നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ വധിച്ചു; പഞ്ചാബിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർക്ക് തക്ക മറുപടി നൽകി ഇന്ത്യൻ സൈന്യം
പഞ്ചാബിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർക്ക് തക്ക മറുപടി നൽകി ഇന്ത്യൻ സൈന്യം. പഞ്ചാബിലെ തൻതരൻ അതിർത്തിയിൽ നുഴഞ്ഞു കയറ്റ ശ്രമം അതിർത്തി രക്ഷാ സേന വിജയകരമായി പരാജയപ്പെടുത്തി. നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. നുഴഞ്ഞു കയറ്റക്കാർ ബിഎസ്എഫ് സംഘത്തിന് നേരെ വെടി ഉതിർത്തു. ബിഎസ്എഫ് സംഘത്തിന്റെ തിരിച്ചടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് നടത്തിയ തെരച്ചിലിൽ എകെ 47, പിസ്റ്റൾ തുടങ്ങിയ ആയുധങ്ങൾ കണ്ടെത്തി.
ജമ്മു കശ്മീരില്‍ അഞ്ച് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഭീകരര്‍ പിടിയിലായത്. കുപ്വാരയിലാണ് സംഭവം. പിടിയിലായ ഭീകരരുടെ പക്കല്‍ നിന്നും മാരകായുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
കുപ്വാരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുരക്ഷാ സേന പരിശോധന ആരംഭിച്ചത്. പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുപ്വാര പോലീസ്, 28 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് 162 ബെറ്റാലിയന്‍ എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
ലാല്‍പോര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരായ പര്‍വേസ് അഹമ്മദ് ഭട്ട്, അല്‍ത്താഫ് അഹമ്മദ് മിര്‍, മൊഹമ്മദ് കോഹ്‌ലി, നിസാം ദിന്‍ ഗജ്ജര്‍, ഖയാം ഗുജര്‍ എന്നിവരാണ് പിടിയിലായതെന്ന് സുരക്ഷാ സേന അറിയിച്ചു. എകെ 47 തോക്കുകള്‍, 9 എംഎം ചൈനീസ് പിസ്റ്റല്‍, മാഗസീനുകള്‍, 60 എകെ വെടിയുണ്ടകള്‍, 7.62 പിസ്റ്റലുകള്‍, 12 പിസ്റ്റല്‍ വെടിയുണ്ടകള്‍ എന്നിവയാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
അതേസമയം പുല്‍വാമ ഭീകരാക്രമണ കേസില്‍ ഭീകരര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). അടുത്തയാഴ്ച എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങളാകും കുറ്റപത്രത്തില്‍ ഉണ്ടായിരിക്കുക എന്നാണ് സൂചന.
ഭീകരാക്രമണത്തിനായി ജെയ് ഷെ മുഹമ്മദ് ഭീകരരുടെ ഗൂഢാലോചന സംബന്ധിച്ച വിശദവിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. ഇതിന് പുറമേ ആക്രമണത്തിനായി സ്ഫോടക വസ്തുക്കള്‍ എവിടെ നിന്നും ലഭിച്ചു, അറസ്റ്റിലായ ഭീകരരുടെ വിശദവിവരങ്ങള്‍, ആക്രമണം നടത്താന്‍ ഇവരെ സഹായിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്നിവയും കുറ്റപത്രത്തില്‍ എന്‍ഐഎ ഉള്‍പ്പെടുത്തിയിട്ടുണ്ടാകുമെന്നും വിവരമുണ്ട്.
ജെയ് ഷെ മുഹമ്മദ് ഭീകരരായ മസൂദ് അസ്ഹര്‍, റൗഫ് അസ്ഗര്‍ തുടങ്ങിയ പാക് ഭീകരരുടെ പേരുകള്‍ എന്‍ഐഎ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എന്‍ഐഎ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രം ലക്ഷ്യമിടുന്ന സംഘടനയാണ് ജെയ് ഷെ മുഹമ്മദ്. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം ഇതാണ് വ്യക്തമാക്കുന്നത് എന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സാമ്പ പ്രദേശത്തെ അന്താരാഷ്ട്ര അതിര്‍ത്തിവഴിയാണ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത് എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. അതിര്‍ത്തിയിലെ വേലി തകര്‍ത്ത് രാത്രിയിലാണ് സംഘം രാജ്യത്തേക്ക് പ്രവേശിച്ചത്. ഇതേ തന്ത്രം തന്നെയാണ് നെഗ്രോട്ടയിലെ ആക്രമണത്തിന് ഇവര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറുന്ന വീഡിയോ ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.
2019 ഫെബ്രുവരി 14 ന് ജെയ് ഷെ മുഹമ്മദ് ഭീകരര്‍ പുല്‍വാമയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരാക്രമണം നടത്തിയത്. ആക്രമണത്തില്‍ നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാർ വീരമൃത്യുവരിച്ചു. കേസില്‍ ഏഴ് ഭീകരർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha