ഇന്ത്യയിലെ ഓണ്‍ലൈന്‍ മരുന്നു വ്യാപാര രംഗത്ത് വന്‍ കുതിപ്പിനു കളമൊരുങ്ങി .. പ്രമുഖ ഓൺലൈൻ ഫാർമസിയായ നെറ്റ്മെഡ്സിന്റെ ഓഹരികൾ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് സ്വന്തമാക്കി.... 620 കോടി രൂപ നിക്ഷേപിച്ച് നെറ്റ്മെഡ്സിന്റെ 60 ശതമാനം ഓഹരിയാണ് റിലയൻസ് വാങ്ങിയത്

ഇന്ത്യയിലെ ഓണ്‍ലൈന്‍ മരുന്നു വ്യാപാര രംഗത്ത് വന്‍ കുതിപ്പിനു കളമൊരുങ്ങി .. പ്രമുഖ ഓൺലൈൻ ഫാർമസിയായ നെറ്റ്മെഡ്സിന്റെ ഓഹരികൾ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് സ്വന്തമാക്കി. 620 കോടി രൂപ നിക്ഷേപിച്ച് നെറ്റ്മെഡ്സിന്റെ 60 ശതമാനം ഓഹരിയാണ് റിലയൻസ് വാങ്ങിയത്. ഇതോടെ വിറ്റാലിക് ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡിന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും 100 ശതമാനം നേരിട്ടുള്ള ഉടമസ്ഥാവകാശം സ്വന്തമാക്കിയതായി റിലയൻസ് അറിയിച്ചു.
ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഇന്ത്യയിൽ ഓൺലൈൻ മരുന്ന് വിൽപന സേവനം ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് റിലയൻസിന്റെ പുതിയ നീക്കം ..കഴിഞ്ഞയാഴ്ച ആമസോണ്‍ ഇന്ത്യ തങ്ങളുടെ ഇ-ഫാര്‍മസി സേവനം ബെംഗളൂരുവില്‍ ആരംഭിച്ചിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉടന്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.കോവിഡ് ലോക്ക്ഡൗണ്‍ സമയത്തും അണ്‍ലോക്ക് പ്രഖ്യാപനത്തിന് ശേഷവും വിവിധ മേഖലകളില്‍ ബിസിനസ് പ്രതീക്ഷ വളര്‍ത്തുന്ന മുന്നേറ്റങ്ങള്‍ ഉണ്ടായെന്ന വിലയിരുത്തലോടെയാണ് ഫാര്‍മസി രംഗത്തേക്കുള്ള ആമസോണ്‍ ഇന്ത്യയുടെ കടന്നുവരവ്.
ഇപ്പോഴത്തെ ഓഫ് ലൈന്‍ ബിസിനസിലേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ സമയബന്ധിതമായി വീട്ടിലെത്തുമെന്ന സൗകര്യവും ഉപഭോക്താക്കൾക്ക് ലഭിക്കും എന്നാണു ഈ മേഖലയിലെ വിദഗ്ധർ പറയുന്നത് ... നെറ്റ് മെഡ്‌സ് കൂടി ചേരുന്നതോടെ മികച്ച നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ പരിരക്ഷാ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കാനുള്ള റിലയന്‍സ് റീട്ടെയിലിന്റെ ക്ഷമത വര്‍ധിക്കും. ഏതായാലും കമ്പനികള്‍ക്കിടയിലെ കടുത്ത പ്രാരംഭ മല്‍സരം ഉപഭോക്താക്കള്‍ക്കു വലിയ തോതില്‍ ഗുണകരമാകുമെന്നു തീർച്ച
നേരത്തെ തന്നെ റിലയന്‍സ് ജിയോമാര്‍ട്ടും ഇ-കോമേഴ്‌സ് രംഗത്ത് സാന്നിധ്യം ഉറപ്പിച്ചിരുന്നു.കോവിഡ് 19 നെ തുടര്‍ന്നുണ്ടായ ലോക്ഡൗണിലും അതിനുശേഷവും രാജ്യത്ത് ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പനയില്‍ വമ്പന്‍ കുതിച്ചുചാട്ടമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ഇ- ഫാര്‍മസി മേഖലയില്‍ വ്യാപാര ഭീമന്‍മാര്‍ വലിയ താല്‍പ്പര്യമെടുക്കുന്നത്.പരമ്പരാഗത ശൈലിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മരുന്നു വ്യാപാര സ്ഥാപനങ്ങളെ ആശങ്കയിലാക്കുന്ന പ്രവര്‍ത്തനത്തിലേക്കാണ് ആമസോണും റിലയന്‍സും ഫ്‌ളിപ്കാര്‍ട്ടും ശ്രദ്ധയൂന്നുന്നത്.
ഇന്ത്യയിൽ ഇതുവരെ ഓൺലൈൻ മരുന്ന് വിൽപന അല്ലെങ്കിൽ ഇ-ഫാർമസികൾക്കായുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. . ഇത്തരമൊരു പശ്ചാത്തലത്തിൽ ഓൺലൈൻ മരുന്ന് വിൽപനക്കാരായ മെഡ്‌ലൈഫ്, നെറ്റ്മെഡ്സ്, ഫാം ഈസി, 1 എംജി എന്നിവ ഇന്ത്യയിൽ തഴച്ചുവളരുകയാണ്.
പ്രദീപ് ദാദ ചെയർമാൻ ആയിട്ടുള്ള വിറ്റാലിക് ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനങ്ങളെ മൊത്തത്തിൽ നെറ്റ്മെഡ്സ് എന്നാണ് അറിയപ്പെടുന്നത്. ലൈസൻസുള്ള ഇ-ഫാർമ പോർട്ടലായ നെറ്റ്മെഡ്സ് 2015ലാണ് പ്രവർത്തനമാരംഭിച്ചത്. ആധികാരികമായിട്ടുള്ള ഡോക്ടറുടെ കുറിപ്പടി നൽകുന്നവർക്ക് മരുന്നുകളും മറ്റ് ആരോഗ്യ ഉത്പന്നങ്ങളും ഓൺലൈൻ വഴി എത്തിച്ചു നൽകുന്നതാണ് നെറ്റ്മെഡ്സിന്റെ സേവനം. നിലവിൽ മരുന്നുകൾ, വ്യക്തിഗത- ശിശു പരിപാലന ഉത്പന്നങ്ങൾ തുടങ്ങിയവയാണ് നെറ്റ്മെഡ്സ് വിതരണം ചെയ്യുന്നത്.
കൂടാതെ വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ഡോക്ടമാരുടെ ബുക്കിംഗ്, ഡയഗ്നോസ്റ്റിക്സ് എന്നീ സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സിംഗപ്പൂർ ആസ്ഥാനമായുള്ള ഡൗൺ പെൻ കംബോഡിയ ഗ്രൂപ്പ്, സിസ്റ്റേമ ഏഷ്യ ഫണ്ട്, ടാൻകാം ഇൻവെസ്റ്റ്‌മെന്റ്, ഹെൽത്ത് കെയർ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സ്ഥാപനമായ ഓർബിമെഡ് എന്നിവരും നെറ്റ്മെഡ്സിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഫ്‌ളിപ്കാര്‍ട്ടും ഇ-ഫാര്‍മസി ബിസിനസിലേക്കു പ്രവേശിക്കാന്‍ നീക്കം തുടങ്ങിയിരുന്നു.ഇതിനു വേണ്ടി ബംഗളൂരു ആസ്ഥാനമായുള്ള മെഡ്ലൈഫ് സ്വന്തമാക്കുന്നതിന് വിപുലമായ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഫ്‌ളിപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി ഫാം ഈസിയുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുന്നതിനും നിരവധി പേര്‍ ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിച്ചു തുടങ്ങി. കണ്‍സല്‍ട്ടേഷന്‍, ചികിത്സ, പരിശോധനകള്‍, മരുന്ന് വിതരണം തുടങ്ങിയവയും ഓണ്‍ലൈന്‍ വഴിയാക്കി.മരുന്ന് വിതരണത്തിനായി ധാരാളം സ്റ്റാര്‍ട്ടപ്പുകളും രംഗത്തെത്തിയിട്ടുണ്ട് .
കുറിപ്പടി പ്രകാരമുള്ള അലോപ്പതി മരുന്നുകള്‍ക്കാണ് നിലവില്‍ മുന്നേറ്റം. മെഡിക്കല്‍ ഉപകരണങ്ങള്‍, സര്‍ട്ടിഫൈഡ് വില്‍പ്പനക്കാരില്‍നിന്നുള്ള ആയുര്‍വേദ മരുന്നുകള്‍, ഹോമിയോ മരുന്നുകള്‍ തുടങ്ങിയവയുടെ വിതരണവും ചിലയിടങ്ങളിലുണ്ട്. വീട്ടിലിരുന്നു തന്നെ സുരക്ഷിതമായി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ സാധിക്കേണ്ടതാണ് ഇന്നത്തെ പ്രധാന ആവശ്യമെന്ന ആശയവുമായാണ് ഇ- ഫാര്‍മസി മേഖല സജീവമാകുന്നത്.
മയക്കുമരുന്നുകള്‍, മനക്ഷോഭത്തിനുള്ള മരുന്നുകള്‍, ഉറക്കഗുളികകള്‍ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ വ്യാപാരം നിരോധിച്ചിട്ടുണ്ട്. ഐടി ആക്ടിലെ വ്യവസ്ഥകള്‍ ബാധകമാണ്. മരുന്നുകളുടെ വ്യാപാരം കൂട്ടാന്‍ പരസ്യം നല്‍കരുതെന്നും വ്യവസ്ഥയുണ്ട്. 2015 മുതലാണ് ഓണ്‍ലൈന്‍ മരുന്നു വ്യാപാരത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇതിനു മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചയിച്ചിരുന്നില്ല. ഇതിനെതിരെ പരാതികള്‍ ഉയര്‍ന്നതോടെയാണു പൊതുനിര്‍ദേശങ്ങള്‍കൂടി സ്വീകരിച്ചു കരടു തയാറാക്കിയത്.
https://www.facebook.com/Malayalivartha























