ആശങ്കയേറി ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 30 ലക്ഷം കടന്നു
ഇന്ത്യയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 30 ലക്ഷം കടന്നതായി റിപ്പോർട്ട്. 15 ദിവസം മുമ്ബാണ് ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. നിലവില്‍ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 30,05,281 ആണ്. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് യു.എസിനും ബ്രസീലിനും തൊട്ടുപിന്നിലാണ് ഇന്ത്യ. കഴിഞ്ഞ 18 ദിവസമായി ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുടെ പ്രതിദിന വര്‍ദ്ധന രേഖപ്പെടുത്തിയതും ഇന്ത്യയിലാണ് എന്നതും ആശങ്ക ഏറുന്നു.
6,57,450 കേസുകളുമായി മഹാരാഷ്ട്രയാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്. തമിഴ്‌നാട് ( 3,73,410 ), ആന്ധ്രാപ്രദേശ് ( 3,45,216 ) എന്നീ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നത്. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂര്‍ സമയത്തിനിടെ പുതുതായി 69,878 പേരാണ് രാജ്യത്ത് പുതുതായി രോഗബാധിതരായത്. ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ചുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്. പല സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുതിച്ചുകയറ്റമാണ് ഉണ്ടാകുന്നത്. ഹരിയാനയില്‍ എല്ലാ വാരാന്ത്യവും ഇനി മുതല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ദിനമാകും. അവശ്യവസ്തുക്കള്‍ വില്ക്കുന്ന കടകളൊഴിച്ച് മറ്റൊന്നും തുറന്നു പ്രവര്‍ത്തിക്കില്ല.
പഞ്ചാബില്‍ വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 5 വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 167 നഗരങ്ങളില്‍ വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. ലോകത്തെ ആകെ കൊവിഡ് മരണം 8 ലക്ഷം പിന്നിട്ടു. ഇതില്‍ പകുതിയോളം മരണങ്ങള്‍ യു.എസ്, ബ്രസീല്‍, മെക്സിക്കോ, ഇന്ത്യ എന്നീ നാല് രാജ്യങ്ങളില്‍ നിന്നാണ്.
https://www.facebook.com/Malayalivartha