മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ കൂടുതല്‍ നടപടി; അബുദാബിയിലെ ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് തേടി പ്രധാനമന്ത്രിയുടെ ഓഫീസ്, സ്മിത മേനോന്‍ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്

വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ കൂടുതല്‍ നടപടികളുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയോടും പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറോടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. യു.എ.ഇയില്‍ നടന്ന ഓഷ്യന്‍ റിം മന്ത്രിതല സമ്മേളനത്തില്‍ പി.ആര്‍ ഏജന്‍സി മാനേജരായിരുന്ന സ്മിത മേനോന്‍ എങ്ങനെ പങ്കെടുത്തു എന്നത് സംബന്ധിച്ചാണ് വിശദീകരണം തേടിയത്.നേരത്തെ സ്മിതാ മേനോന്‍ പങ്കെടുത്തത് ഔദ്യോഗിക സംഘത്തിന്റെ ഭാഗമല്ലെന്ന് വിവരാവകാശ നിയമപ്രകാരം എംബസി മറുപടി നല്‍കിയിരുന്നു. പിന്നെയെങ്ങനെ സ്മിത മേനോന്‍ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.
ഇക്കാര്യത്തില്‍ മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ചോ എന്ന കാര്യത്തിലും എംബസി നിലപാട് വ്യക്തമാക്കും.ഇതിനിടയില്‍ നിലവിലെ വിവാദത്തില്‍ ബി.ജെ.പി ദേശീയ നേതാക്കള്‍ക്കും അതൃപ്തിയുള്ളതായാണ് സൂചന. കേരളത്തില്‍ നിന്നുള്ള ഒരു വിഭാഗം നേതാക്കള്‍ ഇക്കാര്യം ദേശീയ നേതാക്കളിലൂടെ ഉന്നയിക്കാനും ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.വി. മുരളീധരനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യാഴാഴ്ച വിശദീകരണം തേടിയിരുന്നു. വിദേശകാര്യമന്ത്രാലയത്തോടാണ് റിപ്പോര്‍ട്ട് തേടിയത്.നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി പങ്കജ് മിശ്രക്ക് ഈ പരാതി കൈമാറിയിരുന്നു.
ഇതിന് പിന്നാലെയാണ് വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി അരുണ്‍ പി ചാറ്റര്‍ജിയില്‍ നിന്നും ഓഫീസ് വിശദീകരണം തേടിയത്. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.അബുദാബി മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോന് വി. മുരളീധരന്‍ അനുമതി നല്‍കിയത് വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യവസ്ഥാപിത ചട്ടങ്ങള്‍ ലംഘിച്ചാണെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.മാധ്യമപ്രതിനിധികളെ വിദേശത്ത് നടക്കുന്ന മന്ത്രിതല സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനുള്ള നിബന്ധനകളൊന്നും പാലിക്കാതെയാണ് മാധ്യമ പ്രവര്‍ത്തകപോലുമല്ലാത്ത സ്മിതാ മേനോനെ വി. മുരളീധരന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.പരിപാടിയില്‍ പങ്കെടുക്കാന്‍ താനല്ല അനുവാദം നല്‍കിയതെന്നായിരുന്നു വിഷയത്തില്‍ വി. മുരളീധരന്‍ ആദ്യം പ്രതികരിച്ചത്.
പിന്നീട് സ്മിതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെ മുരളീധരന്‍ നിലപാട് മാറ്റുകയായിരുന്നുഎന്നാല്‍ സ്മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയതായുള്ള വാര്‍ത്തയില്‍ പ്രതികരിക്കാന്‍ മുരളീധരന്‍ തയ്യാറായിട്ടില്ല.അതെ സമയം മുരളീധരന്റെ വിദേശ യാത്ര വിവാദം ബിജെപിക്കുള്ളിലും പുറത്തും ആളിക്കത്തുന്നതിനിടെയാണ് രാധാകൃഷ്ണന്റെ യോഗ ബഹിഷ്‌കരണം.ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ നേതാക്കള്‍ പങ്കെടുക്കേണ്ട മധ്യമേഖലാ നേതൃയോഗമാണ് കോട്ടയത്ത് ചേര്‍ന്നത്. കോര്‍കമ്മിറ്റി തീരുമാനപ്രകാരം പി കെ കൃഷ്ണദാസ് പക്ഷത്തെ എ എന്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് പങ്കെടുക്കണം. എന്നാൽ അദ്ദേഹം ആ യോഗത്തിൽ പങ്കെടുത്തില്ല .
രാധാകൃഷ്ണന്‍ വിട്ടുനിന്നത് വാര്‍ത്തയായതിനെ തുടര്‍ന്ന് മറ്റ് കേന്ദ്രത്തില്‍ പങ്കെടുപ്പിക്കാനും നേതൃത്വം ശ്രമം നടത്തുന്നുണ്ട്. അതേസമയം രാധാകൃഷ്ണന്‍ തെക്കന്‍മേഖലാ യോഗത്തില്‍ പങ്കെടുത്താലും മതിയെന്ന് കെ സുരേന്ദ്രന്‍ അനുകൂലികള്‍ പറഞ്ഞു.എന്നാൽ അബുദാബി മന്ത്രിതല സമ്മേളനത്തില്‍ സ്മിത മോനോന്‍ പങ്കെടുത്തത് മാധ്യമപ്രവര്‍ത്തക എന്ന നിലയ്ക്കാണെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാദം പൊളിച്ചടുക്കി വീഡിയോ പുറത്ത് വന്നു. പി ആര്‍ ഏജന്‍സി ഉടമ സ്മിതാ മേനോനെ പങ്കെടുപ്പിച്ചത് ഇന്ത്യന്‍ ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയാണെന്ന് വ്യക്തമായി. വിദേശകാര്യ വകുപ്പ് പുറത്തുവിട്ട സമ്മേളനത്തിന്റെ യു ട്യൂബ് ദൃശ്യങ്ങളാണ് ഇത് സ്ഥിരീകരിക്കുന്നത്. കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം സ്മിതാ മേനോന്‍ ഡയസില്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ സ്മിതാ മേനോനെ പ്രോട്ടോകോള്‍ ലംഘിച്ചാണ് മുരളീധരന്‍ ഇന്ത്യന്‍ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രസംഗിക്കുന്ന സമയത്ത് സ്മിത പിറകില്‍ നോക്കിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് വിദേശകാര്യ വകുപ്പിന്റെ യു ട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്. 2019 നവംബര്‍ എട്ടിനാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തത്. വി മുരളീധരനെതിരായ പരാതി ബിജെപി കേന്ദ്ര നേതൃത്വം ഗൗരവത്തിലെടുത്തതോടെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തില്‍ മുരളീധരന്‍ നയതന്ത്ര ചട്ടങ്ങളും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. രാജ്യാന്തരതലത്തില്‍ ഇന്ത്യക്ക് അവമതിപ്പുളവാക്കിയെന്നാണ് അനുമാനം. സ്മിതാ മേനോന്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയ്ക്കാണ് പങ്കെടുത്തതെന്നും ആര്‍ക്ക് വേണമെങ്കിലും ഇതിന് അനുമതി നല്‍കുമായിരുന്നുവെന്നും പറഞ്ഞാണ് മുരളീധരന്‍ പിടിച്ചുനിന്നത്. എന്നാല്‍, പുറത്തുവന്ന ദൃശ്യങ്ങള്‍ ആ കള്ളം പൊളിച്ചു.
https://www.facebook.com/Malayalivartha























