മോദിയും മയിലും ......രാഷ്ട്രീയക്കാരുടെ മൃഗസ്‌നേഹ ചരിത്രം ഇങ്ങനെ ;ഇന്ത്യയിലെ ഏറ്റവും വലിയ മൃഗ സ്നേഹി മേനക ഗാന്ധി മുതല്‍ ഇങ്ങ് കേരളത്തിലെ പി ജെ ജോസഫിന്റെ പശു സ്‌നേഹം വരെ

പ്രധാനമന്ത്രി നരേന്ദ്രമോദി വീട്ടുമുറ്റത്തിരുന്നു മയിലുകളുമായി ചങ്ങാത്തം കൂടുന്നതും തീറ്റ കൊടുക്കുന്നതും, മയില്‍ സന്തോഷം സഹിക്കാനാവാതെ പീലിവിരിച്ച് നൃത്തം ചവിട്ടിയതുമൊക്കെ കണ്ട് ജനം ത്രില്ലടിച്ചിരുന്നുപോയി. സ്വദേശ വിദേശ യാത്രകള്‍ കോവിഡില്‍ കുരുങ്ങിയതോടെ ഇമേജ് ഹിറ്റാക്കാന്‍ ഇങ്ങനെയൊക്കെയല്ലേ പറ്റൂ. മണിയടിച്ചും കൈയടിച്ചും വിളക്കണച്ചുമൊക്കെ കോവിഡിനെ അതി വിദഗ്ധമായി കൈകാര്യം ചെയ്ത രാജ്യത്ത് 135 കോടി ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇങ്ങനെ പലതും കാണേണ്ടിവരും.
മൃഗങ്ങളും ജീവജാലങ്ങളും ഇത്രത്തോളം മാലോകരെ രസിപ്പിക്കുന്ന വേറേ ഏതു രാജ്യമാണുള്ളത്. മൃഗങ്ങള്‍ക്കായി ആരാധനാലയങ്ങളും പൂജകളുമുള്ള രാജ്യം. കാളകളെയും പശുക്കളെയും ആനകളെയും കുരങ്ങുകളെയും മയിലുകളെയും ആരാധനയോടെ വളര്‍ത്തുകയും ഇവയ്ക്ക് അന്നം കൊടുത്താല്‍ മഹാപുണ്യം കിട്ടുമെന്നും വിശ്വസിക്കുന്ന എത്രയോ കോടി ജനങ്ങള്‍ ഇവിടെയുണ്ട്.
ഇതേ രാജ്യത്തുതന്നെ കോഴിവെട്ട്, കാളപ്പോര്, പുലികളി, ആനയോട്ടം, കടുവാകളി, കുതിരയോട്ടം എന്നിങ്ങനെ എന്തെല്ലാം കലാപരിപാടികളാണുള്ളത്. മൃഗങ്ങളില്‍ എഴുന്നെള്ളുന്ന എത്രയെത്ര ദൈവങ്ങളുണ്ടെന്നതില്‍ നടത്താം വേറൊരു പഠനം. നായകള്‍ക്ക് ദേശീയ സംസ്ഥാനതല സൗന്ദര്യമത്സരംവരെ നടത്തി പോരുന്ന നാടാണല്ലോ നമ്മുടേത്. മധ്യപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുരങ്ങനെ മടിയിലിരുത്തി പോസ് ചെയ്ത ചിത്രം നാം കണ്ടിട്ടുണ്ട്. മൃഗസംരക്ഷണത്തിന് ദേശീയ സംഘടനയുണ്ടാക്കിയ മേനകാ ഗാന്ധി എന്തൊക്കെ പരിപാടികളാണ് നടത്തിക്കൂട്ടിയിട്ടുള്ളത്. നായകളെ ഓമനിക്കുകയും ശാപ്പാട് കൊടുക്കുകയും മാത്രമല്ല തെരുവുനായകളെ കൊല്ലാതിരിക്കാന്‍ കോടതി കയറിയ ചരിത്രവും നാം മറന്നിട്ടില്ല.
രാജ്യത്തെ സര്‍ക്കസ് കമ്പനികളിലുണ്ടായിരുന്ന മൃഗങ്ങളെയെല്ലാം മേനക തമ്പുകളില്‍ നിന്ന് മോചിപ്പിച്ചതും ഇവയില്‍ പലതും പിന്നീട് പഞ്ഞം കിടന്നു ചത്തതും നാമൊക്കെ കണ്ടതാണ്. പുലിയും കടുവയും സിംഹവും തമ്പൊഴിഞ്ഞതോടെ നല്ലൊരു ശതമാനം സര്‍ക്കസ് കമ്പനികളും പൂട്ടി, സര്‍ക്കസുകാര്‍ക്ക് പണിയും പോയി. ഡല്‍ഹിയില്‍ വഴിയോരങ്ങളില്‍ സര്‍ക്കസുമായി നടന്ന തെരുവുകുടുംബം കൂടെ പാര്‍പ്പിച്ചിരുന്ന മുന്ന എന്ന കരടിയെയും ഇത്തരത്തില്‍ മേനക മോചിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്. ഏറെ വൈകാതെ മുന്ന പട്ടിണി കിടന്നു ചത്തുപോയി. അടുത്തിടെ ഗര്‍ഭിണിയായ ആന പാലക്കാട്ട് പടക്കം പൊട്ടി ചത്ത സംഭവവും ഈ മാഡം ദേശീയ സംഭവമായി മാറ്റിയിരുന്നല്ലോ.
ഉപപ്രധാനമന്ത്രിയായിരിക്കെ നമ്മുടെ പഴയ ദേവിലാല്‍ ഹരിയാനയില്‍ നിന്ന് 40 എരുമകളെ ഡല്‍ഹിയിലെ ഔദ്യോഗിക ബംഗ്ളാവില്‍ പാര്‍പ്പിച്ച കാലമുണ്ട്. പ്രദേശത്ത് അപ്പാടെ ചാണകവും മൂത്രവും നിറഞ്ഞിട്ടും ദേവിലാല്‍ എരുമപ്പാല്‍ കറന്നും കുടിച്ചും കാലം നീക്കി. പില്‍ക്കാലത്ത് ഈ കൂടു പൊളിച്ച് എരുമകളെ തിരികെ ഹരിയാനയിലേക്കു കൊണ്ടുപോയതും വലിയ പുകിലായിരുന്നു. ശവം തിന്നുന്ന കഴുകനു പാര്‍ക്കാനും ഡല്‍ഹിയില്‍ പ്രത്യേകം വാസസ്ഥലം വേണമെന്നു പറഞ്ഞ നേതാക്കളും ഈ രാജ്യത്തുണ്ട്. മഹാരാഷ്ട്രയിലെ സോളാപ്പൂര്‍ ജില്ലയിലെ ഷെത്ഫല്‍ ഗ്രാമത്തില്‍ എല്ലാ വീട്ടിലുമുണ്ട് പാമ്പു വളര്‍ത്തല്‍. പാമ്പിനെ ആരാധിക്കുന്നതും താലോലിക്കുന്നതും തീറ്റ കൊടുക്കുന്നതുമാണ് ഇവരുടെ സംതൃപ്തി.
എന്തിനു ഡല്‍ഹിയിലെ ആനകുതിര കാര്യങ്ങള്‍ പറയണം. മന്ത്രിയായിരിക്കെ പിജെ ജോസഫ് തലസ്ഥാനത്തെ ഔദ്യോഗിക വസതിയില്‍ തൊഴുത്തുകെട്ടി പശുക്കളെ പരിപാലിച്ചതും പാല്‍വില്‍പന വിവാദത്തിലായതും മറക്കാറായാട്ടില്ല. പശുവിനെ നോക്കാനും മേയ്ക്കാനുമുണ്ടായിരുന്നല്ലോ പ്രത്യേകം ജീവനക്കാരന്‍.
പശു ഓക്‌സിജന്‍ ശ്വസിക്കുക മാത്രമല്ല ഓക്സിജന്‍ പുറത്ത് വിടുകയും ചെയ്യുന്നു എന്നാണ് രാജസ്ഥാനിലെ പഴയ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി ഉറച്ചുവിശ്വസിക്കുന്നതും പ്രസംഗിച്ചുപോരുന്നതും.
ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ചറപറാന്ന് കറന്നെടുത്താല്‍ പോരേ എന്ന ശങ്കരാടി ഡയലോഗ് ആര്‍ക്കു മറക്കാനാകും. പിന്നെയല്ലേ ഓക്‌സിജന്‍. ഓക്‌സിജന്‍ പുറത്ത് വിടുന്ന ഒരേയൊരു ജീവിയാണ് പശുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തൃവേന്ദ്ര സിങ് റാവതും ആവര്‍ത്തിച്ചു പറയാറുണ്ട്.
കോവിഡ് 19 മഹാമാരിയെ നേരിടാന്‍ പശുവിന്റെ മൂത്രം കുടിച്ചാല്‍ മതിയെന്ന് ബിജെപി പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ഈയിടെ പറഞ്ഞുവെച്ചു.
ഗോവധം നിരോധിച്ചിരിക്കെ വയോധികരായ പശുക്കളെ പാര്‍പ്പിക്കാന്‍ രാജ്യമെങ്ങും പണിതുകൂട്ടിയ ഗോശാലകളുടെ സ്ഥിതിയും ഗോക്കളുടെ ഗതികേടും നാമൊക്കെ കണ്ടുകൊണ്ടിരിക്കുന്നതാണ്. എത്രയോ പശുക്കളാണ് ഗോശാലകളില്‍ പട്ടിണിക്കോലങ്ങളായി മരണാസന്നരായി കഴിയുന്നത്. എന്തായാലും വിശ്വാസത്തിലും ഭക്തിയിലും മൃഗങ്ങളുടെ സാന്നിധ്യം ഇത്രത്തോളം വളര്‍ന്ന രാജ്യം എന്തായാലും വേറെയുണ്ടാകില്ല.
"
https://www.facebook.com/Malayalivartha


























