ബ്ലാക് ഫംഗസ് എന്ന ഭീഷണിക്കെതിരേ കരുതിയിരിക്കണം : കോവിഡ് രോഗികളെ കൂടുതലായി ബാധിക്കുന്ന ഫംഗസ് ബാധയ്ക്കെതിരെ രാജ്യം തയ്യാറെടുക്കണം : എവിടെ രോഗം ഉണ്ടോ അവിടെ ചികിത്സ ഉണ്ട്: പോരാടണമെന്ന മുന്നറിയിപ്പുമായി നരേന്ദ്രമോദി

രാജ്യത്തെ ഓർത്തു കണ്ണീർ തൂകി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി.ഓൺലൈൻ മീറ്റിംഗിലൂടെ കോവിഡുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കവെയാണ് നരേന്ദ്രമോദി വിതുമ്പിയത്.
ബ്ലാക് ഫംഗസ് എന്ന ഭീഷണിക്കെതിരേ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് രോഗികളെ കൂടുതലായി ബാധിക്കുന്ന ഫംഗസ് ബാധയ്ക്കെതിരെ രാജ്യം തയ്യാറെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിനെതിരായി വാക്സിനേഷനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും മോദി ഓർമിപ്പിച്ചു.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം കരഞ്ഞു. വാരാണസിയിലെ ആരോഗ്യ പ്രവർത്തകരെ ഓൺലൈൻ മീറ്റിങ്ങിൽ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞത്. നിരവധി പേരെ കൊറോണ വൈറസ് നമ്മിൽനിന്ന് തട്ടിയെടുത്തു. വൈറസ് ബാധിച്ച് പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള ശക്തിനേടുന്നതിന് യോഗയും ആയുഷും വലിയ സഹായം ചെയ്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇത് അലംഭാവത്തിനുള്ള സമയമല്ല. നമുക്കുമുന്നിലുള്ളത് വലിയ പോരാട്ടമാണ്. 'എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ട്' എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും മോദി പറഞ്ഞു.
ഇപ്പോൾ ഏതാനും ദിവസങ്ങളായി നമുക്ക് വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ് ആണുള്ളത്. അതിനെ തോൽപ്പിക്കുന്നതിനായി തയ്യാറെടുക്കുക എന്നത് വളരെ പ്രധാനമാണ്. കോവിഡിന് എതിരായ പോരാട്ടത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസവും അദ്ദേഹം സംസ്ഥാനത്തെ കളക്ടറുമാരായി ചർച്ചകൾ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha



























