കോവിഡിന് മരുന്ന് ആയുർവേദത്തിൽ ! എല്ലാവര്‍ക്കും നല്‍കണമെന്ന് വൈദ്യൻ ; പൊതുതാല്പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി
ലോകം ഒന്നടങ്കം കോവിഡ് മഹാമാരിയുടെ പിടിയിലാണ്. വൈറസിനെ ഈ ഭൂമുഖത്തുനിന്നും തന്നെ തുടച്ചു നീക്കാനുള്ള കഠിന ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ. കോവിഡ് വാക്സിൻ പരീക്ഷണം തകൃതിയായി നടക്കുകയാണ്. നിലവില്‍ 200 ഓളം വാക്സിനുകളാണ് കൊവിഡ് 19നെതിരെ ലോകത്തിന്റെ പല ഭാഗത്തായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ കോവിഡ് 19-നെതിരെ ഫലപ്രദമായ ചികിത്സ കണ്ടെത്തിയെന്നവകാശപ്പെട്ട് ആയുര്‍വേദ വൈദ്യന്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. ഹര്‍ജി നിരസിച്ചതിനുപുറമേ ഇയാള്‍ക്ക് 10,000 രൂപയുടെ പിഴയും കോടതി ചുമത്തി. കോവിഡിനെതിരെ ഫലപ്രദമായ മരുന്നു കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഹരിയാണ സ്വദേശിയായ ഓംപ്രകാശ് വേദ് ഗ്യാന്തരയാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരും ആശുപത്രികളും കോവിഡ് -19 മരുന്ന് ഉപയോഗിക്കാമെന്ന് ഓംപ്രകാശ് തന്റെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ അവകാശപ്പെട്ടു. കേന്ദ്രസര്‍ക്കാരിനോടും കേന്ദ്ര ആരോഗ്യവകുപ്പിനോടും കോവിഡ് 19 ചികിത്സയ്ക്ക് തന്റെ മരുന്ന് ഉപയോഗിക്കാന്‍ ഉത്തരവിടണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ വിചിത്രമായ പൊതുതാല്പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യുന്നതിനെതിരെയുളള ശക്തമായ സന്ദേശമെന്ന നിലയിലാണ് കോടതി ഇയാള്‍ക്ക് പിഴ വിധിച്ചത്.
അതെസമയം രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 74.30 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 62,282 പേരാണ് രോഗമുക്തി നേടിയത്. ഏറ്റവും കൂടിയ പ്രതിദിന വര്‍ധനയാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 21.58 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ ഉയര്‍ന്ന കണക്കാണിത്. 14,66,918 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ എണ്ണം 29,05,824 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മരണനിരക്കിലും വലിയ തോതില്‍ കുറവ് വന്നിട്ടുണ്ട്. 1.89 ശതമാനമാണ് മരണനിരക്ക്. ഇതുവരെ 54849 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.
https://www.facebook.com/Malayalivartha