കടുത്ത ശ്വാസതടസം, ആരോഗ്യനില വഷളാവുമെന്ന് ഭയം; മരണഭയം കൂടിയതോടെ മകളെ ദാരുണമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി! പിന്നാലെ മാതാപിതാക്കളും ആത്മഹത്യചെയ്തു: ഞെട്ടിത്തരിച്ച് ബന്ധുക്കൾ

തമിഴ്‌നാട്ടിലെ ചെന്നൈയിൽ മകളെ അതിദാരുണമായി കൊലപ്പെടുത്തി മാതാപിതാക്കൾ. പിന്നാലെ ദമ്പതികളും തൂങ്ങി മരിച്ചു. കെ ഗോപിനാഥും ജി പവിത്രയും മകള്‍ ജി നന്ദിതയുമാണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗോപിനാഥ് ആരോഗ്യനില വഷളാവുന്നതുമായി ബന്ധപ്പെട്ട് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
സേലത്ത് ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ഗോപിനാഥ് ബേക്കറിയിലാണ് ജോലി ചെയ്യുന്നത്. പവിത്ര വീട്ടമ്മയാണ്. ശനിയാഴ്ച രാവിലെ ഗോപിനാഥിന്റെ അമ്മ വീട്ടില്‍ വന്ന് നോക്കുമ്പോഴാണ് മൂവരും മരിച്ച് കിടക്കുന്നത് കണ്ടത്.
മകനും മരുമകളും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മകളെ നിലത്ത് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയ ശേഷം മകളെ മാതാപിതാക്കള്‍ ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
31കാരനായ ഗോപിനാഥിന് മെയ് ഒന്‍പത് മുതല്‍ ശ്വാസ തടസത്തിന്റെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ. എന്നാല്‍ ആരോഗ്യനില വഷളാവുന്നതില്‍ ഗോപിനാഥ് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അതേസമയം, മരിച്ചുപോകുമോ എന്ന വല്ലാത്ത ഭയം നിരവധി പേരുടെ മനസിനെ അലട്ടുന്നുണ്ട്. എന്റെ ഭർത്താവിനോ/ഭാര്യയ്ക്കോ മക്കൾക്കോ അപകടം സംഭവിക്കുമോ? എന്റെ മാതാപിതാക്കളുടെ ആരോഗ്യനില വഷളാകുമോ? എന്നുള്ള ചിന്തകളാണ് മരണത്തിലേക്ക് കൊണ്ടെത്തിക്കുന്നത് അതാണ് ഇവിടെയും സംഭവിച്ചത്.
കൊവിഡ് കാലത്ത് ഇങ്ങനെ ഒരിക്കലെങ്കിലും ചിന്തിച്ച് ഭയക്കാത്ത ആളുകള്‍ കുറവായിരിക്കും. എന്നാൽ ഈ ചിന്തകള്‍ നിരന്തരംസമാധാനം കെടുത്തുന്ന അവസ്ഥ ഉണ്ടോ? അമിതമായ ആകുലതകളും നെഗറ്റീവ് ചിന്തകളും കാരണം ശരിയായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടായിരിക്കും, നിരവധിപേർ.
മരണം എന്ന വാക്ക് കേൾക്കുന്നത് തന്നെ പലരിലും വലിയ ഭയം ഉണ്ടാക്കിയേക്കാം. പല കാരണങ്ങളാല്‍ ആളുകള്‍ മരണപ്പെടുന്ന വാർത്തകള്‍ വായിച്ച് തനിക്കും അങ്ങനെ സംഭവിക്കുമോ എന്ന് സങ്കൽപിച്ച് മനസ്സ് വിഷമിപ്പിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ നിരവധിയാണ്.
മരണഭയം എന്നത് അകാരണ ഭയം (ഫോബിയ), ഉൽകണ്‌ഠ എന്നീ മാനസികപ്രശ്നങ്ങളിലൂടെ നിങ്ങള്‍ കടന്നു പോകുന്നു എന്നതിന്റെ ലക്ഷണങ്ങള്‍ ആകാം. മരണം എന്നതിലേക്ക് എല്ലാ മനുഷ്യരും ഒരുനാള്‍ എത്തിച്ചേരും. എന്നാല്‍ അതിനെപ്പറ്റി മാത്രം എപ്പോഴും ചിന്തിച്ചു ഭയന്ന് മാസങ്ങളോളവും വർഷങ്ങളോളവും ജീവിച്ചാലോ? അത് ജീവിതമല്ല മരിച്ച് ജീവിക്കുന്ന ഒരു മാനസികാവസ്ഥയാവും ഉണ്ടാക്കുക.
ഉൽകണ്‌ഠ പോലെയുള്ള മാനസിക പ്രശ്നങ്ങള്‍ മന:ശാസ്ത്ര ചികിത്സയിലൂടെ പൂർണമായും മാറ്റിയെടുക്കാന്‍ കഴിയുന്ന അവസ്ഥയാണ്. ചിന്തകളില്‍ മാറ്റം വരുത്തിയെടുക്കേണ്ടത് എങ്ങനെയെന്ന പരിശീലനമാണ് ചികിത്സാരീതി. ഒരു പുതിയ ശീലം ഉണ്ടാക്കിയെടുക്കാന്‍ കഴിയുക എന്നതുപോലെ സമയവും ക്ഷമയും പ്രതിബദ്ധതയും അതിനാവശ്യമാണ്. ചികിത്സ തേടുന്നത് യഥാർത്ഥ വിദ്യാഭ്യാസ യോഗ്യതയുള്ള മന:ശാസ്ത്രജ്ഞരില്‍ നിന്നുമാണ് എന്ന് ഉറപ്പുവരുത്തുക.
https://www.facebook.com/Malayalivartha


























