ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധസമാനമാണ്..യുദ്ധരംഗത്ത് ജീവന്‍ പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍…അവര്‍ക്ക് പ്രതിരോധകവചം നല്‍കിയേ മതിയാകൂ'; മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വി മുരളീധരന്‍

കേരളത്തിലെ മാധ്യമപ്രവർത്തകരെ കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിണമെന്നും വീഴ്ചവരുത്തരുതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
കൂടാതെ 12 സംസ്ഥാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധ സമാനമാണ്. യുദ്ധരംഗത്ത് ജീവന്‍ പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. അവര്‍ക്ക് പ്രതിരോധകവചം നല്‍കിയേ മതിയാകൂവെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ ചന്ദ് കോവിഡ് ബാധിച്ച് മരിച്ച പശ്ചാത്തലത്തിലായിരുന്നു വി മുരളീധരൻ ഇത്തരത്തിലൊരു പരാമർശവുമായി രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മാതൃഭൂമി ന്യൂസിലെ വിപിന്‍ ചന്ദിന്‍റെ അകാലവിയോഗത്തെക്കുറിച്ച് മാധ്യമസുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്സീന്‍ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നറിഞ്ഞത്…
കേരളസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്…
രാജ്യത്ത് ഏതാണ്ട് 12 സംസ്ഥാനങ്ങള്‍, ( മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഒഡിഷ, ഉത്തരാഖണ്ഡ്, ബിഹാര്‍, ഡല്‍ഹി, പഞ്ചാബ്, പശ്ചിമബംഗാള്‍, ഗോവ, മണിപ്പൂര്‍) മാധ്യമപ്രവര്‍ത്തകരെ കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്…
ശരിയായ വിവരകൈമാറ്റം കോവിഡ് പോരാട്ടത്തില്‍ പ്രധാനപ്പെട്ടതാണ്…
അതുകൊണ്ടു തന്നെ മാധ്യമപ്രവര്‍ത്തനവും ….
ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധസമാനമാണ്..
യുദ്ധരംഗത്ത് ജീവന്‍ പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍…
അവര്‍ക്ക് പ്രതിരോധകവചം നല്‍കിയേ മതിയാകൂ
ഇക്കാര്യത്തില്‍ വീഴ്ചവരുത്തരുതെന്ന് സംസ്ഥാനസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു…..
അതേസമയം, മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (42) ഇന്ന് രാവിലെ ആയിരുന്നു മരണപ്പെട്ടത്. കോവിഡ് ബാധിതനായ ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.
കോവിഡ് കാലത്ത് റിപ്പോര്‍ട്ടിങില്‍ സജീവ സാന്നിധ്യമായിരുന്നു വിപിന്‍ ചന്ദ്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വിപിന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
2005-ല്‍ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച വിപിന്‍ ചന്ദ് 2012-ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ മാതൃഭൂമി ന്യൂസിനൊപ്പമുണ്ട്.
പറവൂര്‍ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ: ശ്രീദേവി. മകന്‍: മഹേശ്വര്‍.
https://www.facebook.com/Malayalivartha


























