതും ചെയ്യാനുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന് 34.6 കോടി ഉപയോക്താക്കളുണ്ട്. കമ്പനിക്കു കീഴിലുള്ള വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സേവനങ്ങളും മികച്ച രീതിയിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. വാട്‌സാപ് പെയ്‌മെന്റ്‌സ് തുടങ്ങിയവ വരാന്‍ ഇരിക്കുന്നു. ഈ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥരും ബിജെപിയും തമ്മിലുള്ള അടുത്ത ബന്ധമാണ് ഇത് കാണിക്കുന്നതെന്നും ഇത് ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.
https://www.facebook.com/Malayalivartha
























