കോവിഡ് വാക്സിനേഷന്‍റെ പേരില്‍ വ്യാജ സൈറ്റുണ്ടാക്കി പണത്തട്ടിപ്പ്; ആയിരക്കണക്കിന് ആളുകള്‍ തട്ടിപ്പിനിരയായി; രണ്ട് പേര്‍ അറസ്റ്റില്‍

കോവിഡ് വാക്സിനേഷന്‍റെ പേരില്‍ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. ഷേഖര്‍ പരിയാര്‍, അശോക് സിംഗ് എന്നീ യുവാക്കളെയാണ് ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്.വാക്സിന്‍ സ്ലോട്ടുകള്‍ വാഗ്ദാനം ചെയ്താണ് വ്യാജ സൈറ്റ് സൃഷ്ടിച്ചത്. ആയിരക്കണക്കിന് ആളുകള്‍ ഇവരുടെ തട്ടിപ്പിനിരയായി എന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാരിന്‍റെ ഔദ്യോഗിക വാക്സിന്‍ രജിസിട്രേഷന്‍ പോര്‍ട്ടലായ കോവിന്നിന് (CoWin portal) സമാനമായ സൈറ്റാണ് തട്ടിപ്പുകാര്‍ സൃഷ്ടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
യഥാര്‍ത്ഥ പോര്‍ട്ടലില്‍ ഉപയോഗിച്ചിരുനന അതേ നിറങ്ങളും ഡോക്യുമെന്‍റ്സും സ്റ്റാറ്റിസ്റ്റിക്സ് വിവരങ്ങളും ലിങ്കുകളും അടക്കം എല്ലാം വ്യാജ സൈറ്റിലും ഉള്‍പ്പെടുത്തിയിരുന്നു. ഒറ്റനോട്ടത്തില്‍ യാതൊരു സംശയവും തോന്നാത്ത തരത്തില്‍ സൈറ്റുണ്ടാക്കിയാണ് ഇവര്‍ ആളുകളെ തട്ടിപ്പിനിരയാക്കിയത്.
4,000 മുതല്‍ 6,000 വരെ രൂപയ്ക്കാണ് പ്രതികള്‍ വാക്സിന്‍ സ്ലോട്ടുകള്‍ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് പോലീസ് പറയുന്നത്. പരിയാറിന്റെ ബാങ്ക് അക്കൗണ്ടിലൂടെ 40 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സൈറ്റിനെക്കുറിച്ച് സംശയം തോന്നാത്ത ആളുകളെയാണ് ഇവര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
വ്യാജ കോവിഡ് വാക്സിനേഷന്‍ വെബ്സൈറ്റ് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ ആരംഭിച്ചത്. ആദ്യം തന്നെ സൈറ്റ് ബ്ലോക്ക് ചെയ്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നിന്നാണ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത്. 'സിലിഗുരിയിലേക്ക് ഒരു ടീമിനെ അയച്ചിരുന്നു. അവിടെ നിന്നാണ് പരിയാറിനെ കസ്റ്റഡിയിലെടുക്കുന്നത്.
വ്യാജ സൈറ്റ് വഴി രാജ്യത്തെ വിവിധയിടങ്ങളിലെ ആളുകളെ പറ്റിച്ചു വരികയായിരുന്നു ഇവര്‍. ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നാല്‍പ്പത് ലക്ഷത്തോളം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുള്ളതായും അന്വേഷണത്തില്‍ വ്യക്താമായി' സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ വരുന്നത്.
മഹാമാരി കാലത്ത് വ്യാജ വെബ്സൈറ്റുകള്‍ അടക്കം സൃഷ്ടിച്ച് തട്ടിപ്പ് നടത്തി വരുന്ന ഒരു സൈബര്‍ സംഘത്തിനൊപ്പമാണ് അറസ്റ്റിലായ പരിയാര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൂട്ടാളിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരാഖണ്ഡില്‍ നിന്നാണ് അശോക് സിംഗ് അറസ്റ്റിലാകുന്നത്.
ഇതുവരെ അഞ്ച് വ്യാജ കോവിഡ് വാക്സിനേഷന്‍ സൈറ്റുകളെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ഇത്തരംവെബ്‌സൈറ്റുകള്‍ക്കെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വ്യാജ സൈറ്റുകളില്‍ കയറി വഞ്ചിതരാകാതെ ഔദ്യോഗിക സംവിധാനങ്ങള്‍ തന്നെ തിരഞ്ഞെടുക്കണമെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























