പ്രധാനമന്ത്രി നരേന്ദ്രമോദി കാര്യങ്ങൾ കൃത്യമായി അറിയുന്നില്ല: പ്രധാനമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി വേണം: ആരോപണം ഉയർത്തി ആർഎസ്എസ്

കണക്കുകൂട്ടലുകൾ തെറ്റിച്ച് ആയിരുന്നു കോവിഡിന്റെ രണ്ടാംവരവ് രാജ്യത്ത് ആഞ്ഞടിച്ചത്. പ്രതിരോധിക്കാൻ വേണ്ട മാർഗങ്ങൾ സജ്ജമാക്കുന്നതിന് മുന്നേ കോവിഡ് വന്നെത്തിയിരുന്നു. അതുകൊണ്ടുതന്നെ വേണ്ടരീതിയിൽ പ്രതിരോധ മാർഗങ്ങൾ അവലംബിക്കാൻ സാധിച്ചില്ല. അതിന്റെ തായ എല്ലാ ദോഷങ്ങളും ജനം അനുഭവിക്കുന്നുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേന്ദ്ര സർക്കാരിനുണ്ടായ പാളിച്ചകളിൽ വിമർശനമുയർത്തി ആർഎസ്എസ് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫിസിൽ കോവിഡ് നേരിടുന്ന ടീമിൽ മാറ്റം വരുത്തണമെന്നും സംഘടന അഭിപ്രായപ്പെടുകയുണ്ടായി .
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സ്ഥിതിഗതികളെക്കുറിച്ചു യഥാർഥ വിവരം ലഭിക്കുന്നില്ലെന്ന ആക്ഷേപം ആർഎസ്എസ് ഉയർത്തുന്നു. പ്രധാനമന്ത്രി എന്തുകൊണ്ട് കൃത്യമായ നടപടികൾ എടുക്കുന്നില്ല എന്ന ചോദ്യത്തിന് ആർഎസ്എസ് കണ്ടെത്തിയിരിക്കുന്ന ഉത്തരം ഇതാണ്.സംഭവങ്ങളെക്കുറിച്ചുള്ള യഥാർത്ഥ വിവരം പ്രധാനമന്ത്രി അറിയാത്തത് പ്രതിരോധ മാർഗങ്ങൾ അവലംബിക്കാൻ തടസ്സമാകുന്നുവെന്നാണ് അവരുടെ അഭിപ്രായം .
വിവിധ വകുപ്പുകളെ തയാറെടുപ്പിക്കുന്നതിൽ കേന്ദ്രസർക്കാരിനു തെറ്റുപറ്റിയെന്ന് ഇവർ ആരോപിച്ചു. ഇതു ജനങ്ങളിൽ അമർഷമായി പടരുന്നുണ്ടെന്നാണ് ആർഎസ്എസ് നിഗമനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം നിതിൻ ഗഡ്കരിയെ പോലെ കഴിവുറ്റ ആൾക്കാരെ ഏൽപിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും നടപടികൾ വേണമെന്നും പൊതുജനങ്ങൾക്കിടയിൽ അഭിപ്രായമുണ്ടെന്ന് ബിജെപി നേതാക്കളും സമ്മതിക്കുന്നു. പ്രധാനമന്ത്രിയുടെ ഫോൺ സംഭാഷണം ‘മൻ കി ബാത്’ മാത്രമാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും സംഭാഷണത്തിനു പിന്നാലെ കുറ്റപ്പെടുത്തിയിരുന്നു. മോദി സർക്കാരിന്റേത് കുറ്റകരമായ അലംഭാവമാണെന്ന് ലാൻസെറ്റ് ജേണൽ വ്യക്തമാക്കിയിരുന്നു.
കോവിഡ് രണ്ടാംവരവിനെ നേരിടുന്നതിൽ നരേന്ദ്ര മോദി സർക്കാർ കാണിച്ച അലംഭാവം പൊറുക്കാനാവാത്ത അപരാധമാണെന്നു രാജ്യാന്തര മെഡിക്കൽ ജേണൽ ‘ലാൻസെറ്റ്’ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. ഓഗസ്റ്റ് ഒന്നോടെ ഇന്ത്യയിൽ 10 ലക്ഷത്തോളം കോവിഡ് മരണങ്ങളുണ്ടാകുമെന്നാണു വിലയിരുത്തലെന്നും അതു സംഭവിച്ചാൽ മോദി സർക്കാരായിരിക്കും ഉത്തരവാദിയെന്നും ജേണൽ കുറ്റപ്പെടുത്തി.
മഹാമാരിയെ നേരിടുന്നതിലുപരി ട്വിറ്ററിലെ വിമർശനങ്ങൾ നീക്കുന്നതിലായിരുന്നു സർക്കാരിനു ശ്രദ്ധ. കോവിഡിനെ പരാജയപ്പെടുത്തിയെന്ന തോന്നലുണ്ടാക്കി രാജ്യത്ത് സൂപ്പർ സ്പ്രെഡ് ഉണ്ടാക്കുന്ന വിധത്തിലുള്ള മത, രാഷ്ട്രീയ പരിപാടികൾക്കു കേന്ദ്രസർക്കാർ അനുവാദം നൽകിയതു വലിയ പാളിച്ചയാണ്. പിഴവുകൾ അംഗീകരിച്ചും ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള നടപടികളിലൂടെയും മാത്രമേ ദുരന്തത്തിൽ നിന്നു കരകയറാനാവൂ.
ഇന്ത്യ ‘കോവിഡിനോടുള്ള അവസാന പോരാട്ട’ത്തിലാണെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞതിനെയും ജേണൽ വിമർശിച്ചു.കോവിഡ് അവസാനിച്ചുവെന്ന പ്രചാരണം വാക്സിനേഷന്റെ വേഗം കുറച്ചതായും മുഖപ്രസംഗം കുറ്റപ്പെടുത്തി. കേസുകൾ കുറഞ്ഞപ്പോൾ കോവിഡിനെ കീഴടക്കിയെന്ന് തെറ്റിദ്ധരിച്ചു. പിന്നീട് ഈ തെറ്റിദ്ധാരണകൾ എല്ലാം വലിയ അപകടത്തിലേക്ക് രാജ്യത്തെ നയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























