ടെലികോം സാങ്കേതിക ഉപകരണരംഗത്തെ ചൈനീസ് ആധിപത്യത്തിന് ഇന്ത്യൻ മറുപടി; 4-ജി സേവനം നൽകാൻ ആവശ്യമായ ഉപകരണങ്ങളും സാങ്കേതിക വിദ്യയും തദ്ദേശീയമായി വികസിപ്പിക്കുവാനൊരുങ്ങി രാജ്യം

ടെലികോം സാങ്കേതിക ഉപകരണരംഗത്തെ ചൈനീസ് ആധിപത്യത്തിന് ഇന്ത്യൻ മറുപടി. 4-ജി സേവനം നൽകാൻ ആവശ്യമായ ഉപകരണങ്ങളും സാങ്കേതിക വിദ്യയും തദ്ദേശീയമായി വികസിപ്പിക്കുവാനൊരുങ്ങി രാജ്യം . സോഫ്റ്റ്‌വേർ കമ്പനിയായ ടെക് മഹീന്ദ്രയും പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും (ഐ.ടി.ഐ.) ചേർന്ന സംരംഭം ട്രയലിലേക്കു നീങ്ങുകയാണ് ഇപ്പോൾ. ചൈനയുമായുള്ള വൻകിട വ്യാപാരം ഇന്ത്യ നിർത്തിയതോടെ ബി.എസ്.എൻ.എലിന്റെ 4-ജി ടെൻഡർ റദ്ദാക്കിയതാണ് ഇത്തരമൊരു ശ്രമത്തിലേക്കു നയിച്ചത്. ബി.എസ്.എൻ.എലിലെ സാങ്കേതിക വിദഗ്ധരുടെ സഹകരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്... 4-ജി ടവറുകളിൽ അനിവാര്യമായ ബേസ് ട്രാൻസീവർ സ്റ്റേഷൻ (ബി.ടി.എസ്.) എന്ന ഉപകരണമാണ് വികസിപ്പിക്കുന്നത്. ബി.ടി.എസിന്റെ ഹാർഡ്‌വേർ ഐ.ടി.ഐ.യും സോഫ്റ്റ്‌വേർ ടെക് മഹീന്ദ്രയുമാണ് തയ്യാറാക്കുന്നത്. ഇരു കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങൾ വികസിപ്പിച്ചുകഴിഞ്ഞു. 18 ആഴ്ച നീളുന്ന പരീക്ഷണത്തിനായി ബെംഗളൂരുവിലെ 25 ടവർ സൈറ്റുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. 4-ജിക്കായി പ്രത്യേകം കോർനെറ്റ്‌വർക്ക് വേണോ എന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കുന്ന കാര്യക്ഷമത നേടാനാവുമെന്നാണ് വിലയിരുത്തൽ നടത്തിയിരിക്കുന്നത്.
ചൈനീസ് കമ്പനികളായ വാവേ, സെഡ്.ടി.ഇ. എന്നിവയും കൊറിയൻ കമ്പനിയായ സാംസങ്ങും യൂറോപ്യൻ കമ്പനികളായ നോക്കിയ, എറിക്‌സൺ എന്നിവയുമാണ് ഇത്തരം ഉപകരണങ്ങൾ നിർമിച്ചിരുന്നത്. സർക്കാരിന്റെ 3-ജി സേവനത്തിന്റെ കരാർ മുഴുവൻ വാവേയും എറിക്‌സണും ചേർന്നാണ് വീതിച്ചെടുത്തിരുന്നത്. 3-ജി സ്‌പെക്‌ട്രം ഉപയോഗിച്ച് 4-ജി സേവനം നൽകാൻ തീരുമാനിച്ചപ്പോൾ അതിനുള്ള കരാർ കൊണ്ടുപോയത് നോക്കിയയും സെഡ്.ടി.ഇ.യും ആയിരുന്നു.കഴിഞ്ഞ മാർച്ചിൽ 50,000 ടവറുകളിൽ 4-ജി എത്തിക്കാനുള്ള ഉപകരണങ്ങളുടെ 8697 കോടി രൂപയുടെ ടെൻഡർ വിളിച്ചപ്പോഴും വാവേ, സാംസങ്, സെഡ്.ടി.ഇ. എന്നീ കമ്പനികളാണ് താത്പര്യം പ്രകടിപ്പിച്ചത്. രാഷ്ട്രീയകാരണങ്ങളാൽ ടെൻഡർ റദ്ദാക്കുകയായിരുന്നു. ഇന്ത്യയിൽനിന്നുള്ള ഒരു കമ്പനിപോലും അന്ന് രംഗത്തില്ലായിരുന്നപ്പോൾ ടെക് മഹീന്ദ്രയും ഐ.ടി.ഐ.യും പ്രോജക്ടുമായി ടെലികോം വകുപ്പിനെ സമീപിച്ചു. ‘ആത്മ നിർഭർ ഭാരത്’-ൽ ഉൾപ്പെടുത്തി ഉടൻ അനുമതിനൽകി. 5-ജി സേവനത്തിനാവശ്യമായ സാങ്കേതികതയും ഉപകരണങ്ങളും വികസിപ്പിക്കാനും ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു.
https://www.facebook.com/Malayalivartha


























