ഗുസ്തി താരം സുശീല്‍ കുമാര്‍ അറസ്റ്റില്‍; പിടിയിലായത് പഞ്ചാബില്‍ നിന്ന്; അറസ്റ്റ് സുശീല്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളിയതിന് പിന്നാലെ

ഗുസ്തിതാരം കൊലചെയ്യപ്പെട്ട കേസില്‍ ഒളിവിലായിരുന്ന ഒളിമ്പിക്സ് ഗുസ്തി മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്തു. ഡൽഹി പോലീസാണ് അറസ്റ്റ് ചെയ്തത്.സുശീല്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. സുശീല്‍ കുമാറിനെതിരെ ജാമ്യമില്ലാതെ വാറന്റായിരുന്നു പുറപ്പെടുവിച്ചിരുന്നത്.
ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാംപ്യനായ 23കാരന്‍ സാഗര്‍ കൊല്ലപ്പെട്ട കേസിലാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയിരുന്നത്. സുശീല്‍ കുമാര്‍ ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മേയ് 4ന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ് ഏരിയായില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് സാഗര്‍ കൊല്ലപ്പെടുന്നത്. സുശീല്‍ കുമാര്‍ വാടകയ്ക്ക് നല്‍കിയിരുന്ന ഫ്ളാറ്റ് ഒഴിയാന്‍ സാഗര്‍ തയാറായില്ലെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ഡല്‍ഹി പോലീസ് ചുമത്തിയിരിക്കുന്നത്.
അതേസമയം, അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
എന്നാല്‍ ഒടുവില്‍ പഞ്ചാബില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. സുശീല്‍കുമാറും ആക്രമണത്തിനുണ്ടായിരുന്നുവെന്ന് പരുക്കേറ്റ ഗുസ്തിതാരം മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതി ചേര്‍ത്തത്. പരുക്കേറ്റ സോനുവാണ് സുശീലും ആക്രമിച്ചവരുടെ കൂട്ടത്തിലുണ്ടെന്നു പറഞ്ഞത്.
https://www.facebook.com/Malayalivartha



























