കോവിഡ് പശ്ചാത്തലത്തിൽ ആവശ്യമെങ്കില്‍ മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യാവൂ; തടവുകാര്‍ക്ക് മതിയായ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സുപ്രീംകോടതി
ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യാവൂവെന്ന് ഉത്തരവുമായി സുപ്രീംകോടതി. കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ ജയിലുകള്‍ നിറഞ്ഞ് രോഗവ്യാപന സാദ്ധ്യത ഉണ്ടാകാതിരിക്കാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. തടവുകാര്‍ക്ക് മതിയായ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തുമെന്നത് ഉറപ്പാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
തടവുകാരില്‍ വിട്ടയക്കാവുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിച്ച ഉന്നതാധികാര സമിതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പരോള്‍ ലഭിച്ച തടവുകാര്‍ക്ക് ഈ വര്‍ഷവും 90 ദിവസങ്ങള്‍ വരെ പരോള്‍ നല്‍കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജയിലുകളില്‍ കുറ്റവാളികള്‍ നിറയുന്നത് ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളും നേരിടുന്ന പ്രശ്നമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി തടവുകാര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കും ടെസ്റ്റിങ് ഇടക്കിടെ നടത്തി കോവിഡ് രോഗത്തെ ഫലപ്രദമായി തടയണമെന്നും അഭിപ്രായപ്പെട്ടു. ആവശ്യമെങ്കില്‍ അതിവേഗം ചികിത്സ നല്‍കണം. തടവറകളില്‍ ശുചിത്വം പാലിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
പുറത്തിറങ്ങിയാല്‍ കോവിഡ് പിടിപെടുമെന്ന് ഭയമുള്ള തടവുകാരെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ കഴിയണം. നാല് ലക്ഷത്തിലേറെയാണ് രാജ്യത്തെ തടവറകളില്‍ കഴിയുന്നവരുടെ ആകെ എണ്ണം. ഇതില്‍ പല ജയിലുകളിലും പരിധിയിലധികം കുറ്റവാളികളെ പാര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നതാധികാര സമിതികളുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം പരോള്‍ അനുവദിച്ചവര്‍ക്ക് ഇക്കൊല്ലവും 90 ദിവസം വരെ പരോള്‍ നല്‍കാനും അറസ്റ്റ് പരമാവധി കുറയ്ക്കാനും കോടതി ഉത്തരവിട്ടത്. ഡല്‍ഹിയിലെ ജയിലുകളില്‍ കൊള്ളാവുന്നതിന്റെ രണ്ടിരട്ടി ആളുകളാണ് തടവിലുള്ളത്. ഇതോടെ രൂക്ഷമായ കോവിഡ് വ്യാപനം ഇവിടങ്ങളിലുണ്ടാകുന്ന സാഹചര്യമാണ്. ഇത് കൂടി കണ്ടുകൊണ്ടാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha