മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ചേതൻ ചൗഹാൻ കോവിഡ് ബാധിച്ച് മരിച്ചു
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി നേതാവും ഉത്തർപ്രദേശ് മന്ത്രിയുമായ ചേതൻ ചൗഹാൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയിൽവച്ച് ഹൃദയ സ്തംഭനമുണ്ടായതിനെ തുടർന്നാണ് മരണം. ഗുരുഗ്രാമിലെ ആശുപത്രിയിൽ കിഡ്നി സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് വെള്ളിയാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രക്ത സമ്മർദ്ദം ഉയർന്നതും നില വഷളാക്കി. ഇതിനു പിന്നാലെയാണ് ഞായറാഴ്ച ഹൃദയ സ്തംഭനം സംഭവിച്ചത്.
ഉത്തർപ്രദേശ് മന്ത്രിസഭയിൽ സൈനിക ക്ഷേമം, ഹോം ഗാർഡ്സ്, പിആർഡി, സിവിൽ സെക്യൂരിറ്റി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ചൗഹാൻ. ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. കഴിഞ്ഞ മാസമാണ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചത്.
1969 മുതൽ 1978 വരെ നീളുന്ന രാജ്യാന്തര കരിയറിൽ ഇന്ത്യയ്ക്കായി 40 ടെസ്റ്റും ഏഴ് ഏകദിനങ്ങളും കളിച്ച താരമാണ് മുൻ ലോക്സഭാംഗം കൂടിയായ ചൗഹാൻ. 40 ടെസ്റ്റുകളിൽനിന്ന് 31.57 ശരാശരിയിൽ 2084 റൺസ് നേടി. 97 റൺസാണ് ഉയർന്ന സ്കോർ. ഏഴ് ഏകദിനങ്ങളിൽനിന്ന് 153 റൺസുമെടുത്തു. സുനിൽ ഗാവസ്കറും ചേതൻ ചൗഹാനുമൊത്തുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഒരുകാലത്ത് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ലായിരുന്നു. 10 സെഞ്ചുറി കൂട്ടുകെട്ടുകൾ സഹിതം 3000ൽ അധികം റൺസാണ് ഇവരുടെ കൂട്ടുകെട്ട് നേടിയിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കായും മഹാരാഷ്ട്രയ്ക്കായും കളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























