സൗജന്യ വാക്‌സിന്‍ വീട്ടില്‍ കൊണ്ടുപോയി, 500 രൂപയ്ക്ക് മറിച്ചുവിറ്റ് തട്ടിപ്പ്; ഡോക്ടര്‍ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

കോവിഡ് വാക്‌സിൻ എല്ലാവർക്കും ലഭിക്കുന്നില്ല എന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ഇതിനുവേണ്ടി നിരവധി തട്ടിപ്പുകൾ നടത്തുന്നവരുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് കർണാടകയിൽ നടന്നത്. കര്‍ണാടകത്തില്‍ കോവിഡ് വാക്‌സിന്‍ മറിച്ചുവിറ്റ ഡോക്ടറുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ സൗജന്യ വിതരണത്തിനെത്തിച്ച വാക്‌സിന്‍ 500 രൂപയ്ക്ക് മറിച്ചുവിറ്റ ഇവരെ ബംഗളൂരു പൊലീസാണ് പിടികൂടിയത്.
ബംഗളൂരു മഞ്ജുനാഥനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്. ഇവിടെ കരാറടിസ്ഥാനത്തില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുള്‍പ്പെടെ 3 പേരാണ് പൊലീസിന്റെ പിടിയിലായത്.
ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച വാക്‌സിന്‍ ഡോക്ടര്‍ പുഷ്പിത ആദ്യം ബന്ധുവായ പ്രേമയുടെ വീട്ടിലേക്ക് കടത്തി. തുടര്‍ന്ന് ദിവസവും വൈകീട്ട് നാലിന് വീട്ടില്‍വച്ച് വിതരണം ചെയ്‌തെന്നും പൊലീസ് പറയുന്നു. ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 500 രൂപയ്ക്കാണ് സംഘം മറിച്ചു വിറ്റിരുന്നത്. ഏപ്രില്‍ 23 മുതല്‍ സംഘം തട്ടിപ്പ് തുടരുന്നുണ്ടെന്നും ബെംഗളൂരു വെസ്റ്റ് ഡിസിപി പറഞ്ഞു.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ലോകമെമ്പാടുമുള്ള കോവിഡ് വാക്‌സിനേഷന്‍ പ്രചാരണങ്ങള്‍ക്ക് പിന്തുണയ്ക്കുന്നതിനായി കോവാക്‌സിന്‍ ഉല്പാദന ശേഷി വിപുലീകരിക്കുന്നതായി ഭാരത് ബയോടെക് അറിയിച്ചു.
ഹൈദരാബാദിലെയും ബെംഗ്ലൂരിലെയും ഒന്നിലധികം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി 700 ദശലക്ഷം ഡോസുകള്‍ എത്തിച്ചേരാനുള്ള ഉല്പാദന ശേഷി വിപുലീകരണം നടപ്പാക്കിയിട്ടുണ്ട്. ഇത് ലോകത്തെ ഏറ്റവും വലിയ വൈറല്‍ വാക്‌സിന്റെ ഉല്പാദന ശേഷിയാണ്.
അതേസമയം, ഭാരത് ബയോടെക്കിന്റെയും മറ്റ് പൊതുമേഖലാ നിർമ്മാതാക്കളുടെയും ശേഷി വർധിപ്പിക്കാനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനായി ഏകദേശം 65 കോടി രൂപയുടെ സഹായം സർക്കാർ വാഗ്ദാനം ചെയ്തു. കഴിഞ്ഞാഴ്ച കേന്ദ്ര ഗവണ്‍മെന്റ് ഫാര്‍മ സ്ഥാപനത്തിന് 650 മില്യണ്‍ ഡോളര്‍ ഗ്രാന്റ് അനുവദിക്കുകയും ചെയ്തു . ഇതിനെ തുടര്‍ന്നാണ് വിപുലീകരണം.
ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിൻ ഉത്പാദനം കുറവാണെന്ന വർത്തകൾക്കിടെ, മെയ്-ജൂൺ മാസത്തോടെ കോവാക്സിൻ ഉൽപാദന ശേഷി ഇരട്ടിയാക്കുമെന്നും ജൂലൈ-ഓഗസ്റ്റ് മാസത്തോടെ ഇത് ആറ് മുതൽ ഏഴ് മടങ്ങ് വരെ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സെപ്റ്റംബറോടെ കോവാക്സിൻ ഉൽപാദനം പ്രതിമാസം 10 കോടി ഡോസിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
വെറോ സെൽ പ്ലാറ്റ്ഫോം ടെക്നോളജിയെ അടിസ്ഥാനമാക്കി വാക്സിനുകൾ നിർമ്മിക്കുന്നതിനായി ഇതിനകം തന്നെ പ്രവർത്തിക്കുന്ന ജിഎംപി സൗകര്യങ്ങൾ ഉപയോഗിച്ച് പ്രതിവർഷം 200 ദശലക്ഷം ഡോസ് കോവാക്സിൻ ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും ധനകാര്യ മന്ത്രാലയം അനുവദിച്ചിരിക്കുന്ന പേയ്‌മെന്റ് എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട് . കോവിഡ് വാക്‌സിന്റെ ഉല്പാദന ശേഷി 100 ദശലക്ഷം ഡോസുകള്‍ക്കപ്പുറത്തേക്ക് വര്‍ദ്ധിപ്പിക്കുന്നതിന് 3,000 കോടി രൂപ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ തീരുമാനം.
ഭാരത് ബയോടെക് കോവിഡ് വാക്സിൻ ഉത്പാദനം കൂട്ടുന്നതിന്റെ ഫലമായി ഓഗസ്റ്റിനും ഡിസംബറിനും ഇടയിൽ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾക്കും വാക്സിൻ നൽകാനാവുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha



























