രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു; ജൂൺ ഒന്നുവരെ ലോക്ക്ഡൗൺ നീട്ടി മഹാരാഷ്ട്ര സർക്കാർ
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വൻ വർദ്ധനവ്. മഹാരാഷ്ട്ര സർക്കാർ ജൂൺ ഒന്നുവരെ ലോക്ക്ഡൗൺ നീട്ടി. അതേസമയം സംസ്ഥാനത്ത് പ്രവേശിക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണമാണ് മഹാരാഷ്ട്ര ഗവണ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്.
സംസ്ഥാനത്തെ കോവിഡ് കേസുകളുടെ നിരക്ക് രാജ്യത്തിന്റെ കോവിഡ് നിരക്കിന്റെ പകുതിയാണ്. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന ജില്ലകളുള്ളതിനാല്‍ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,781 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 816 മരണങ്ങളും രേഖപ്പെടുത്തി. സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 5,226,710 ആയി. മരണസംഖ്യ 78,007 ആയി ഉയരുകയും ചെയ്തു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3.63 ലക്ഷം കോവിഡ് രോഗികള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ്. 4100 പേരാണ് 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താല്‍ ലോകത്തെ പ്രതിദിനരോഗികളില്‍ 50 ശതമാനം പേരും ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ലോകത്ത് 10 ദിവസത്തിനകം മരിച്ചവരില്‍ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണ്.
ഇന്ത്യയില്‍ കാണപ്പെടുന്ന കോവിഡ് 19 വൈറസിന്റെ B 1. 617 എന്ന വകഭേദം അതീവവ്യാപനശേഷിയുള്ളതാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുകയാണ്. എത്രത്തോളം വ്യാപനശേഷിയുണ്ട് ഈ വൈറസ് വകഭേദത്തിന് എന്നത് ലോകാരോഗ്യസംഘടന പഠിച്ച് വരികയാണ്.
മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് -46,781. പിന്നാലെ 43,529 രോഗികളുമായി കേരളം രണ്ടാമതുണ്ട്. കര്‍ണാടകയില്‍ 39,998ഉം തമിഴ്‌നാട്ടില്‍ 30,355ഉം രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha